Darwin Ramos
മക്കള്‍ക്ക് തീരെ ചെറിയൊരു അസുഖം വന്നാല്‍ പോലും മനസ് പിടയുന്നവരാണ് അപ്പന്മാര്‍. പക്ഷേ ഡാര്‍വിന്‍ റാമോസിന്റെ അപ്പന്‍ വ്യത്യസ്തനായിരുന്നു. ആറാം വയസില്‍ മകനുണ്ടായ ജനിതകവൈകല്യം തനിക്ക് പണസമ്പാദനത്തിനുളള മാര്‍ഗമായി അയാള്‍ കരുതുകയും മകനെ ഭിക്ഷയാചിക്കാനായി തെരുവുകളില്‍ കൊണ്ടുപോയി ഇരുത്തുകയും ചെയ്തു. പാവം ഡാര്‍വിന്‍. അവന് അത് തികഞ്ഞ അപമാനമായിരുന്നു. പക്ഷേ അമ്മയെയും കൂടപ്പിറപ്പുകളെയും പോറ്റാന്‍ അതല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് അവനറിയാമായിരുന്നു. എന്നാല്‍ അവന്റെ സങ്കടം അതല്ലായിരുന്നു. ഭിക്ഷയാചിച്ചുകിട്ടുന്ന പണത്തിന്റെ ഭൂരിഭാഗവും അപ്പന്‍ മദ്യപാനത്തിനായി എടുത്തുകൊണ്ടുപോകുന്നതായിരുന്നു.
1994 ഡിസംബര്‍ 17 ന് ഫിലിപ്പൈന്‍സിലെ പാസായ് നഗരത്തിലെ ഒരു ചേരിപ്രദേശത്തായിരുന്നു ഡാര്‍വിന്റെ ജനനം. മദ്യപാനിയായ അപ്പന്റെയും അലക്കുകാരിയായ അമ്മയുടെയും ഒമ്പതുമക്കളില്‍ രണ്ടാമത്തെവന്‍. അപ്പന്‍ കുടിച്ചു കൂത്താടി നടന്നപ്പോള്‍ മക്കളുടെ പട്ടിണി മാറ്റിയത് അമ്മയായിരുന്നു. കുടുംബത്തിലെ അംഗസംഖ്യയുടെ വര്‍ദ്ധനവ് നന്നേ ചെറുപ്പത്തിലേ ഡാര്‍വിനെയും ഉത്തരവാദിത്തബോധമുളളവനാക്കി. അങ്ങനെയാണ് അവനും സഹോദരിയും ചേര്‍ന്ന് നഗരത്തിലെ മാലിന്യക്കൂമ്പാരങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കാന്‍ ആരംഭിച്ചതും കുടുംബത്തിന് വരുമാനം നേടിക്കൊടുത്തതും. അങ്ങനെയിരിക്കവെ അവന്റെ കാലുകള്‍ക്ക് ബലക്കുറവ് അനുഭവപ്പെട്ടുതുടങ്ങി. Duchenne Muscular dytsrophy എന്ന ജനിതകരോഗമായിരുന്നു അവന്. രോഗം ശരീരപേശികളെ ദുര്‍ബലമാക്കി. വൈകാതെ ഡാര്‍വിന് നടക്കാനും നില്‍ക്കാനും കഴിയാതെയായി.
ഈ സാഹചര്യത്തിലാണ് അപ്പന്‍ അവനെ ഭിക്ഷക്കാരനാക്കി മാറ്റിയത്. തെരുവില്‍ ഭിക്ഷ യാചിക്കുന്ന അവനെ കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയിലെ ആളുകള്‍ കണ്ടെത്തിയതും അവനെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയതും ഡാര്‍വിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി. 2006 ല്‍ ആയിരുന്നു അത്. അവിടെ അവന് ഭക്ഷണം കിട്ടി. വിദ്യാഭ്യാസവും ചികിത്സയും ലഭിച്ചു. അതിനെക്കാള്‍ വലിയ നേട്ടം അവനു കിട്ടിയതും അവിടെ വച്ചായിരുന്നു. മറ്റൊന്നുമായിരുന്നില്ല അത് ക്രിസ്തുവിശ്വാസമായിരുന്നു. ക്രിസ്തുവിനെ അറിയാനും അനുഭവിക്കാനും സാധിച്ചതായിരുന്നു. വൈകാതെ അവന്‍ മാമ്മോദീസാ സ്വീകരിച്ചു. ആദ്യകുര്‍ബാനയും സ്ഥൈര്യലേപനവും സ്വീകരിച്ചു. യേശുവിനോടുളള ആഴമേറിയ സൗഹൃദത്തിലേക്ക അവന്‍ നടന്നടുക്കുകയായിരുന്നു. അപ്പോഴേയ്ക്കും രോഗം മൂര്‍ദ്ധന്യത്തിലെത്തിയിരുന്നു. വേദനകള്‍ വിട്ടുമാറാതെയായി. ചികിത്സകള്‍ പ്രയോജനരഹിതമായി. പക്ഷേ ഡാര്‍വിന്‍ അപ്പോഴൊന്നും പരാതിപ്പെട്ടില്ല. രോഗത്തെ അവന്‍ തന്റെ മിഷനായി കണ്ടു. കഠിനവേദനയിലും ചിരിക്കാന്‍ കഴിയുന്ന വിദ്യ അവന്‍ കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു. ആ ചിരി അവനെ കാണുന്നവരെ അത്ഭുതപ്പെടുത്തി. എങ്ങനെയാണ് ഒരു ബാലന് തന്റെ വേദനകള്‍ക്കിടയിലും ഇതുപോലെ പുഞ്ചിരിക്കാന്‍ കഴിയുന്നത്? അതുകൊണ്ട് അതിശയത്തോടെ അവര്‍ അവനെ മാസ്റ്റര്‍ ഓഫ് ജോയി എന്നു വിളിച്ചു. കടുത്ത ജ്വരകിടക്കയിലും സായാഹ്നപ്രാര്‍ത്ഥനയ്ക്ക് മുടക്കംവരുത്താന്‍ അവന്‍ തയ്യാറായിരുന്നില്ല. ശ്വാസതടസം അവനെ വിട്ടുമാറാതെയായി, അതുപോലെ ആശുപത്രിവാസവും. കടുത്തവേദനകള്‍ക്കിടയിലും അവന്‍ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു, ഒരിക്കല്‍പോലും തന്റെ വേദനകള്‍ക്ക് ശമനം വരുത്തണമേയെന്നുളള പ്രാര്‍ത്ഥിക്കാതെ.. ‘യേശു ചെയ്തതുപോലെ അവസാനം വരെ ഞാനും സഹിച്ചുനില്ക്കണമെന്നാണെന്ന് തോന്നുന്നു യേശുവിന്റെ ആഗ്രഹം’ ഡാര്‍വിന്‍ ഒരു വൈദികനോട് പങ്കുവച്ചതാണ് ഇക്കാര്യം.
2012 സെപ്തംബര്‍ 23 ന് ഡാര്‍വിന്‍ വേദനകളില്ലാത്ത ലോകത്തിലേക്ക് യാത്രയായി. അന്ന് അവന് വെറും 17 വയസു മാത്രമേയുണ്ടായിരുന്നുള്ളൂ. ഡാര്‍വിന്റെ മരണം പലരെയും ഇരുത്തിചിന്തിപ്പിച്ചു. അവനൊരു വിശുദ്ധനാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. അതോടെ രൂപതാതലത്തില്‍ നാമകരണനടപടികള്‍ക്ക് ആരംഭം കുറിച്ചു. 2019 ല്‍ ആരംഭിച്ച നാമകരണനടപടികള്‍ പ്രകാരം ഡാര്‍വിനെ ദൈവദാസനായി പ്രഖ്യാപിച്ചു.
വിനായക് നിർമൽ



