(Anne Gabrielle Caron)
ഇളയസഹോദരന്‍ ഫ്രാങ്കോയിസിന്റെ ജ്ഞാനസ്‌നാനത്തിനായി ദേവാലയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അവള്‍ക്ക് രണ്ടര വയസു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അപ്പോള്‍ ചുമരിലെ ചിത്രത്തില്‍ അവളുടെ കണ്ണ് പതിഞ്ഞു.. കുരിശില്‍ കിടക്കുന്ന, കൈകാലുകളിന്മേല്‍ ആണികള്‍ തറച്ച, മുള്‍മുടി ധരിച്ച, രക്തമൊഴുകുന്ന ക്രിസ്തു. ആ ദൃശ്യം അവളുടെ കുഞ്ഞുമനസ്സിനെ വല്ലാതെ മുറിപ്പെടുത്തി. അവള്‍ കരഞ്ഞുകൊണ്ട് ഉടനെ വിളിച്ചുപറഞ്ഞു. ‘ഈശോയ്ക്ക് വേദനിക്കുന്നു.. ഈശോയ്ക്ക് വേദനിക്കുന്നു’
കുരിശില്‍ കിടക്കുന്ന ഈശോയുടെ വേദന മനസ്സിലാക്കാന്‍ കഴിയുന്ന അപൂര്‍വ്വം ചിലരിലൊരാള്‍. അതായിരുന്നു ആനി ഗബ്രിയേല്‍ കരോണ്‍.
2002 ജനുവരി 29 ന് ഫ്രാന്‍സിലെ ടൗലോണില്‍ ആയിരുന്നു ജനനം. പിതാവ് നാവിക ഉദ്യോഗസ്ഥനായ അലക്‌സാണ്ടര്‍ കരോണ്‍. അമ്മ സാഹിത്യ അധ്യാപികയായ മേരി ഡൗഫിന്‍. ആ ദമ്പതികള്‍ക്ക് അഞ്ചാണ് മക്കള്‍. അതില്‍ മൂത്തവളായിരുന്നു ആനി ഗബ്രിയേല്‍. ഈശോയെ കാണണം എന്നതായിരുന്നു ആനിയുടെ എപ്പോഴത്തെയും ആഗ്രഹം. മരിച്ചു സ്വര്‍ഗത്തില്‍ ചെന്നാല്‍ മാത്രമേ ഈശോയെ കാണാന്‍ കഴിയൂ എന്ന് ആരോ പറഞ്ഞുകൊടുത്തതുകൊണ്ടാവാം നാലു വയസുളളപ്പോള്‍ അവള്‍ മരിക്കാനാഗ്രഹിച്ചു.
ആറു വയസുള്ളപ്പോള്‍ മുതല്‍ അവള്‍ മുടന്തി നടക്കാന്‍ തുടങ്ങി. സ്‌ട്രോക്ക് വന്നതിനു ശേഷം പഴയജീവിതത്തിലേക്ക് തിരികെവരാന്‍ ശ്രമിക്കുന്ന വല്യപ്പച്ചനെ അനുകരിക്കുകയാണ് അവള്‍ എന്നാണ് മാതാപിതാക്കള്‍ ആദ്യം തെറ്റിദ്ധരിച്ചത്. ആദ്യം അതിന്റെ പേരില്‍ അവര്‍ ആനിയെ ശകാരിച്ചു. പിന്നീട് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു അവള്‍ ആരെയും അനുകരിക്കുന്നതല്ല അവളുടെ കാലിന് എന്തോ കുഴപ്പമുണ്ട്. എക്‌സറേ യെടുത്തു പരിശോധിച്ചപ്പോള്‍ പേടിക്കേണ്ടതില്ല എന്ന ഉറപ്പാണ് ഡോക്ടര്‍ നല്കിയത്. പക്ഷേ ആനിയുടെ വേദനയ്ക്ക് ശമനമുണ്ടായില്ല. എന്നാല്‍ നടത്തത്തിലെ ബുദ്ധിമുട്ട് നടക്കുന്നതിലെ വേദനയായി മാറി. രാത്രികാലങ്ങളില്‍ നടക്കാതെയും വേദന കലശലായി . ‘എന്റെ കാല്‍.. എനിക്ക് വേദനിക്കുന്നു ‘വെന്ന് അവള്‍ രാത്രികാലങ്ങളില്‍ ഉറക്കെ നിലവിളിച്ചുതുടങ്ങി. രണ്ടുമാസത്തിനു ശേഷം മറ്റൊരു ഡോക്ടറുടെ അടുക്കല്‍ അവളെ കൊണ്ടുപോയി. അവിടെ വച്ചാണ് ആനിക്ക് എവിംഗ്‌സ് സാര്‍ക്കോമ എന്ന മാരകമായ കാന്‍സര്‍ ആണ് എന്ന് കണ്ടെത്തിയത്. പെല്‍വിസിന്റെയും കാലുകളുടെയും അസ്ഥികളെ ബാധിക്കുന്ന തരം കാന്‍സറായിരുന്നു അത്. ‘ ചിലപ്പോള്‍ വേദനകളില്‍ നിന്ന് കുറവു നല്കാന്‍ ചികിത്സകള്‍ക്ക് കഴിഞ്ഞേക്കാം. പക്ഷേ ഒരിക്കലും അവളുടെ അസുഖം ഭേദമാകാന്‍ പോകുന്നില്ല.’ ഡോക്ടര്‍ തീര്‍ത്തുപറഞ്ഞു.
ഖേദകരമെന്ന് പറയട്ടെ ആ വര്‍ഷം തന്നെയായിരുന്നു അവളുടെ പ്രഥമദിവ്യകാരുണ്യസ്വീകരണവും. ‘തീക്ഷണതയോടെ. ഈശോ എന്നെ കാത്തിരിക്കുകയാണ് എനിക്ക് വേഗം ഈശോയെ വേണം’. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആ ദിവസങ്ങളിലായിരുന്നു പ്രഥമദിവ്യകാരുണ്യസ്വീകരണദിനവും. ആശുപത്രിയില്‍ നിന്ന് പള്ളിയിലെത്തിച്ചപ്പോഴേയ്ക്കും ചടങ്ങുകള്‍ ഏറെക്കുറെ അവസാനിക്കാറായിരുന്നു. എങ്കിലും അപ്പോഴത്തെ ചടങ്ങുകള്‍ നിര്‍ത്തിവച്ച് വൈദികന്‍ അവളുടെ നാവിന്‍ത്തുമ്പിലേക്ക് തിരുവോസ്തി നല്കി.
രണ്ടുവര്‍ഷം ചികിത്സയിലൂടെ കടന്നുപോയി. നല്ലതുപോലെ അവള്‍ക്ക് വേദനിക്കുന്നുണ്ടായിരുന്നു. ‘ അമ്മേ എനിക്ക് വേദന അനുഭവിക്കാന്‍ ഭയങ്കര പേടിയാ. അതുകൊണ്ട് ഞാന്‍ ഈശോയെ സഹായത്തിനു വിളിക്കും. ഈശോയുടെ കൈയില്‍ പിടിക്കും. ഈശോ എന്നെ സഹായിക്കും’ വേദനയുടെ നിമിഷങ്ങളിലൂടെ കടന്നുപോകുന്നതിനെക്കുറിച്ച് ആനി അമ്മയോട് പറഞ്ഞത് അങ്ങനെയായിരുന്നു. അസഹനീയമായ തന്റെ വേദനകള്‍ മാത്രമല്ല ആശുപത്രിയിലെ എല്ലാ കുട്ടികളുടെയും വേദനകൂടി തനിക്ക് സ്വീകരിക്കാന്‍ കഴിയണേയെന്നായിരുന്നു ആനിയുടെ പ്രാര്‍ഥനയും ആഗ്രഹവും. മകളുടെ ആ ആഗ്രഹം അറിഞ്ഞപ്പോള്‍ അമ്മ ചോദിച്ചു,’ മോളേ നിനക്ക് നിന്റെ വേദന തന്നെ അധികമുണ്ടല്ലോ. പിന്നെയെന്തിനാണ് മറ്റുളളവരുടെ വേദനകൂടി ഏറ്റുവാങ്ങുന്നത്.’
അതിന് ആനിയുടെ മറുപടി ശ്രദ്ധേയമായിരുന്നു: ‘അവര്‍ക്ക് വേദന സഹിക്കാന്‍ ബുദ്ധിമുട്ടായിരിക്കും അതുകൊണ്ട് അവര്‍ കഷ്ടപ്പെടാതിരിക്കാന്‍ ഞാന്‍ കഷ്ടപ്പെടാമെന്ന് കരുതുന്നു’
ഒരു ദിവസം അവള്‍ അമ്മയോട് ചോദിച്ചു ‘അമ്മേ ഞാന്‍ മരിച്ചുപോവുമോ’ അത് ആദ്യത്തെ കീമോത്തെറാപ്പിയുടെ തലേന്നായിരുന്നുവെന്ന് അമ്മ ഇപ്പോഴും ഓര്‍മ്മിക്കുന്നു. ‘നിന്നെ സുഖപ്പെടുത്താന്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്യും’ എന്നുമാത്രമായിരുന്നു അമ്മയുടെ മറുപടി. ‘മരിക്കാന്‍ എനിക്ക് സന്തോഷമാണമ്മേ കാരണം ഞാന്‍ ഈശോയുടെ കൂടെയുണ്ടാകുമല്ലോ’ അവളുടെ ആഗ്രഹം സാധിച്ചു. 2010 ജൂലൈ 23 ന് രാവിലെ ഒമ്പതുമണിയോടെ വേദന രൂക്ഷമായി. രാത്രി 11.50 ന് അവള്‍ ആനി ഗബ്രിയേല്‍ ഈശോയെ നേരില്‍ക്കാണാനായി സ്വര്‍ഗത്തിലേക്ക് യാത്രയായി.
‘ഞാന്‍ ശുദ്ധീകരണസ്ഥലത്തേക്കായിരിക്കുമോ പോകുക’ അതായിരുന്നു ഫാ. ആര്‍നോള്‍ഡിനോട് അവള്‍ ചോദിച്ച അവസാനചോദ്യം. ‘അല്ല നീ നേരെ സ്വര്‍ഗത്തിലേക്ക് പോകും.’ അച്ചന്‍ മറുപടി പറഞ്ഞു. 2020 സെപ്തംബര്‍ 12 ന് ആനിഗബ്രിയേലിന്റെ നാമകരണനടപടികള്‍ക്ക് രൂപതാതലത്തില്‍ ആരംഭം കുറിച്ചു.
വിനായക് നിർമ്മൽ


