2025 നവംബര്‍ നാലാം തീയതി വിശ്വാസകാര്യങ്ങള്‍ക്കായുള്ള കാര്യാലയം ലെയോ പതിനാലാമന്‍ പാപ്പായുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിച്ച പ്രബോധനകുറിപ്പാണ് വിശ്വാസിസമൂഹത്തിന്റെ അമ്മ (Mater Populi Fidelis). ഈ രേഖ മറിയത്തെ വിശ്വാസികളുടെ അമ്മ എന്ന നിലയില്‍ ക്രിസ്തുവിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തി വിശദീകരിക്കുകയും തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്ന ചില ശീര്‍ഷകങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
രക്ഷാകര പദ്ധതിയില്‍ മറിയം വഹിച്ച അതുല്യമായ സഹകരണത്തെ പ്രകടമാക്കുന്ന ദൈവമാതാവ്, വിശ്വാസികളുടെ മാതാവ്, സഭയുടെ മാതാവ് തുടങ്ങിയ അഭിധാനങ്ങള്‍ മറിയത്തെ ആദരിക്കാന്‍ ഉപയോഗിക്കണമെന്ന് ഈ പ്രബോധനരേഖ വിശ്വാസികളെ ഉത്‌ബോധിപ്പിക്കുന്നു. മറിയത്തെക്കുറിച്ച് സകല കൃപകളുടെയും മധ്യസ്ഥ, മധ്യസ്ഥ എന്നീ വിശേഷണങ്ങള്‍ വിവേകപൂര്‍വ്വം ഉപയോഗിക്കണമെന്ന് ഈ രേഖ ഓര്‍മിപ്പിക്കുന്നു. മധ്യസ്ഥ എന്ന പദം മറിയത്തെക്കുറിച്ച് വിശേഷിപ്പിക്കുമ്പോള്‍, ക്രിസ്തുവില്‍ നിന്ന് സ്വതന്ത്രമായ ഒരു മധ്യസ്ഥശക്തി മറിയത്തിന് ഉണ്ടെന്ന് സൂചിപ്പിക്കാന്‍ സാധ്യതയുണ്ട്. സത്യത്തില്‍ മറിയത്തിന്റെ മാധ്യസ്ഥ്യം പൂര്‍ണ്ണമായും അവളുടെ പുത്രനുമായുള്ള ബന്ധത്തില്‍നിന്നും ഉടലെടുക്കുന്നതാണ്. ഈശോയുടെ ഏകമാധ്യസ്ഥത്തിനു സമാനമായി മറിയത്തിന്റെ മാധ്യസ്ഥ്യാപേക്ഷയെ മനസ്സിലാക്കരുത്. പരിശുദ്ധ അമ്മ നമുക്കുവേണ്ടി മാധ്യസ്ഥം വഹിച്ച് പ്രാര്‍ഥിക്കുന്നുണ്ട്. എന്നാല്‍ മാതാവ് വഹിക്കുന്ന മാധ്യസ്ഥ്യം ഈശോ ഏകമധ്യസ്ഥനാണ് എന്ന സത്യത്തില്‍നിന്നും തികച്ചും വ്യത്യസ്തമാണ്.
മറിയത്തെക്കുറിച്ച് എല്ലാ കൃപകളുടെയും മധ്യസ്ഥ എന്ന ശീര്‍ഷകവും ഒഴിവാക്കപ്പെടണമെന്ന് ഈ പ്രബോധനരേഖ നിര്‍ദേശിക്കുന്നു. എല്ലാ കൃപകളുടെയും മധ്യസ്ഥ പോലെയുള്ള ചില നാമധേയങ്ങള്‍ മറിയത്തിന്റെ അനന്യമായ സ്ഥാനത്തെക്കുറിച്ചുള്ള കൃത്യമായ ധാരണ നല്‍കുന്നില്ലാത്തതിനാല്‍ പരിമിതങ്ങളാണ്. യഥാര്‍ഥത്തില്‍, രക്ഷിക്കപ്പെട്ടവരില്‍ ഒന്നാമത്തെവളായ അവള്‍ക്ക് താന്‍ തന്നെയും സ്വീകരിച്ചതായ കൃപയുടെ മധ്യസ്ഥ ആയിത്തീരാന്‍ സാധിക്കുകയില്ല (നമ്പര്‍ 67). എല്ലാ കൃപകളുടെയും ഉറവിടം യേശുക്രിസ്തുവാണ്. ഈ കൃപകള്‍ നമ്മിലേക്ക് ചൊരിയുവാന്‍ വേണ്ടിയാണ് അവിടന്ന് തിരുസഭയെയും കൂദാശകളെയും സ്ഥാപിച്ചത്.
പരിശുദ്ധ കന്യകാമറിയത്തെ സഹരക്ഷക എന്ന് വിശേഷിപ്പിക്കുന്നത് ഉചിതമല്ലെന്ന് ഈ രേഖ വ്യക്തമാക്കുന്നു. സഭ ഒരുകാലത്തും മറിയത്തെ സഹരക്ഷകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മറിയത്തെ സഹരക്ഷകയായി അവതരിപ്പിക്കുന്നത് വിശ്വാസികളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് കര്‍ദിനാള്‍ റാറ്റിസിങ്ങര്‍ (ബെനഡിക്ട് പതിനാറാമന്‍ പാപ്പാ) അഭിപ്രായപ്പെട്ടിരുന്നു. സഭയില്‍ ചില വ്യക്തികളും പ്രസ്ഥാനങ്ങളും മറിയത്തെ സഹരക്ഷകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് ദൈവശാസ്ത്രപരമായ ഒരു അടിസ്ഥാനവുമില്ല എന്ന സത്യം ഈ പ്രബോധന രേഖ വ്യക്തമാക്കുകയാണ്. ഈ വിഷയത്തെക്കുറിച്ച് ഇനിയും ആശയക്കുഴപ്പമുണ്ടാകരുതെന്ന് തിരുസഭ ആഗ്രഹിക്കുന്നു.
മറിയത്തെ സഹരക്ഷക എന്ന് വിശേഷിപ്പിക്കുമ്പോള്‍ ക്രിസ്തുവാണ് ഏക രക്ഷകന്‍ എന്ന അടിസ്ഥാനവിശ്വാസസത്യത്തിന് മങ്ങലേല്‍പ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. മറിയം സഹരക്ഷകയല്ല; എന്നാല്‍ രക്ഷാകര ദൗത്യത്തില്‍ സവിശേഷമായ വിധം സഹകരിച്ചവളാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ മറിയത്തിന്റെ സ്ഥാനം എപ്പോഴും യേശുവിന് താഴെയും അമ്മയെന്ന നിലയിലുമാണ് എന്ന് ഈ രേഖ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നതുപ്പോലെ, മറിയത്തിന്റെ മാധ്യസ്ഥ്യം ഏകമധ്യസ്ഥനായ ക്രിസ്തുവിന്റെ മഹത്വത്തെയോ ഫലദായകശക്തിയെയോ ഏതെങ്കിലും തരത്തില്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കേണ്ടതില്ല (തിരുസഭ 62).
മറിയം ഈശോയുടെ വഴികള്‍ പഠിച്ചറിഞ്ഞ ആദ്യശിഷ്യയാണ്. ദൈവവചനം കേള്‍ക്കുകയും അതനുസരിക്കുകയും ചെയ്തവളാണ് മറിയം. സഭയ്ക്ക് വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും മാതൃകയാണവള്‍. ഈശോയുടെ ശിഷ്യരില്‍ ഏറ്റവും ആദ്യത്തെയും പരിപൂര്‍ണ്ണയുമായ ശിഷ്യയാണവള്‍ (നമ്പര്‍ 73).
മറിയം എല്ലാ വിശ്വാസികളുയും അമ്മയാണ്. അമ്മയില്ലാതെ നാം ഒരിക്കലും ഒറ്റയ്ക്കു യാത്ര ചെയ്യാതിരിക്കാന്‍ കുരിശില്‍ കിടന്നുകൊണ്ട് ഈശോ മറിയത്തെ നമുക്കെല്ലാവര്‍ക്കും അമ്മയായി നല്കി. നമ്മുടെ അമ്മയായ മറിയം തന്റെ പ്രാര്‍ഥനകളാലും സ്‌നേഹത്താലും നമ്മുടെ സമീപത്തായിരിക്കുന്നു, നമ്മോടൊപ്പം നടക്കുന്നു. മറിയം സഭയുടെ അമ്മയാണ് (നമ്പര്‍ 76).
ചുരുക്കത്തില്‍, വിശ്വാസിസമൂഹത്തിന്റെ അമ്മ എന്ന രേഖ പരിശുദ്ധ ദൈവമാതാവിന്റെ മഹത്ത്വവും മാഹാത്മ്യവും കുറയ്ക്കാനല്ല, മറിച്ച് ക്രിസ്തു ഏകരക്ഷകനാണെന്ന സത്യത്തിന്റെ വെളിച്ചത്തില്‍ അവളുടെ യഥാര്‍ഥസ്ഥാനം ശരിയായി മനസ്സിലാക്കാനാണ് നമ്മെ ക്ഷണിക്കുന്നത്. ഈരേഖ സഭയുടെ പഠനങ്ങളെ മാറ്റുകയല്ല, കൃത്യമായ വ്യാഖ്യാനങ്ങളിലൂടെ ചില തെറ്റിദ്ധാരണകള്‍ തിരുത്തുകയാണ് ചെയ്യുന്നത്.
ഡോ. സെബാസ്റ്റ്യന്‍ ചാലയ്ക്കല്‍


