പാലാ: സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ നിന്ന് ചാവറയച്ചനെയും സിഎംഐ സഭയെയും മാറ്റിനിര്‍ത്താനാവില്ലെന്നും വലിയ കാഴ്ചപ്പാടുകളാണ് ചാവറയച്ചനും സിഎംഐ സഭയും സീറോമലബാര്‍സഭയ്ക്ക് നല്കിയിരിക്കുന്നതെന്നും സീറോമലബാര്‍സഭ മേജര്‍ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്. സിഎംഐ സെന്റ് ജോസഫ് പ്രോവിന്‍സിലെ വൈദികരുടെ സുവര്‍ണ്ണജൂബിലി ആഘോഷച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനികകാലഘട്ടത്തില്‍ സീറോമലബാര്‍സഭ എന്തായിത്തീര്‍ന്നിട്ടുണ്ടോ അതിന്റെയൊക്കെ പിന്നില്‍ സിഎംഐ സഭയുടെ കണ്ണുനീരും കഷ്ടപ്പാടും ഉണ്ടായിരുന്നു. ദീപിക ദിനപ്പത്രത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ സിഎംഐ സഭയുടെ പുരാതന പ്രോവിന്‍സായ കോട്ടയത്തിന്റെ കഷ്ടപ്പാടും കണ്ണീരും ഉണ്ടായിരുന്നുവെന്നും തട്ടില്‍ പിതാവ് അനുസ്മരിച്ചു. നൂറ്റാണ്ടുകളോളം ദീപിക നടത്തിക്കൊണ്ടുപോവുക എന്ന ശുശ്രൂഷ ഏറ്റെടുത്തുനിര്‍വഹിച്ച സിഎംഐ സഭയോടുളള നന്ദി പറഞ്ഞാല്‍ തീരുന്നതല്ല.
കാലഘട്ടത്തിന് അനുസൃതമായി സീറോമലബാര്‍ സഭയെ മുന്നോട്ടുനയിക്കുന്നതില്‍ സിഎംഐ സഭ വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. സീറോമലബാര്‍സഭയുടെ ആധ്യാത്മികവേരുകള്‍ ചാവറയച്ചന്റെയും സിഎംഐ സഭയുടേതുമാണ്. ചാവറയച്ചന്‍ തുടങ്ങിവച്ചതാണ് നാം ഇന്നും തുടര്‍ന്നുകൊണ്ടുപോകുന്ന കുടുംബപ്രാര്‍ത്ഥന,വണക്കമാസം,ജപമാല.. ഇതൊക്കെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള സീറോമലബാര്‍ സഭയെക്കുറിച്ച് ചിന്തിക്കാനാവില്ല.
പള്ളിക്കൂടം എന്ന വാക്ക് ഇന്ന് സെക്കുലറായി ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന് പി്ന്നില്‍ ഒരു ക്രൈസ്തവകാഴ്ചപ്പാടുണ്ട്, ക്രൈസ്തവസംഭാവനയുണ്ട്. അത് ചാവറയച്ചന്റെ സംഭാവനയായിരുന്നു. എങ്കിലും അര്‍ഹിക്കുന്ന വിധത്തില്‍ അംഗീകാരവും ആദരവും സിഎംഐ സഭയ്ക്ക് ലഭിക്കാതെ പോയിട്ടുണ്ടെങ്കില്‍ അത് ചരിത്രത്തിന്റെ ഭാഗ്യക്കേടാണെന്ന് മാത്രം വിചാരിച്ചാല്‍ മതി.
സീറോ മലബാര്‍സഭയുടെ മുന്നോട്ടുളള യാത്രയില്‍ സിഎംഐ സഭ കരുത്തും കരവും ഇനിയും നല്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


