ലെയോ പതിനാലാമന്‍ പാപ്പായുടെ ആദ്യത്തെ അപ്പസ്‌തോലിക പ്രബോധനമാണ് ദിലേക്‌സി തേ (ഞാന്‍ നിന്നെ സ്‌നേഹിച്ചു). വെളിപാട് പുസ്തകം മൂന്നാം അധ്യായം ഒമ്പതാമത്തെ തിരുവചനമാണ് ഇത്. ഫ്രാന്‍സിസ് മാര്‍പാപ്പ ആരംഭിച്ച ഈ രേഖ അദ്ദേഹത്തിന്റെ കാലശേഷം ലെയോ പതിനാലാമന്‍ പാപ്പ പൂര്‍ത്തിയാക്കുകയാണ് ഉണ്ടായത്. വിശ്വാസത്തില്‍ നിന്ന് പാവപ്പെട്ടവരോടുള്ള സ്‌നേഹത്തെ വേര്‍തിരിക്കാനാകില്ലെന്ന അടിസ്ഥാനസന്ദേശമാണ് ഈ പ്രബോധന രേഖയിലൂടെ മാര്‍പാപ്പ പങ്കുവയ്ക്കുന്നത്. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാള്‍ ദിവസമാണ് ഈ പ്രബോധനം മാര്‍പാപ്പ ഒപ്പു വച്ചിരിക്കുന്നത്. ഈ പ്രബോധന രേഖയ്ക്ക് അഞ്ച് അധ്യായങ്ങള്‍ ആണുള്ളത്. 121 ഖണ്ഡികകളിലായി വിവിധ വിഷയങ്ങള്‍ മാര്‍പാപ്പ അവതരിപ്പിക്കുന്നു.
ഒന്നാം അധ്യായത്തില്‍ സഹിക്കുന്നവരോട് ചേര്‍ന്ന് ഐക്യത്തില്‍ ആയിരിക്കുന്ന ദൈവസ്‌നേഹത്തെ കുറിച്ചാണ് അവതരിപ്പിക്കുന്നത്. പാവപ്പെട്ടവര്‍ പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്‌നമല്ല, സ്വീകരിക്കപ്പെടേണ്ട ഒരു രഹസ്യമാണ് (നമ്പര്‍ 4). സഭാംഗങ്ങള്‍ സാമൂഹ്യവും സാമ്പത്തികവുമായ മണ്ഡലങ്ങളില്‍നിന്ന് ബഹിഷ്‌കൃതരായ പാവപ്പെട്ട മനുഷ്യരുടെ നിശബ്ദനിലവിളികളോട് തുറവിയുള്ളവരും ശ്രദ്ധ പുലര്‍ത്തുന്നവരും ആകണം. ദരിദ്രനായ ഓരോ വ്യക്തിയും ക്രിസ്തുസാന്നിധ്യത്തിന്റെ കൂദാശയാണ്(നമ്പര്‍ 9).
രണ്ടാം അധ്യായത്തില്‍ കത്തോലിക്കാസഭയുടെ സാമൂഹ്യപ്രബോധനങ്ങളെ പാപ്പ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു. ഈ എളിയവരില്‍ ഒരുവന് നിങ്ങള്‍ ചെയ്തുകൊടുത്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തത് എന്ന ഈശോയുടെ തിരുവചനത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പാവങ്ങളോടൊപ്പം ആയിരിക്കാനുള്ള സഭയുടെ ദൗത്യത്തെ പാപ്പ ഓര്‍മ്മിപ്പിക്കുന്നു. ദൈവം ദരിദ്രരെ സ്‌നേഹിക്കുന്നു അതിനാല്‍ സഭയും ദരിദ്രര്‍ക്ക് മുന്‍ഗണന നല്‍കണം എന്ന കാതലായ സന്ദേശം ഈ പ്രബോധന രേഖയിലൂടെ മാര്‍പാപ്പ അവതരിപ്പിക്കുന്നു. പാവങ്ങളെ മറക്കുന്ന സഭ ക്രിസ്തുവിനെയാണ് മറക്കുന്നത് (നമ്പര്‍ 17). രൂപതകളും സന്യാസസമൂഹങ്ങളും അവരുടെ ശുശ്രൂഷകളെയും വാര്‍ഷിക പദ്ധതികളെയും വിലയിരുത്തി നല്ല സമരിയാക്കാരന്റെ ആര്‍ദ്രതയും കാരുണ്യവും അവയില്‍ പ്രതിഫലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു.
മൂന്നാം അധ്യായത്തില്‍ ആഗോളതലത്തില്‍ ദാരിദ്ര്യത്തെ വളര്‍ത്തുന്ന രാഷ്ട്രീയപരവും സാമ്പത്തികവുമായ ശക്തികളെക്കുറിച്ച് പാപ്പ വിശകലനം ചെയ്യുന്നു. പാപ്പായുടെ വീക്ഷണത്തില്‍ നിര്‍ബന്ധിത കുടിയേറ്റവും ചൂഷണം ചെയ്യുന്ന തൊഴിലുകളും ആധുനിക കാലഘട്ടത്തിലെ അനീതിയുടെയും അടിമത്തത്തിന്റെയും ഉദാഹരണങ്ങളാണ്. പ്രവാസത്തിന്റെ അനുഭവം ദൈവജനത്തിന്റെ ചരിത്രമാണ്. വിശുദ്ധ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്ന അബ്രഹാം, മോശ, ഈജിപ്തിലേക്ക് പലായനം ചെയ്ത തിരുക്കുടുംബം, സ്വന്തം ജനതയാല്‍ തിരസ്‌കൃതനായ ക്രിസ്തു ഇവരെല്ലാം പ്രവാസികള്‍ ആയിരുന്നു. ഓരോ നിരസിക്കപ്പെട്ട പ്രവാസിയിലും ക്രിസ്തു തന്നെയാണ് നമ്മുടെ വാതില്‍ക്കല്‍ മുട്ടുന്നത്. ലോകം മതിലുകള്‍ പണിയുമ്പോള്‍ സഭ പാലങ്ങള്‍ പണിയണം (നമ്പര്‍ 75). ആധുനികകാലഘട്ടത്തില്‍ പ്രവാസികളുടെ അജപാലനത്തില്‍ ശ്രദ്ധ പതിപ്പിച്ച രണ്ടു വിശുദ്ധരാണ് വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റ് സ്‌കലബ്രീനിയും വിശുദ്ധ ഫ്രാന്‍സീസ് സേവ്യര്‍ കബ്രീനിയും.
നാലാം അധ്യായത്തില്‍ തിരുസഭ സ്വീകരിക്കേണ്ട ലാളിത്യത്തിന്റെ മുഖത്തെക്കുറിച്ചാണ് പാപ്പാ പറയുന്നത്. വൈദികസമൂഹം പാവങ്ങളോടൊപ്പം ജീവിക്കണമെന്നും അവരുടെ ദുഃഖങ്ങളില്‍ പങ്കുചേരണമെന്നും ഈ പ്രബോധന രേഖ ആവശ്യപ്പെടുന്നു. സഭ പാവങ്ങളോട് താദാത്മ്യപ്പെടണമെന്നത് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ശക്തമായി ഉയര്‍ന്നുകേട്ട ഒരു കാര്യമായിരുന്നു. എല്‍സാല്‍വദോറിലെ ആര്‍ച്ച്ബിഷപ്പായിരുന്ന ഓസ്‌കര്‍ റൊമേരോയുടെ രക്തസാക്ഷിത്വം ഈ ചിന്താധാരയുടെ പ്രസക്തി വര്‍ദ്ധിപ്പിച്ചു.
അഞ്ചാം അധ്യായത്തില്‍ പാവപ്പെട്ടവരോടുള്ള സ്‌നേഹം പ്രവൃത്തികളിലൂടെ പ്രകടിപ്പിക്കപ്പെടണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിക്കുന്നു. സ്‌നേഹം വാക്കുകളില്‍ ഒതുക്കാതെ, നല്ല സമരിയാക്കാരനെപ്പോലെ, ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം. ദാനധര്‍മ്മം ഇന്നും പ്രസക്തമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.
ദിലേക്‌സി തേ എന്ന പ്രബോധനരേഖയിലൂടെ, ദരിദ്രരുടെ മുഖങ്ങളില്‍ സഭ തന്റെ ആത്മാവിനെ വീണ്ടും കണ്ടെത്താന്‍, ക്രിസ്തുവിനൊപ്പം നടക്കാന്‍ ലെയോ പാപ്പാ നമ്മെ ക്ഷണിക്കുന്നു.
ഡോ. സെബാസ്റ്റ്യന്‍ ചാലയ്ക്കല്‍


