സഭയുടെ അംഗമെന്ന നിലയിൽ പുത്രന് യോജിച്ച വികാരവായ്പ്പോടെയാണ് ഞാൻ ഇവിടെ നില്ക്കുന്നത്. പിതാവിന്റെ നിയമനപ്രഖ്യാപനം സഭാകാര്യാലയത്തിൽ നടക്കുന്ന വേദിയിൽ പ്രഖ്യാപിക്കപ്പെട്ട് കഴിഞ്ഞ അവസരത്തിൽ സാക്ഷിയാകാനും പിതാവിനെ അഭിനന്ദിക്കാനും എനിക്ക് ലഭിച്ച അവസരം ജീവിതത്തിലെ അവിസ്മരണീയമായിരുന്നു.
ജീവിതത്തിലെ പ്രധാനപ്പെട്ട പല സംഭവങ്ങളും വിശ്വാസത്തിന്റെയും വിശ്വാസതീക്ഷ്ണതയുടെയും മൂർത്തീഭാവങ്ങളാണ്. ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതുമാണ്.
നമ്മുടെ സഭയിൽ നേതൃത്വശുശ്രൂഷ നിർവഹിക്കുന്ന ആളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിനുണ്ടായിരിക്കേണ്ട യോഗ്യതകളെക്കുറിച്ച് ബൈബിളിൽ പ്രതിപാദിക്കുന്നുണ്ട്. വിശുദ്ധ പൗലോസ് ശ്ലീഹാ തിമോത്തിയോസിന് എഴുതിയ ഒന്നാ ംലേഖനത്തിൽ പറയുന്ന കാര്യങ്ങളെടുത്ത് അപഗ്രഥിച്ചാൽ അഭിവന്ദ്യ റാഫേൽ പിതാവിന്റെ വ്യക്തിത്വവുമായി അവ ചേർന്നുനില്ക്കുന്നതായി കാണാൻ കഴിയും.
അദ്ദേഹം വിവേകിയാണ്, അച്ചടക്കമുള്ള പുത്രനാണ്, ഏവർക്കും സ്വീകാര്യനും ഏതൊരാളെയും സ്വീകരിക്കുന്നവനുമാണ്. യോഗ്യനായ പ്രബോധകനാണ്. റാഫേൽ പിതാവിനെക്കുറിച്ച് ഏതൊരാളും പറയുന്നത് അദ്ദേഹം ഹൃദയം കൊണ്ട് സംസാരിക്കുന്ന വ്യക്തിയാണെന്നാണ്.
ഹൃദയത്തിന്റെ നിറവിൽ നിന്ന് അധരം സംസാരിക്കുന്നുവെന്നാണല്ലോ ദൈവവചനം. ആ നിലയ്ക്ക് നമ്മുടെ സഭയെയും പൊതുസമൂഹത്തെയും നയിക്കാൻ കാലഘട്ടത്തിന് അനുയോജ്യമായ നേതൃത്വം നല്കാൻ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.



