വിശുദ്ധി പെട്ടെന്നൊരു ദിവസംകൊണ്ട് നേടിയെടുക്കാവുന്ന ഒന്നല്ലെന്നും ജീവിതകാലം മുഴുവനുമുളള ശ്രമം അതിനു വേണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ദൈവദാസി ഷന്താളമ്മയുടെ 52 ാം ചരമവാര്‍ഷികദിനത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
യഥാര്‍ത്ഥ പുണ്യപൂര്‍ണ്ണതയില്‍ എത്തിക്കഴിയുമ്പോഴേ ദൈവം നമ്മെ സ്‌നേഹിക്കുന്നതായി ഒരു വ്യക്തിക്ക് തോന്നുകയുള്ളൂ. അതുവരെ ദൈവം നമ്മെ സ്‌നേഹിക്കുന്നില്ല എന്നായിരിക്കും നമുക്ക് തോന്നുന്നത്. നമ്മെ ഏറ്റവും ഉന്നതമായ രീതിയില്‍ സ്േനഹിക്കുന്ന ദൈവത്തിന് പ്രതിസ്‌നേഹം നല്കാന്‍ കഴിയാതിരിക്കുന്ന അവസ്ഥയ്ക്കാണ് വിശുദ്ധിയെന്ന് പറയുന്നത്.കര്‍ത്താവിന്റെ കാലത്തുപോലും സ്ത്രീകളുടെ വിശുദ്ധി സഭയ്ക്ക് വലിയൊരു കരുത്തായിരുന്നു.
ക്രൈസ്്തവജീവിതത്തില്‍ ആവശ്യമായിരിക്കുന്ന പുണ്യപൂര്‍ണ്ണത കൈവരിക്കാനുള്ള തുടര്‍ച്ചയായ ശ്രമമായിരുന്നു ഷന്താളമ്മയുടേത്. ലോകത്തിന്റെ സ്വരം കേള്‍ക്കാതെ ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍ ഷന്താളമ്മ ആശയടക്കവും മിണ്ടടക്കവും ധ്യാനവും ശീലിച്ചിരുന്നു. എളിമയും സഹനവും സ്‌നേഹവും ഷന്താളമ്മ ശീലമാക്കിയിരുന്നു.
എളിമയും വിനയവും സഹനവുമുണ്ടെങ്കില്‍ മാത്രമേ സന്യാസജീവിതം ഓരോ ദിവസവും നിമിഷവും മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. സുകൃത്യങ്ങളുടെ അഭ്യസനത്തിന് വേണ്ടി പരിശ്രമിക്കുന്നവരുടെ സമൂഹമാണ് സന്യാസിനിസമൂഹം. സഹിക്കാനും ക്ഷണിക്കാനുമുളള ഒരുപാട് അവസരങ്ങള്‍ സന്യാസജീവിതത്തിലുണ്ട്. മറ്റുള്ളവരുടെ മുമ്പില്‍ വിനീതരായിരിക്കണമെന്ന് ഷന്താളമ്മ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ദൈവതിരുമനസ്സിനോടുളള വിധേയത്വവും അനുസരണവും ഇന്ന് സഭയില്‍ കുറഞ്ഞുവരുന്നതായും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അഭിപ്രായപ്പെട്ടു.വ്യക്തിപരമായി തന്റെ ജീവിതത്തില്‍ വളരെ അലിഞ്ഞുചേര്‍ന്നിരിക്കുന്ന വ്യക്തിത്വമാണ് ഷന്താളമ്മയുടേതെന്നും മറ്റുകുട്ടികള്‍ക്കൊപ്പം തന്നെ പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തിന് ഒരുക്കിയതും സുകൃതജപം ചൊല്ലാന്‍ പഠിപ്പിച്ചതും ഷന്താളമ്മയായിരുന്നുവെന്നും മാര്‍ ആലഞ്ചേരി അനുസ്മരിച്ചു.


