ആഗോളവ്യാപകമായി ചിതറിപ്പാർക്കുന്ന സീറോ മലബാർ വിശ്വാസികളെ ഒരുമിച്ചുചേർത്തു നയിക്കുവാൻ, അവരെ പഠിപ്പിക്കുവാൻ, അവരെ വിശുദ്ധീകരിക്കാൻ ഇപ്പോൾ സീറോമലബാർസഭയിൽ ഏറ്റവും വലിയ ഉത്തരവാദിത്തം അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിൽ നിക്ഷിപ്തമാണ്. പിതാവിനോട് സഹകരിച്ചുകൊണ്ട് ഈ സഭയിലെ എല്ലാ മെത്രാന്മാരും വൈദികസമൂഹവും സമർപ്പിതരും അല്മായവിശ്വാസികളും ഒന്നിച്ച് അണിനിരക്കുമ്പോൾ നമുക്കേറെ കാര്യങ്ങൾ സമുദായത്തിന്റെയും നാടിന്റെയും നന്മയ്ക്കുവേണ്ടി ചെയ്യാൻ കഴിയും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അങ്ങനെയൊരു നിയോഗം നമുക്ക് ലഭിച്ചിരിക്കുകയാണ്.
സഭയുടെ തലവനും പിതാവുമെന്ന് പറയുമ്പോൾ അതൊരു ആത്മീയമായ പിതൃത്വമാണ്. സ്നേഹത്തിൽ അജഗണങ്ങളെ നയിക്കാനും തിരുത്താനും വളർത്താനും വേണ്ടിയുള്ള ഒരു നിയോഗമാണ്. ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ വലിയൊരു ഉത്തരവാദിത്തം,പല പ്രശ്നങ്ങളുടെയും നടുവിൽ ഈ സഭയെ നയിക്കാനുള്ള നിയോഗമാണ് തട്ടിൽപിതാവിന് ലഭിച്ചിരിക്കുന്നത്.
സ്വതസിദ്ധമായ ചില പ്രത്യേകതകൾ ഈ നിയോഗം വിജയകരമായി പൂർത്തിയാക്കാൻ ഇടയാക്കും എന്ന് ഞങ്ങൾ പൂർണ്ണമായും വിശ്വസിക്കുന്നു. അദ്ദേഹത്തിന് ആളുകളുമായി പുഞ്ചിരിയോടെ ഇടപെടുവാനും ആളുകളെ വശീകരിക്കാനും ഉള്ള പ്രത്യേകമായ കഴിവുണ്ട്. നല്ല വാചാലതയുണ്ട്. ധ്യാനഗുരുവും പ്രസംഗകനുമൊക്കെയാണ്. എല്ലാവരെയും കോരിത്തരിപ്പിക്കുന്ന രീതിയിൽ സംസാരിക്കാൻ അദ്ദേഹത്തിന് അറിയാം. ഈ നല്ല കഴിവുകളൊക്കെ സഭയുടെയും പൊതുസമൂഹത്തിന്റെയും വളർച്ചയ്ക്കും വികസനത്തിനും ഉപകരിക്കുമാറാകട്ടെ.
ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ഒരു സമൂഹമാണ് സീറോ മലബാർസഭയെന്ന് പറ്ഞ്ഞുവല്ലോ. പക്ഷേ ഞങ്ങൾക്കൊരു വേദനയും ആശങ്കയുമുണ്ട്. ഈ സഭയുടെ ഈറ്റില്ലമായ കേരളത്തിൽ ഞങ്ങൾ അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം ഈ നാട്ടിൽ ജീവിതം വിജയിപ്പിക്കാൻ സാധിക്കുകയില്ല എന്ന ഫീലിംങ് ഇന്ന് പലരുടെയും മനസ്സിൽ തളം കെട്ടി നില്ക്കുകയാണ്.
അതിനാൽ ഇവിടെ നിന്ന് രക്ഷപ്പെടാൻ വേണ്ടി എവിടെയെങ്കിലും പോകണമെന്നുള്ള ഒരു മനോഭാവം – ഇത് ഞങ്ങളുടെ ചെറുപ്പക്കാരുടെ മാത്രമല്ല- ഈ നാട്ടിലെ ചെറുപ്പക്കാരുടെയെല്ലാം ഒരു പ്രശ്നമായി മാറിയിരിക്കുന്നു.. അതിന് തീർച്ചയായും ഒരു പരിഹാരമുണ്ടാവണം. ഈ നാട്ടിൽ ജീവിക്കാനും വിജയിച്ചു ജീവിക്കാനും അന്തസായ ജോലി ചെയ്ത് ജീവിക്കാനുമുള്ള സാഹചര്യം ഉണ്ട് എന്ന് ബോധ്യപ്പെടുത്തുവാൻ ഇവിടെ ഭരണം കൈകാര്യം ചെയ്യുന്ന സർക്കാരിനും ഇപ്പോൾ ഇവിടെയുള്ള മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട് എന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു.
സഭയും രാഷ്ട്രവും പരസ്പര വിരുദ്ധമായി പ്രവർത്തിക്കുന്ന ശക്തികളല്ല. മറിച്ച് ജനക്ഷേമത്തിന് വേണ്ടി പരസ്പരപൂരകങ്ങളായിട്ട് സഹകരിച്ചുപ്രവർത്തിക്കേണ്ടവരാണ്. മതം ആത്മീയക്ഷേമം ലക്ഷ്യം വച്ച് പ്രവർത്തിക്കുമ്പോൾ രാഷ്ട്രീയാധികാരം മനുഷ്യന്റെ ഭൗതികക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. ഇക്കാര്യത്തിൽ പരസ്പരസഹകരണം ആവശ്യമാണ്.
നമ്മുടെ രാജ്യത്തിന്റെ മതേതരത്വം അഭംഗുരം സൂക്ഷിച്ച് എല്ലാ മതവിശ്വാസികൾക്കും വിശ്വാസമില്ലാത്തവർക്കും സ്വതന്ത്രമായും സ്വസ്ഥമായും സന്തോഷകരമായും ജീവിക്കാൻ സാധിക്കും എന്നൊരു അവസ്ഥയാണ് നമ്മുടെ രാജ്യത്തിന്റെ ശ്രേഷ്ഠത എന്ന് പറയുന്നത്. കഴിഞ്ഞ കാലഘട്ടങ്ങളിലൊക്കെ സംരക്ഷിച്ചും നിലനിർത്തിയും പോന്നിരുന്ന മൂല്യമായിരുന്നു അത്.. അതിന് ഇവിടെ യാതൊരു പോറലും ഏല്ക്കാൻ ഇടയാവരുത്.
ഞങ്ങൾ പലപ്പോഴും ഇതുപോലെയുള്ള പരിപാടികൾക്കു രാഷ്ട്രീയാധികാരികളെ വിളിക്കാറുണ്ട്. രാഷ്ട്രീയാധികാരത്തെ മാനിക്കുന്നവരാണ് ഞങ്ങൾ. അവരുമായി എപ്പോഴും സമാധാനത്തിലും സൗഹൃദത്തിലും കഴിയാൻ ആഗ്രഹിക്കുന്നവരാണ്. അതോടൊപ്പം തന്നെ ഞങ്ങളുടെ ചില ന്യായമായ അവകാശങ്ങൾ ലഭിക്കേണ്ടതായിട്ടുമുണ്ട്.
ന്യായമായ രീതിയിൽ അത് അവതരിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കാറുമുണ്ട്. ഈ രാജ്യത്തിന്റെ വികസനത്തിന് വേണ്ടി, വളർച്ചയ്ക്കുവേണ്ടി എന്തുമാത്രം സംഭാവനകൾ നല്കിയ ഒരു സമൂഹമാണ് ഞങ്ങളുടേതെന്ന് ചരിത്രം പഠിച്ചാൽ മനസ്സിലാക്കാനാവും. വിദ്യാഭ്യാസരംഗത്ത്… ആതുരശുശ്രൂഷാരംഗത്ത്… സാമൂഹികവികസനരംഗങ്ങളിൽ… ഈ നാടിന്റെ വികസനത്തിന് വേണ്ടി ഒരു ന്യൂനപക്ഷമാണെങ്കിൽ കൂടി അതിനപ്പുറത്തുളള സ്വാധീനം ചെലുത്തുവാൻ സാധിച്ചിട്ടുണ്ട്. അത് ഈ നാടിനോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും ഫലമായിട്ടാണ്. സീറോമലബാർസഭാവിശ്വാസികളെക്കുറിച്ച് ഒരു ആപ്തവാക്യമുണ്ട്, ‘വിശ്വാസത്തിൽ ക്രൈസ്തവം, സംസ്‌കാരത്തിൽ ഭാരതീയം ആരാധനയിൽ പൗരസ്ത്യം. ഇതാണ് ഞങ്ങളുടെ ഐഡന്റിറ്റി.
കത്തോലിക്കാവിശ്വാസം ഞങ്ങൾ പുലർത്തുന്നു. അതിൽ വെള്ളം ചേർക്കാൻ ആഗ്രഹിക്കുന്നില്ല. ഭാരതത്തിന്റെ സംസ്‌കാരമാണ് ഞങ്ങളുടേത്. പൗരസ്ത്യ ആരാധനയുമായി ഞങ്ങൾ പൊരുത്തപ്പെട്ടുപോകുന്നു. ഈ രീതിയിലുള്ള സ്വതന്ത്രമായ, സ്വയാധികാരമുള്ള സഭയാണ്.
കേരളത്തിലെ ഏറ്റവും പ്രബലമായ ഒരു ക്രൈസ്തവസമൂഹം സീറോമലബാർസഭയാണ്. ഈ കേരളത്തിൽ ഞങ്ങൾക്ക് വളരെയേറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. യുവജനങ്ങൾ ഇവിടെ നിലനില്ക്കുകയും ഇവിടെ ജോലി ചെയ്ത് ജീവിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കുകയും ചെയ്യുകയാണെങ്കിൽ ഈ നാടിന്റെ വികസനത്തിനും നന്മയ്ക്കും വേണ്ടി വളരെയേറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇതിനൊക്കെ രാഷ്ട്രീയാധികാരവുമായി നല്ല ബന്ധം പുലർത്തിക്കൊണ്ട് സഹനത്തോടുകൂടി ഇക്കാര്യങ്ങൾക്കൊക്കെ ചുക്കാൻപിടിക്കേണ്ട, ഉത്തരവാദിത്തം പുതിയ മേജർ ആർച്ച് ബിഷപ്പിനുണ്ട്. എല്ലാവിധ പിന്തുണയും അദ്ദേഹത്തിന് നല്കുന്നു. പ്രത്യേകമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.


