Pedro Ballester
ആശുപത്രിയില്‍ രോഗിയായി കഴിയുന്ന കൂട്ടുകാരനെ കാണാനെത്തിയതായിരുന്നു മറ്റുകൂട്ടുകാര്‍. രോഗവേദനയിലും കൂട്ടുകാരെയെല്ലാം സ്‌നേഹത്തോടെയാണ് അവന്‍ സ്വീകരിച്ചത്. ഓരോരുത്തരോടും വിശേഷങ്ങള്‍ വ്യക്തിപരമായി ചോദിച്ച അവന്‍ എല്ലാവരോടുമായി ഒടുവില്‍ ചോദിച്ചു.’ നിങ്ങള്‍ സന്തോഷവാന്മാരാണോ’ ‘അതെ’ യെന്ന് അവര്‍ മറുപടി പറഞ്ഞു. അപ്പോള്‍ അവരിലൊരുവന്‍ രോഗിയായ തങ്ങളുടെ കൂട്ടുകാരനോട് ആ ചോദ്യം തിരികെ ചോദിച്ചു. ‘ നീയോ നീ സന്തോഷവാനാണോ?’ അനാവശ്യമായ ചോദ്യം എന്നായിരുന്നു അതു കേട്ടുനിന്നപ്പോള്‍ മറ്റുള്ളവര്‍ക്ക് തോന്നിയത്. മാറാരോഗിയായി കട്ടിലില്‍ കഴിയുന്ന അവനെങ്ങനെ സന്തോഷിക്കാനാണ്? സന്തോഷം മുഴുവന്‍ അടിച്ചുപൊളിച്ചുജീവിക്കുന്ന ചെറുപ്പക്കാര്‍ക്കു സ്വന്തമാണല്ലോ?
പക്ഷേ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രോഗി പറഞ്ഞു. ‘ജീവിതത്തില്‍ ഇതിനുമുമ്പൊരിക്കലും ഞാന്‍ ഇത്രയധികം സന്തോഷിച്ചിട്ടില്ല. എന്റെ ജീവിതത്തിലെ ഏറ്റവും സന്തുഷ്ടകരമായ മൂന്നുവര്‍ഷങ്ങളാണ് കടന്നുപോകുന്നത്.’ ആ രോഗിയുടെ പേരായിരുന്നു പെദ്രോ ബാലെസ്റ്റര്‍. ഈ സംഭവത്തിനു ശേഷം ഏതാനും ദിവസങ്ങള്‍ക്കു ശേഷം പെദ്രോ മരണമടഞ്ഞു. കൃ്ത്യമായി പറഞ്ഞാല്‍ 2018 ജനുവരി 13ന്. മൂന്നുവര്‍ഷത്തെ കഠിനമായ കാന്‍സര്‍രോഗത്തിനും അതിന്റെ വേദനകള്‍ക്കും ചികിത്സകള്‍ക്കും ശേഷം..
്അവന് ചുറ്റും അപ്പോള്‍ മാതാപിതാക്കന്മാരും സഹോദരങ്ങളും കൂട്ടുകാരും ഓപ്പൂസ് ദേയിയിലെ അംഗങ്ങളുമുണ്ടായിരുന്നു. അവരെല്ലാവരും അവനു ചുറ്റിനും നിന്ന് സാല്‍വേ റെജീന പ്രാര്‍ഥിക്കുന്നുമുണ്ടായിരുന്നു. ആ പ്രാര്‍ഥനകളുടെ മധ്യേയാണ് അവന്‍ ശാന്തമായി കണ്ണടച്ചത്. ഒരു പൂവ് ചെടിയില്‍ നിന്ന് ഞെട്ടറ്റ്പതിക്കുന്നതുപോലെ അത്രമേല്‍ ശാന്തമായി..
1996 മെയ് 22 ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലായിരുന്നു പെദ്രോയുടെ ജനനം. സ്പാനീഷ് ദമ്പതികളായിരുന്ന ഡോ. പെദ്രോ ബാലെസ്റ്റര്‍ നെബോട്ടും എസ്‌പെരാന്‍സ് അരീനാസ് അര്‍ഗുവെല്ലസുമായിരുന്നു മാതാപിതാക്കള്‍. തൊഴില്‍പരമായ കാരണങ്ങളാല്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറിയതുകൊണ്ടായിരുന്നു പെട്രാ ബാലെസ്റ്റര്‍ അരീനാസിന്റെ ജനനം മാഞ്ചസ്റ്ററിലായത്. മൂന്നു ആണ്‍മക്കളിലെ മൂത്ത ആളായിരുന്നു പെട്രോ. 2004 ല്‍ കുടുംബം യോര്‍ക്ക്‌ഷെയറിലെ ഹാരോഗേറ്റിലേക്ക് താമസം മാറി.
ബുദ്ധിമാനായ, കഠിനാധ്വാനിയായ ചെറുപ്പക്കാരനായിരുന്നു പെട്രോ. സ്്‌പെയ്‌ന്റെ സംസ്‌കാരവും ഇംഗ്ലണ്ടിന്റെ സംസ്‌കാരവും അവനെ ഒരുപോലെ സ്വാധീനിച്ചിരുന്നുവെങ്കിലും രണ്ടിലെയും നന്മകള്‍ മാത്രമാണ് അവന്‍ ഉള്‍ക്കൊണ്ടിരുന്നത്. സൗഹാര്‍ദ്ദനായ, സത്യസന്ധനായ ചെറുപ്പക്കാരന്‍. സന്തോഷപ്രകൃതമായിരുന്നു അവന്റെ മറ്റൊരു പ്രത്യേകത. സൗഹൃദങ്ങളില്‍ അവന്‍ ഏറെ സന്തോഷിച്ചിരുന്നു. വിശുദ്ധ ജോസ് മരിയ എസ്‌ക്രീവ സ്ഥാപിച്ച ഓപ്പൂസ് ദേയിയിലെ അംഗമായിരുന്നു അവന്‍.
നമ്മുടെ കര്‍ത്താവ് നിങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്ന വിശുദ്ധി അനുദിനജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളിലൂടെ നിറവേറ്റികൊടുക്കണം എന്ന വിശുദ്ധന്റെ വാക്കുകള്‍ പെട്രോയെ ആകര്‍ഷിച്ചു. ‘ എനിക്ക് നി്‌ന്നോട് ഒരു കാര്യം പറയാനുണ്ടെന്ന് ഒരിക്കല്‍ അവന്‍ എന്നോടുപറഞ്ഞപ്പോള്‍ അവന്‍ ഡേറ്റിംങിലാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ പിന്നീട് ഞാന്‍ മനസ്സിലാക്കി അവന്‍ പ്രണയമായത് ക്രിസ്തുവുമായിട്ടാണെന്ന്.’സഹോദരന്‍ കാര്‍ലോ അനുസമരിക്കുന്നു. ലണ്ടനിലെ പ്രശസ്തമായ ഇംപീരിയല്‍ കോളജിലെ കെമിക്കല്‍ എന്‍ജീനീയറിംങിനാണ് അവന്‍ ചേര്‍ന്നത് 2014 സെപ്തംബറിലായിരുന്നു. ആ സമയത്താണ് കാന്‍സര്‍ രോഗം കണ്ടെത്തിയത്. ചികിത്സയും പഠനവുമായി മുന്നോട്ടുപോയെങ്കിലും പഠനം പലപ്പോഴും മുടങ്ങി. 2015 ലാണ് ശ്രദ്ധേയമായ ഒരു കൂടിക്കാഴ്ച അവന്റെ ജീവിതത്തിലുണ്ടായത്. ഫ്രാന്‍സിസ് മാര്‍പാപ്പയുമായിട്ടുള്ള കൂടിക്കാഴ്ച.
ആ കൂടിക്കാഴ്ചയ്ക്കു ശേഷം രോഗം അസുഖം മൂര്‍ച്ഛിച്ചു. കുരിശിലെ ക്രിസ്തുവിനോടൊപ്പം ഐക്യത്തില്‍ ആയിരുന്നുകൊണ്ട് വേദനകളെല്ലാം ദൈവത്തിന് സമര്‍പ്പിക്കാനാണ് ബാലെസ്റ്റര്‍ ശ്രമിച്ചത്.
2018 ജനുവരി യില്‍ പെട്രോ ബാലെസ്റ്റര്‍ ഈ ലോകത്തില്‍ നിന്ന് യാത്രയായി. അപ്പോള്‍ അവന് വെറും 21 വയസു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. മാഞ്ചസ്റ്ററിലെ സതേണ്‍ സെമിത്തേരിയില്‍ നടന്ന സംസ്‌കാരകര്‍മ്മങ്ങളില്‍ പങ്കെടുത്തു മടങ്ങിയ നൂറുകണക്കിന് ആളുകള്‍ക്ക് ഉറപ്പായിരുന്നു തങ്ങള്‍ ഒരു വിശുദ്ധന്റെ സംസ്‌കാരച്ചടങ്ങുകളിലാണ് പങ്കെടുക്കുന്നതെന്ന്. അവരുടെ വിശ്വാസം ശരിയായിരുന്നു.
വിശ്വാസത്തിന്റെയും സാക്ഷ്യത്തിന്റെയും ജീവിതത്തിലൂടെ അനേകര്‍ക്ക് പ്രചോദനമായി മാറിയ പെദ്രോ ബാലെസ്റ്റനെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നാമകരണ നടപടികള്‍ക്ക് രൂപതാതലത്തില്‍ വൈകാതെ തുടക്കം കുറിച്ചു. ബാലെസ്റ്ററിനെ വ്യക്തിപരമായി അറിയാവുന്നവര്‍ അദ്ദേഹത്തിന്റെ ജീവിതവും വിശ്വാസവും രേഖപ്പെടുത്താന്‍ സഹായിക്കുന്ന കത്തുകളും ഡയറിക്കുറിപ്പുകളും വ്യക്തിപരമായ സാക്ഷ്യപത്രങ്ങളും ഓര്‍മ്മകളും നാമകരണനടപടികളുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. അതുപോലെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിങ്ങനെ അറുപതിലധികംപേരെ ഇതേ ആവശ്യത്തിനായി അഭിമുഖം നടത്തിയിട്ടുമുണ്ട്. വര്‍ഷങ്ങള്‍ നീണ്ടുനില്ക്കുന്ന നാമകരണനടപടികള്‍ പിന്നിട്ട് ഒടുവില്‍ പെട്രോ ബാലെസ്റ്റര്‍ വിശുദ്ധപദവിയിലെത്തുമ്പോള്‍ അത് ഒരു ജെന്‍സി വിശുദ്ധന്റെ നാമകരണച്ചടങ്ങായിരിക്കും.
പ്രതികൂലസാഹചര്യങ്ങളില്‍ സന്തോഷത്തിന്റെ മികച്ച മാതൃക ചെറുപ്പക്കാര്‍ക്ക് നല്കാന്‍ ബാലെസ്റ്ററിന് സാധിച്ചിട്ടുണ്ട് എന്നാണ് സംസ്‌കാരകര്‍മ്മങ്ങളില്‍ പങ്കെടുത്ത ഫാ. ജോസഫ് ഇവാന്‍സിന്റെ വാക്കുകള്‍.
രോഗത്തിന്റെ വേദന ബാലെസ്റ്ററെ വേട്ടയാടിയിരുന്ന ആശുപത്രി ദിനങ്ങളെക്കുറിച്ച് ചാപ്ലയിന്‍ കൂടിയായിരുന്ന അദ്ദേഹം നടത്തിയ സത്യസന്ധമായ വിശദീകരണം ഇപ്രകാരമായിരുന്നു.’
ചിലപ്പോള്‍ കഷ്ടപ്പാടുകള്‍ അദ്ദേഹത്തെ തളര്‍ത്തിയിട്ടുണ്ട്. വളരെക്കാലം നീണ്ടുപോയതിനാല്‍ അദ്ദേഹം ചിലപ്പോഴെങ്കിലും കരഞ്ഞിട്ടുണ്ട്. ഇടയ്ക്കിടെ പ്രകോപിതനാവുകയോ അമിതമായ വൈകാരികതയാണെന്ന് കരുതുന്നതിനെതിരെ പ്രതികരിക്കുകയോ ചെയ്തിട്ടുണ്ട്. പക്ഷേ ബാലെസ്റ്ററുടെ പോരാട്ടം യഥാര്‍ത്ഥവും അസാധാരണമാം വിധം ധീരവുമായിരുന്നു.’
വിശുദ്ധരാകാന്‍ വാര്‍ദ്ധക്യം വരെ കാത്തിരിക്കേണ്ടതില്ല എന്ന വിശുദ്ധ ജോസ് മരിയ എസ്‌ക്രീവയുടെ വാക്കുകള്‍ അക്ഷരംപ്രതി സ്വജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കിയ വ്യക്തിയായിരുന്നു പെട്രോ ബാലെസ്റ്റര്‍ എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
വിനായക് നിർമ്മൽ



