മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ എഴുതപ്പെട്ട ‘തോമായുടെ നടപടികള്‍’ എന്ന ഗ്രന്ഥം തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തെ കുറിച്ച് നല്ല ഒരു വിവരണം നല്‍കുന്നുണ്ട്. അന്ന് തമിഴകം ഭരിച്ചിരുന്നത് മസ്ദായ് രാജാവായിരുന്നു. രാജാവിന്റെ മുന്‍പില്‍ വധിക്കപ്പെടുന്നതിനായി അദ്ദേഹത്തെ ഹാജരാക്കുന്നു. രാജാവ് അദ്ദേഹത്തെ ജയില്‍വാസത്തിനു വിധിച്ചു. ജയിലില്‍ വധശിക്ഷ പ്രതീക്ഷിച്ച് കഴിഞ്ഞ തോമാശ്ലീഹാ തന്നെ ശ്രവിച്ചിരുന്നവരോട് ദൈവവിശ്വാസത്തിന്റെ അര്‍ഥത്തെയും ആഴത്തെയും പറ്റി നീണ്ടപ്രഭാഷണം പ്രാര്‍ഥനാരൂപത്തില്‍ നടത്തുന്നത് തോമായുടെ നടപടികള്‍ വിവരിക്കുന്നത് താഴെ കാണും വിധമാണ്:
വീണ്ടും ബന്ധിതനാക്കപ്പെടുന്നത് യൂദ തിരിച്ചുപോയി. അതുപോലെ തെര്‍സ്യയും മിഗ്‌ഡോണിയയും നര്‍ക്കിയയും ജയിലിലേക്ക് പോയി. യൂദ അവരോട് പറഞ്ഞു: നമ്മുടെ കര്‍ത്താവില്‍ എന്റെ സഹോദരിമാരേ, മക്കളേ, സഹപ്രവര്‍ത്തകരേ’ ഈശോമിശിഹായുടെ തോഴിമാരേ, നിങ്ങള്‍ ഈ അവസാന ദിനത്തില്‍ എന്നെ ശ്രവിക്കൂ. ഞാന്‍ നിങ്ങളോട് സംസാരിക്കാം. ഈ ലോകത്തുവച്ച് ഇനിയൊരിക്കലും നിങ്ങളോട് ഞാന്‍ സംസാരിക്കുകയില്ല. എന്തുകൊണ്ടെന്നാല്‍, നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ അടുക്കലേക്ക്, എന്നെ വിറ്റവന്റെ പക്കലേക്ക്, തന്റെ ഉന്നതാത്മാവിനെ എന്റെ നിസ്സാരതയിലേക്ക് താഴ്ത്തി. കടന്നുപോകാത്ത തന്റെ മഹത്വത്തിലേക്ക് എന്നെ കൊണ്ടുവന്ന് യഥാര്‍ഥമായും സത്യമായും എന്നെ തന്റെ ദാസന്‍ ആക്കുവാന്‍ യോഗ്യനായി കണ്ടവന്റെ പക്കലേക്ക് ഞാന്‍ ഉയര്‍ത്തപ്പെടും. സമയം പൂര്‍ത്തിയായിരിക്കുന്നു എന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഞാന്‍ പോയി എന്റെ കര്‍ത്താവില്‍ നിന്ന് പ്രതിഫലം പ്രാപിക്കാനുള്ള ദിവസം സമാഗതമായി. എനിക്കു കൂലി നല്‍കുന്നവന്‍ നീതിമാനാണ്. എനിക്കു പ്രതിഫലം നല്‍കേണ്ടത് എങ്ങനെയെന്ന് അവനറിയാം. അവിടുന്ന് ദുഷ്ടനോ അസൂയാലുവോ അല്ല. അവന്‍ ദാനത്തില്‍ സമൃദ്ധിയുള്ളവനാണ്. അവന്‍ എണ്ണി കൊടുക്കാറില്ല. തന്റെ സമ്പാദ്യം നഷ്ടപ്പെടില്ലെന്ന് അവിടുത്തേക്കുറപ്പുണ്ട്. മക്കളേ, ശ്രദ്ധിക്കൂ. ഞാന്‍ ഈശോ അല്ല, ഞാന്‍ ഈശോയുടെ ദാസനാണ്. ഞാന്‍ മിശിഹായല്ല. എന്നാല്‍ അവന്റെ മുന്‍പില്‍ ശുശ്രൂഷ ചെയ്യുന്നവനാണ്. ഞാന്‍ ദൈവപുത്രനല്ല. എന്നാല്‍ ദൈവത്തിന് സ്വീകാര്യനായി തീരാന്‍ ഇടയാകുന്നതിന് വേണ്ടി ഞാന്‍ പ്രാര്‍ഥിച്ച് അപേക്ഷിക്കുന്നു.
എന്റെ മക്കളേ, ഈശോമിശിഹായിലുള്ള വിശ്വാസത്തില്‍ നിലനില്‍ക്കുവിന്‍. പീഡനത്തില്‍ നിങ്ങള്‍ ക്ഷീണിതരാകരുത്. എന്നോട് അപമര്യാദയായി പെരുമാറുന്നതും ഞാന്‍ ജയിലില്‍ അടയ്ക്കപ്പെടുന്നതും മരിക്കുന്നതും കണ്ട് നിങ്ങള്‍ സംശയാലുക്കള്‍ ആകരുത്. കാരണം, ഞാന്‍ എന്റെ കര്‍ത്താവിന്റെ ഇഷ്ടം നിറവേറ്റുകയാണ്. നമ്മള്‍ കാണുന്ന ഇതു മരണമല്ല. ഈ ലോകത്തില്‍ നിന്നുള്ള വിമുക്തിയാണ്. അതിനാല്‍ ഞാനിത് സന്തോഷത്തോടെ സ്വീകരിക്കുന്നു. അതിനാല്‍ ഞാന്‍ പോയി എന്നെ സ്‌നേഹിക്കുന്നവനെ, എനിക്ക് പ്രിയപ്പെട്ടവന്‍ ആയവനെ സ്വീകരിക്കട്ടെ. എന്റെ കര്‍ത്തവ്യം ഞാന്‍ പൂര്‍ത്തീകരിക്കുകയും അവന്റെ സേവനത്തില്‍ ഞാന്‍ വളരെയധികം അധ്വാനിക്കുകയും ചെയ്തിട്ടുണ്ട്. എന്തുകൊണ്ടെന്നാല്‍, അവന്റെ കൃപ എന്നെ കൈവിടാതെ നിരന്തരം സംരക്ഷിച്ചു. നിങ്ങളെ സ്വീകരിക്കുകയും നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ വളരെ ശക്തനാണ്. അവന്റെ വരവിനായി കാത്തിരിക്കുക. അവന്‍ വന്ന് നിങ്ങളെ സ്വീകരിക്കും.’ ഈ പ്രാര്‍ഥനയ്ക്ക് ശേഷം ശ്ലീഹ അവരെ വിട്ട് തടവറയിലേക്ക് പോയി. അവര്‍ ദുഃഖിതരായി വിലപിച്ചു. കാരണം മസ്ദായ് അവനെ കൊല്ലുമെന്ന് അവര്‍ക്കറിയാമായിരുന്നു.’
റവ. ഡോ. ജയിംസ് പുലിയുറുമ്പില്‍



