ക്രിസ്തുമസ് നാളിലെ സകലജനതകള്‍ക്കുവേണ്ടിയുളള സദ്വാര്‍ത്തയുടെ സാഘോഷമായ പൂര്‍ത്തീകരണമാണ് കര്‍ത്താവിന്റെ ഉത്ഥാനമെന്ന് സീറോമലബാര്‍ സഭ മേജര്‍ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്. ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ ദേവാലയത്തില്‍ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്കുകയായിരുന്നു തട്ടില്‍ പിതാവ്.
ഉയിര്‍പ്പുതിരുനാള്‍ നല്കുന്ന ഏറ്റവും വലിയ സന്തോഷം സമാധാനമാണ്. നമ്മുക്ക് സമാധാനദൂതരായി ജീവിക്കാന്‍ കഴിയണം. ഉയിര്‍പ്പുതിരുനാളിന്റെ സന്തോഷം ആദ്യമായി കണ്ടെടുത്തത് പാവപ്പെട്ട സ്ത്രീകളാണ്. ഉത്ഥാനത്തിന്റെ സന്തോഷം ലോകത്തോട് ആദ്യമായി വിളിച്ചുപറഞ്ഞതും അവരാണ്. സ്ത്രീകള്‍ കുഞ്ഞുങ്ങളെ പ്രസവിക്കാന്‍വേണ്ടി മാത്രം വിളിക്കപ്പെട്ടിരിക്കുന്നവരല്ല ഈ ലോകത്തില്‍ കര്‍ത്താവിന്റെ ഉത്ഥാനം പ്രഘോഷിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവര്‍ കൂടിയാണ്. കര്‍ത്താവിന്റെ ഉത്ഥാനത്തിന്റെ അനുരണനം ഓരോ സ്ത്രീകളുടെയും സങ്കടങ്ങളിലുണ്ട്.
പ്രതിസന്ധികളുടെ നടുവില്‍ വഴിമുട്ടുന്നവരോട് കര്‍ത്താവിന് പറയാനുളളത് ഒന്നേയുള്ളൂ. ഉരുട്ടിമാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്ന് സ്ത്രീകള്‍ വിശ്വസിച്ചിരുന്ന കല്ല് ഉരുട്ടിമാറ്റപ്പെട്ടിരിക്കുന്നതായാണ് അവര്‍ കണ്ടത്. പ്രതിസന്ധികളുടെ കല്ലുകള്‍ ഉരുട്ടിമാറ്റാന്‍ നമുക്ക്കഴിവില്ല, പക്ഷേ ആ കല്ലുകള്‍ ഉരുട്ടിമാറ്റാന്‍ കഴിവുള്ള കര്‍ത്താവാണ് ഉത്ഥിതന്‍. പ്രതിസന്ധികള്‍ക്കും സങ്കടങ്ങള്‍ക്കും നടുവില്‍ നിനക്ക് കരം നല്കാന്‍ കഴിയുന്നവനാണ് ഉത്ഥിതനായ കര്‍ത്താവ്. നമ്മുടെയൊക്കെ സങ്കടങ്ങളുടെ നടുവില്‍ വിളക്കുമായി നില്ക്കുന്ന ഒരു ഉത്ഥിതനുണ്ട്. നമ്മള്‍ കടന്നുപോകുന്ന പ്രതിസന്ധികളുടെയെല്ലാം കല്ല് ഉരുട്ടിമാറ്റുന്ന ഒരു ഉത്ഥിതനുണ്ട്. ആ ഉത്ഥിതന്റെ വിജയപതാക പേറാന്‍ നമുക്ക് കഴിയണം.
ക്രൈസ്തവജീവിതം ഓരോ ദിവസവും കടന്നുപോകുന്ന ദു:ഖവെള്ളിയാഴ്ചകള്‍ക്ക് കര്‍ത്താവ് ഉരുട്ടിമാറ്റിയ കല്ലാണ് ഉത്ഥാനപ്പെരുന്നാള്‍. സഹനങ്ങള്‍ക്ക് മേല്‍ കര്‍ത്താവ് നല്കുന്ന കിരീടധാരണമാണ് ഉത്ഥാനപ്പെരുന്നാള്‍.
സമാധാനം ആസ്വദിക്കുന്നവന്‍ ഈ ലോകത്തിന് നല്കുന്ന ഏറ്റവും വലിയ കൃപ അവന്‍ മറ്റുള്ളവര്‍ക്ക് സമാധാനത്തിന്റെ ഉപകരണമാകും എന്നതാണ്. ഈ ലോകത്തില്‍ സമാധാനം അനുഭവിക്കാത്ത വ്്യക്തിയാണ് ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സമാധാനക്കേടുണ്ടാക്കുന്നത്. അതുകൊണ്ട് ക്രൈസ്തവരായ നമ്മള്‍ സമാധാനദൂതരായി മാറാന്‍ പ്രാര്‍ത്ഥിക്കണം. സഹനവും തോല്‍വിയും ഈ ലോകത്തിന് നല്കുന്ന ഏറ്റവും വലിയ വിജയമാണ് സമാധാനം.
പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മാര്‍ തട്ടില്‍ പിതാവ് ഓര്‍മ്മിപ്പിച്ചു


