വിശ്വാസത്തിന്റെ വലിയ ആഘോഷമാണ് ഇടവകതിരുനാളുകളെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്. തകഴി സെന്റ് റീത്താ ദേവാലയത്തിലെ തിരുനാളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
പുണ്യവതികളുടെയോ പുണ്യവാന്മാരുടെയോ പേരിലാണ് തിരുനാളുകള്‍ നടത്തുന്നതെങ്കിലും നമ്മുടെ കര്‍ത്താവിലുള്ള വലിയ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും ആഘോഷമാണ് ഇടവകതിരുനാളുകള്‍. അതുകൊണ്ടാണ് എല്ലാവരും സന്തോഷവാന്മാരായിരിക്കുന്നത്. ഇടവകത്തിരുനാളുകള് ആഘോഷിച്ചതിന്റെ ഓര്‍മ്മകള്‍ എല്ലാവരുടെയും മനസ്സുകളിലുണ്ട്. ബാഹ്യമോടികള്‍ മാത്രമല്ല ആന്തരികഭംഗിയും തിരുനാളുകള്ക്കുണ്ട്.
ഇടവകത്തിരുനാളുകള് ആത്മീയതയുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്.
ഈശോയാണ് നമ്മെ സംബന്ധിച്ചിടത്തോളം സര്‍വ്വസ്വവവും. കര്‍ത്താവിലുള്ള രക്ഷയാണ് നമ്മുടെ അഭയം. ഇതില്‍ കവിഞ്ഞൊന്നും ഇല്ല. വിശ്വാസമനുസരിച്ചുള്ള ജീവിതത്തില്‍ പോലും നാം നമ്മുടെ കഴിവിലും നേ്ട്ടങ്ങളിലും ആശ്രയിച്ചുകൊണ്ട് കര്‍ത്താവിന്റെ കൃപ പ്രാപിക്കാമെന്ന് കരുതാറുണ്ട്. അത് വിശ്വാസത്തിന് നിരക്കാത്തതാണ്.
ഞാന്‍ ഇന്നതു ചെയ്താല്‍ ദൈവം ഇത് ചെയ്തിരിക്കും. അങ്ങനെ ദൈവത്തെ നമുക്ക് ഒരിക്കലും നമ്മുടെ ബന്ധവസയില് കൊണ്ടുവരാന്‍ കഴിയില്ല. നാം വിശ്വാസികളായി ദൈവത്തില്‍ ആശ്രയിക്കുക. ദൈവം നമുക്ക് വേണ്ടത് ചെയ്തുതരും. സൃഷ്ടിയിലും രക്ഷയിലും നാം ഓരോരുത്തരെയും കുറിച്ച് ദൈവത്തിന് ഒരു പദ്ധതിയുണ്ട്. ആ പദ്ധതിയാണ് നമ്മിലൂടെ വെളിപെട്ടു കൊണ്ടിരിക്കുന്നത്. ആ പദ്ധതിക്ക് നാം നമ്മെതന്നെ വിട്ടുകൊടുക്കണം.
അവിടുന്നില്‍ നാം നമ്മെതന്നെ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ പിന്നീട് യഥാസമയം നമുക്ക് വേണ്ടതെല്ലാം അവിടുന്ന് ചെയ്തുതരും. തരുന്നില്ലല്ലോ എന്ന് വിചാരപ്പെട്ടിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ പോലും നമ്മുടെ വിശ്വാസത്തെ ആഴപ്പെടുത്തിക്കഴിയുമ്പോള് നാം മനസ്സിലാക്കും ഈ കാലതാമസം, സാമ്പത്തികനഷ്ടം, രോഗം എല്ലാം ദൈവം അനുവദിച്ചിരിക്കുന്നത് എന്നിലൂടെ ഒരു നന്മവരാന് വേണ്ടിയായിരുന്നുവെന്ന്.
നമ്മുടെ പദ്ധതികളെ ദൈവത്തിന്റെ പദ്ധതികളില്‍ ഇടങ്കോലിടാന്‍ നാം അനുവദിക്കരുത്. വിലങ്ങുതടികളാകരുത്. നാം പ്രാര്‍ത്ഥിക്കണം, നൊവേനകളും മറ്റ് ഭക്ത്യാനുഷ്ഠാനങ്ങളും വേണം. ആഗ്രഹങ്ങള്‍ സമര്പ്പിച്ചുപ്രാര്ത്ഥിക്കണം. കാരുണ്യവാനായ കര്‍ത്താവ് തരേണ്ട സമയത്ത് നമുക്ക് അതെല്ലാം തരും; തരേണ്ടവിധത്തിലും.
.അത് സ്വീകരിക്കാനുള്ള വിശ്വാസത്തിന്റെ ആഴം നമുക്കുണ്ടായിരിക്കണം. ദൈവത്തിന്റെപദ്ധതികള്ക്ക് വിരുദ്ധമായി നമ്മള് പദ്ധതികള്‍ സംഘടിപ്പിക്കരുത്. ദൈവം എന്തു വെളിപ്പെടുത്തുന്നുവോ അത് സ്വീകരിക്കാനുള്ള സന്നദ്ധത നമുക്കുണ്ടായിരിക്കണം. ദൈവത്തെ മഹത്വപ്പെടുത്തുക എന്ന ഒരേയൊരു ലക്ഷ്യമേ നമുക്കുണ്ടാകാന്‍ പാടുള്ളൂ.ആലഞ്ചേരി പിതാവ് പറഞ്ഞു.


