തത്ത്വശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും വിദഗ്ദനായിരുന്ന ബ്ലെയ്സ് പാസ്കലിന്റെ നാനൂറാം ജന്മദിന വാർഷികത്തിൽ ഫ്രാൻസീസ് മാർപാപ്പ അദ്ദേഹത്തെ അനുസ്മരിച്ച് പ്രസിദ്ധീകരിച്ച അപ്പസ്തോലിക ലേഖനമാണ് മനുഷ്യന്റെ മഹത്ത്വവും ദുരിതവും (സബ്ലിമിത്താസ് എത്ത് മിസേറിയ ഹോമിനിസ്). 29 ഖണ്ഡികകളുള്ള ലേഖനത്തിൽ സത്യാന്വേഷിയായ പാസ്കൽ നടത്തിയ സത്യാന്വേഷണ യാത്രകളെ സമ്യക്കായി അവതരിപ്പിച്ചിരിക്കുന്നു. യുക്തിയിലൂന്നി സത്യത്തെ തേടുന്നവർക്ക് ഒഴിവാക്കാനാവാത്തതാണ് ദൈവിക വെളിപാടുകളെന്ന് പാസ്കലിന്റെ സത്യാന്വേഷണയാത്ര നമ്മെ ഓർമ്മിപ്പിക്കുന്നു.
ശാസ്ത്രത്തോട് ഏറെ പ്രതിബദ്ധതയുള്ള സത്യന്വേഷകനായിരുന്നു പാസ്കൽ എന്ന് ഫ്രാൻസീസ് പാപ്പ പറയുന്നു. ഇന്ന് കാണുന്ന കണക്കുകൂട്ടൽ യന്ത്രങ്ങളുടെ ആദ്യരൂപ നിർമാതാവും സാധ്യതാ സിദ്ധാന്തത്തിന്റെ ആദ്യകാല ഉപജ്ഞാതാവായും അറിയപ്പെടുന്ന പാസ്കൽ് സത്യത്തെ കണ്ടെത്താനുള്ള തീവ്രമായ അഭിനിവേശം കുട്ടിക്കാലത്ത് പ്രകടിപ്പിച്ചിരുന്നു. കുട്ടിക്കാലത്ത് പാസ്കൽ പ്രകടിപ്പിച്ചിരുന്ന ബുദ്ധിവൈഭവത്തെപ്പറ്റി അദ്ദേഹത്തിന്റെ സഹോദരി ഗിൽബർത്തെയുടെ വാക്കുകൾ ഫ്രാൻസീസ് മാർപാപ്പ തന്റെ ലേഖനത്തിൽ ഉദ്ധരിക്കുന്നുണ്ട്. “തനിക്ക് ശരിയാണെന്ന് ബോധ്യമുള്ള കാര്യങ്ങളെ മാത്രമെ അവൻ സ്വികരിച്ചിരുന്നുള്ളൂ. ശരിയായ ബോധ്യങ്ങൾ പകർന്നുതരുന്നതിൽ മറ്റുള്ളവർ പരാജയപ്പെടുമ്പോൾ പാസ്കൽ തന്നെ അതിനായി തീക്ഷണതയോടെ ഇറങ്ങിത്തിരിച്ചിരുന്നു.”
യുക്തിയെ ആധാരമാക്കിയുള്ള അദ്ദേഹത്തിന്റെ തത്ത്വ ശാസ്ത്ര-ഗണിത ശാസ്ത്ര പഠനങ്ങൾക്കൊന്നും തന്നെ നിത്യസത്യത്തെക്കുറിച്ചുള്ള അറിവ് പകരാനായില്ല എന്നതാണ് യാഥാർഥ്യം. മനുഷ്യനെന്നത് ഒരേ സമയം ദൈവസ്യഷ്ടിയുടെ മകുടവും അനിശ്ചിതത്ത്വങ്ങൾ നിറഞ്ഞ പ്രതിഭാസവുമാണെന്ന് പാസ്കൽ മനസ്സിലാക്കി. മറ്റു സ്യഷ്ടവസ്തുക്കളിൽ നിന്നും വ്യത്യസ്തനായി മനുഷ്യനെ ദൈവം മെനഞ്ഞെടുത്തു. സ്യഷ്ടവസ്തുക്കളുടെയെല്ലാം അതിനാഥനായി ദൈവം അവനെ പ്രതിഷ്ഠിച്ചു. എന്നിരിക്കിലും നിസാരനാണെന്നുള്ള തിരിച്ചറിവ് മനുഷ്യനുണ്ട്. ജീവിതാനുഭവങ്ങൾക്ക് മുമ്പിൽ പലപ്പോഴും അവൻ നിസ്സഹായനാണ്.
ചിന്തിക്കുവാനുള്ള കഴിവ് മറ്റുള്ള ജീവികളിൽ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുമ്പോഴും യുക്തിയുടെ പരിമിതികൾ അവനെ കൂടുതൽ അസ്വസ്ഥനാക്കുന്നുണ്ട്. മരണമെന്ന യാഥാർഥ്യം ഈ പരിമിതികളുടെ അവസാന കണ്ണിയായി നിലകൊള്ളുന്നു. മനുഷ്യന്റെ അസ്തിത്വത്തിൽ ഉൾചേർന്നിരിക്കുന്ന വിഷാദത്തിന്റെയും അസംത്യപ്തിയുടേയും പരിമിതികളുടേയും ഭാവങ്ങളെ എങ്ങനെ അതിജീവിക്കാനാകും എന്നുള്ള പാസ്കലിന്റെ അന്വേഷണം പുതിയ തലങ്ങൾ തേടി. മനുഷ്യന്റെ പരിമിതികളിലിൽ നിന്നും അവന് മോചനം നൽകുവാൻ യുക്തികൊണ്ടുമാത്രം സാധ്യമല്ലെന്നും പാസ്കൽ തിരിച്ചറിഞ്ഞു.
1654 ൽ പാസ്കലിനുണ്ടായ ദൈവാനുഭവം സത്യാന്വേഷണത്തിൽ നേരിട്ട് പ്രതിബന്ധങ്ങളെ അതിജീവിക്കുവാനും മനുഷ്യാസ്തിത്വത്തിന്റെ പരിമിതികളിൽ നിന്നും മോചനം നേടുവാനും ഉന്നതമായ സന്തോഷം അനുഭവിക്കുവാനും പാസ്കലിന് വഴി തുറന്നു. ഈ ദൈവാനുഭവം ദൈവത്തിന്റെ ക്യപയായാണ് പാസ്കൽ കാണുന്നത്. യുക്തിക്കുപരിയായ ബോധ്യങ്ങളിലേക്ക് വിശ്വാസത്തോടെ മിഴിതുറക്കുവാൻ “അഗ്നി രാത്രി” എന്ന് അദ്ദേഹം വിളിക്കുന്ന ദൈവാനുഭവം കാരണമായി. ആ ദിനം ലഭിച്ച ക്രിസ്താനുഭവത്തെക്കുറിച്ചുള്ള ഒരു കുറിപ്പ് മരണംവരെ അദ്ദേഹം ധരിച്ചിരുന്ന പുറങ്കുപ്പായത്തിൽ പാസ്കൽ തുന്നിചേർത്തിരുന്നു. നിരന്തരം ആ ക്രിസ്തു അനുഭവത്തിന്റെ പ്രഭാവലയത്തിലായിരിക്കാൻ പാസ്കലിനുണ്ടായിരുന്ന അതിതീവ്രമായ ആഗ്രഹമാണ് ഇവിടെ ദർശിക്കുന്നത്. അന്നുവരെ അദ്ദേഹം അനുഭവിച്ച നിരാശയും ദുഃഖങ്ങളും നിസ്സഹായതയുമെല്ലാം അപ്രത്യക്ഷമായത് ആ “അഗ്നി രാത്രി” അനുഭവത്തിലൂടെയാണ്. “അഗ്നി രാത്രി” അനുഭവം പാസ്കലിനെ പുതുസ്യഷ്ടിയാക്കി. സഹജീവികളോട് അനുകമ്പയും കരുണയും പ്രകടമാക്കുന്ന ജീവിത രീതി അദ്ദേഹം പിൻതുടർന്നു. 39-ാം വയസിൽ മരണാസനായിരിക്കുമ്പോൾ പാവപ്പെട്ടവരുടെ സാന്നിധ്യത്തിൽ അവരുടെ മധ്യത്തിലായിരുന്നുകൊണ്ട് മരിക്കുവാനാണ് പാസ്കൽ ആഗ്രഹിച്ചത്.
പാസ്കലിന്റെ ജീവിതവും രചനകളും നമ്മെ ഓർമിപ്പിക്കുന്നത് യുക്തിയുടെ അതിർവരമ്പുകൾ മറികടന്ന് ഉന്നതമായ വിശ്വാസത്തിന്റെ മാർഗം സത്യാന്വേഷികൾ പുൽകണം എന്നതാണ്. യുക്തിയെ നിരാകരിച്ചുകൊണ്ടല്ല പാസ്കൽ ദൈവാനുഭവത്തിലെത്തുന്നത്. അതുകൊണ്ടുതന്നെ പാസ്കൽ ഫിദേയിസത്തിനെതിരായിരുന്നു. യുക്തിഭദ്രമായ സത്യാന്വേഷണം സ്വാഭാവികമായി എത്തിചേരുന്നത് ദൈവത്തിലേക്കും അവിടുത്തെ വെളിപ്പെടുത്തലുകളിലേക്കുമായിരിക്കുമെന്ന് പാസ്കൽ ഓർമിപ്പിക്കുന്നു. അതിനായുള്ള തുറവിയാണ് ഓരോ സത്യാന്വേഷകനും ഉണ്ടായിരിക്കേണ്ടത്. എന്നാൽ മാത്രമേ നിത്യസത്യമായ ദൈവത്തെ കണ്ടെത്തുവാൻ അവന് സാധിക്കൂ. ദൈവക്യപയൊട്ടും കൂടാതെ സ്വന്തം പരിശ്രമംകൊണ്ടുമാത്രം രക്ഷ പ്രാപിക്കാൻ മനുഷ്യനാകുമെന്ന് പഠിപ്പിച്ചിരുന്ന പെലാജിയൻ പാഷാണ്ഡതയെ തന്റെ പ്രസംഗചാതുരികൊണ്ടും യുക്തിസഹമായ ന്യായവാദത്താലും തനിക്ക് ലഭിച്ച ദൈവിക ക്യപയാലും പരാജയപ്പെടുത്താൻ പാസ്കലിന് സാധിച്ചു. എല്ലാ മനുഷ്യരുടേയും രക്ഷ കാംക്ഷിക്കുന്ന ദൈവത്തിൽ, അവിടുത്തെ ക്യപയിൽ പാസ്കൽ അടിയുറച്ച് വിശ്വസിച്ചിരുന്നു. സത്യാന്വേഷണത്തിലുള്ള ഏവർക്കും ഈ അപ്പസ്തോലിക ലേഖനം വഴികാട്ടിയാകുമെന്നുറപ്പാണ്.
ഫാ. സിന്റൊ പൊറത്തൂർ


