പ്രാചീനകാലം മുതല്ക്കേ ലോകത്തിന്റെ പലഭാഗങ്ങളിലുള്ള ജനവിഭാഗങ്ങളുമായി വാണിജ്യബന്ധത്തിലേർപ്പെട്ട് അതുവഴിയായി വിവിധ ഭാഷകളെയും വസ്ത്രങ്ങളെയും ഭക്ഷണക്രമങ്ങളെയും വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും ഉൾക്കൊണ്ട് രൂപപ്പെട്ട ഒന്നാണ് ഇന്നത്തെ കേരളസമൂഹം. ആ സമൂഹത്തെ വൈവിധ്യപൂർണ്ണമായി നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നവരാണ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ.
ആഗോള ക്രൈസ്തവസഭയിൽ തന്നെ ആദ്യം രൂപീകൃതമായ വിശ്വാസസമൂഹങ്ങളിലൊന്ന് എന്ന നിലയിൽ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആവിർഭാവത്തെക്കുറിച്ച് അന്താരാഷ്ട്രതലത്തിൽ തന്നെ പല പനങ്ങളും നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെകേരളത്തിലെ സുറിയാനി സഭകളിൽ ഒന്നിന്റെ നേതൃത്വത്തിലേക്ക് പുതിയൊരു മേൽപ്പട്ടക്കാരൻ സ്ഥാനാരോഹണം ചെയ്തിരിക്കുന്നുവെന്നത് ചരിത്രപ്രാധാന്യമുള്ള സംഭവമാണ്. കേരളത്തിലെ ക്രൈസ്തവസഭകളാകെ തോമാശ്ലീഹായുടെ പിൻഗാമികളായിട്ടാണ് കണക്കാക്കപ്പെടുന്നത്. ആ വലിയ പാരമ്പര്യമാണ് സീറോ മലബാർസഭയ്ക്കുമുളളത്. ആദിമക്രൈസ്തവസഭയുടെ പിന്തുടർച്ച തന്നെയാണ് കേരളത്തിലെ സഭയ്ക്കും വിശ്വാസികൾക്കുമുള്ളത്. ആ വലിയ പിന്തുടർച്ചയുടെ നേതൃത്വത്തിലേക്കാണ് മേജർ ആർച്ച് ബിഷപ് റാഫേൽ തട്ടിൽ ഉയർത്തപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ചരിത്രത്തെയും വർത്തമാനത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാകാനുള്ള നിയോഗമാണ് അഭിവന്ദ്യ പിതാവിന് ലഭിച്ചിരിക്കുന്നതെന്ന് നിസ്സംശയംപറയാം.
വിദ്യാഭ്യാസപ്രവർത്തനങ്ങൾ ഏറ്റെടുത്ത് കേരളസമൂഹത്തിൽ നവോത്ഥാന മുന്നേറ്റത്തിന് ആക്കം കൂട്ടിയ ചാവറയച്ചനെപോലെയുള്ള മഹാരഥന്മാർക്ക് ജന്മം നല്കിയ സഭയാണ് ഇത്. നമ്മുടെ നാടിന്റെ വിദ്യാഭ്യാസമുന്നേറ്റത്തിലും ആരോഗ്യസംരക്ഷണത്തിലും ക്രിസ്ത്യൻ മിഷനറിമാർ വലിയ പങ്കുവഹിച്ചുവെന്ന് അറിയുന്നവരാണ് നമ്മളെല്ലാവരും.
അത് സമർപ്പിതമായ ജീവിതത്തിന്റെ ഭാഗമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷതയുടെ ഭാഗംചിന്തിക്കുമ്പോൾ അത്തരത്തിൽ സമർപ്പിതമായ ജീവിതം നയിച്ച ഗ്രഹാം സ്റ്റെയ്‌നും രണ്ടു മക്കളും നമ്മുടെ രാജ്യത്ത്, മതനിരപേക്ഷത കൊടികുത്തിവാഴുന്ന നമ്മുടെ രാജ്യത്ത് ജീവൻ വെടിയേണ്ടിവന്ന ദിവസവും നമുക്ക് ഓർക്കാതിരിക്കാൻ കഴിയില്ല. അല്ലെങ്കിൽ അത് മനസ്സിലുണ്ടാവേണ്ടതാണ്.
നമ്മുടെ ലോകം ഇന്ന് വലിയരീതിയിൽ മാറ്റത്തിന് വിധേയമാണ്. നമ്മൾ കുട്ടിക്കാലത്ത് ജീവിച്ചതുപോലെയല്ല ഇന്നത്തെ കുഞ്ഞുങ്ങൾ വളരുന്നത്. ആ കുഞ്ഞുങ്ങളുടെ ഉള്ളംകയ്യിൽ ലോകത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളുമുണ്ട്. ആ കുട്ടി വളരുന്നത് ലോകത്തെക്കുറിച്ച് മനസ്സിലാക്കിക്കൊണ്ടാണ്. പ~ിച്ചുവളരുമ്പോൾ ആ കുട്ടിക്ക് ഇന്ന സ്ഥല ത്ത് പോകണം, ഇന്ന വിദ്യാഭ്യാസസ്ഥാപനത്തിൽ പ~ിക്കണം എന്ന ചിന്ത വരുകയാണ്. അതിന്റേതായ സമ്മർദ്ദം ആ കുട്ടിയിൽ നിന്ന് കുടുംബത്തിലും ഉണ്ടാവുന്നുണ്ട്. രക്ഷിതാക്കളും അതിന്റെഭാഗമായി മാറുന്ന അവസ്ഥയുണ്ടാകുന്നു. ഈ അവസ്ഥ നാം കാണാതിരിക്കരുത്. ഇതൊരു പ്രതിഭാസമാണ്.
നമ്മുടെ രാജ്യത്ത് ഏറ്റവും നല്ല രീതിയിൽ വിദ്യാഭ്യാസം നല്കുന്നസൗകര്യമുള്ള ഒരു സ്ഥലമാണ് ഡൽഹിയെന്ന് നമുക്കറിയാം. ഡൽഹിയുടെ അടുത്താണല്ലോ ഹരിയാന. മുഖ്യമന്ത്രിമാരുടെ ഒരു സമ്മേളനത്തിൽ ഹരിയാന മുഖ്യമന്ത്രി പരസ്യമായി വല്ലാതെ പരാതിപ്പെടുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആ നാട്ടിൽ നിന്ന് കുട്ടികൾ വൻതോതിൽ പുറത്തേക്ക് പോകുന്നു. അവിടെയോ തൊട്ടടുത്തോ വിദ്യാഭ്യാസ സൗകര്യം ഇല്ലാത്തതുകൊണ്ടായിരുന്നില്ല അത്. നമ്മുടെ കുഞ്ഞുങ്ങൾ ആ തരത്തിൽ പോയി പഠിക്കാൻ ആഗ്രഹിക്കുന്നു. നമുക്കെങ്ങനെ അതിനെ നേരിടാൻ പറ്റും? അതാണ് ഇവിടെ സർക്കാർ ആലോചിക്കുന്നത്.
ഉന്നതവിദ്യാഭ്യാസരംഗം കൂടുതൽ ശാക്തീകരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനാവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. നമ്മുടെ സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് പുറത്തുമുള്ള കുട്ടികളടക്കം വരത്തക്കരീതിയിൽ നമ്മുടെ ഉന്നതവിദ്യാഭ്യാസമേഖല മികവിന്റെ കേന്ദ്രമായി മാറണം, അതിന് പറ്റിയ കോഴ്സുകളുണ്ടാവണം. പശ്ചാത്തലസൗകര്യങ്ങളുണ്ടാവണം. യൂണിവേഴ്സിറ്റികളും വിദ്യാഭ്യാസസ്ഥാപനങ്ങളും അതനുസരിച്ച് മാറുകയും വേണം.
നാം ഇപ്പോൾ ആ പുരോഗതിയുടെ പാതയിലാണ്. അതിന്റെ ഭാഗമായി നമ്മുടെ യൂണിവേഴ് സിറ്റികൾ നാക് അക്രഡിറ്റേഷനിൽ നല്ല രീതിയിലുള്ള നില ആർജ്ജിച്ചുകഴിഞ്ഞിരിക്കുന്നു. നമ്മുടെ പലകലാലയങ്ങളും ആ രീതിയിൽ വളരെ മെച്ചപ്പെട്ടുകഴിഞ്ഞിരിക്കുന്നു. എല്ലാം ഒറ്റദിവസം കൊണ്ട് നേടിയെടുക്കാൻ കഴിയില്ല.കുറച്ചുതാമസമെടുക്കും. അതിനുള്ള മാറ്റം തുടങ്ങിക്കഴിഞ്ഞു. അതുകൊണ്ട് കുട്ടികൾ വിദേശത്തേക്ക് പോകുന്നതിനെക്കുറിച്ചുള്ള ആശങ്ക ആർക്കും ഉണ്ടാവേണ്ടതില്ല. ഇവിടെ യാതൊരുതരത്തിലുള്ള കുറവും വരാതെ നമുക്ക് ഒരുമിച്ച് കാര്യം നീക്കാൻ പറ്റും.
നമ്മുടെ നാടിന്റെ പുരോഗമനം ലക്ഷ്യമാക്കി സഭകളും വിശ്വാസികളുമൊക്കെ മുന്നോട്ടുവരുന്നത് നമ്മുടെ നാടിന്റെ മുഖഛായ തന്നെ മാറ്റുന്നതിനും വരുംതലമുറയുടെ ഭാവി സുരക്ഷിതമാക്കുന്നതിനും ഉപകരിക്കും. ആ നിലയ്ക്ക് കാലികപ്രസക്തവും ഭാവിക്ക് അനുയോജ്യവുമായ നിലയിലേക്കും നിലപാടുകളിലേക്കും സഭയെ നയിക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് അഭിവന്ദ്യ തട്ടിൽ പിതാവിനുള്ളത്. ചെറുതും വലുതുമായ ഒരുപാട് ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുള്ള വ്യക്തിയാണ് തട്ടിൽ പിതാവ്.
കേരളത്തിന് അകത്തും പുറത്തും പ്രവർത്തിച്ചതിന്റെ അനുഭവപരിചയവും അദ്ദേഹത്തിനുണ്ട്. അതിവിശാലമായ അനുഭവസമ്പത്ത് പുതുതായി തനിക്ക് ഏല്പിച്ചുതന്നിരിക്കുന്ന പുതിയ ഉത്തരവാദിത്തത്തെ ഏറ്റവും മികച്ച രീതിയിൽ നിറവേറ്റാൻ തട്ടിൽ പിതാവിനെ പ്രാപ്തനാക്കും. അതിന് എല്ലാവിധ പിന്തുണയും നല്കാം.


