വ്യത്യസ്തമായ മനോഭാവങ്ങളും ജീവിതസമീപനങ്ങളും കൊണ്ട് വിഭജിക്കപ്പെടുന്ന രണ്ടുകാലഘട്ടങ്ങളെയും സംസ്കാരങ്ങളെയുമാണ് ബൈബിൾ പഴയനിയമവും പുതിയ നിയമവും അടയാളപ്പെടുത്തുന്നത്. പഴയതു കടന്നുപോയി എന്നും പുതിയ പ്രകാശം വന്നുദിച്ചിരിക്കുന്നു എന്നും പറയത്തക്കരീതിയിൽ പഴയതിനെയെല്ലാം തിരുത്തിയെഴുതാനും സ്നേഹാക്ഷരങ്ങൾ കൊണ്ട് പുതിയ ഭാഷരചിക്കാനും ക ഴിയുന്നവിധത്തിലുള്ള സൗമ്യമായ ഇടപെടലായിരുന്നു പുതിയനിയമത്തിലൂടെ ക്രിസ്തു കാഴ്ചവച്ചത്.
ഉദാഹരണത്തിന് കണ്ണിനുപകരം കണ്ണും പല്ലിനു പകരം പല്ലും എന്ന് അനുശാസിച്ചിരുന്ന പഴയനിയമത്തിൽ നിന്ന് പുതിയ നിയമത്തിലെത്തുമ്പോൾ ഒരു കവിളത്തടിക്കുന്നവന് മറുകരണം കൂടി കാണിച്ചുകൊടുക്കുകയെന്നും ഒരു മൈൽ ദൂരം പോകാൻ കൂട്ടു ചോദിക്കുന്നവന് രണ്ടു മൈൽ ദൂരം കൂടെപോവുകയെന്നും പറഞ്ഞ് പുതിയ നിയമമാണ് ക്രിസ്തു അവതരിപ്പിക്കുന്നത്. ഇങ്ങനെ എല്ലാതരത്തിലും ക്രിസ്തു പുതിയ നിയമം അവതരിപ്പിക്കുമ്പോൾ നിയമങ്ങളുടെ പുതുക്കലിൽ അന്നുവരെ രോഗങ്ങളോട് ഉണ്ടായിരുന്ന കാഴ്ചപ്പാടുകളും ക്രിസ്തു മാറ്റിയെഴുതുന്നുണ്ട്.
രോഗത്തെ ശാപമായും ദൈവശിക്ഷയായും ദൈവകോപമായും കണക്കാക്കുന്ന ഒരു വിശ്വാസഭൂമികയാണ് പഴയനിയമത്തിലുളളത്. മനുഷ്യൻ ചെയ്ത എല്ലാ പാപങ്ങൾക്കും അവരുടെ അകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് ശിക്ഷകൾ നല്കുന്ന ദൈവത്തെ നാം പഴയനിയമത്തിൽ കണ്ടുമുട്ടുന്നുമുണ്ട്. അനുസരണക്കേടിന്റെ പേരിൽ ആദാമിന് നെറ്റിയിലെ വിയർപ്പുകൊണ്ട് അധ്വാനിച്ചുജീവിക്കേണ്ടിവരുന്നു. ഹവ്വയ്ക്ക് വേദനയോടെ പ്രസവിക്കേണ്ടിവരുന്നു. കായേന് രക്തക്കറയുമായി അലഞ്ഞുതിരിയേണ്ടിവരുന്നു. നിയമാവർത്തനം 28: 20-22 ഭാഗങ്ങൾ നോക്കൂ. ക്ഷയം,പനി, വീക്കം, അത്യുഷ്ണം, വാൾ, വരൾച്ച, വിഷക്കാറ്റ്, പൂപ്പൽ ഇവ കൊണ്ടു കർത്താവ് നിന്നെ പ്രഹരിക്കുമെന്നാണ് അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. മഹാമാരിയും വെട്ടുകിളികളും പകർച്ചവ്യാധികളും എല്ലാം കൊണ്ട് ജനം പൊറുതിമുട്ടുന്നതായി ബൈബിളിന്റെ പലഭാഗങ്ങളിലും കാണുന്നുമുണ്ട്. ഇതിൽ നിന്നെല്ലാം മനസ്സിലാക്കുന്ന കാര്യം ദൈവം അവിടുത്തെ കോപത്തിന്റെ ഫലമായി ജനങ്ങൾക്കിടയിലേക്ക് രോഗത്തിന്റെ സംഹാരദൂതനെ അയ്ക്കുന്നുവെന്നാണ്. എന്നാൽ മുകളിൽ സൂചിപ്പിച്ചതുപോലെ ക്രിസ്തുവിലെത്തുമ്പോൾ രോഗം വിശ്വസിക്കുന്നവർക്ക് ദൈവമഹത്വം ദർശിക്കാനും ദൈവത്തിൽ വിശ്വസിക്കാനും സൽജീവിതം നയിക്കാനുമുള്ള വഴിയായി മാറുന്നു. അതുകൊണ്ടാണ് ക്രിസ്തു കുഷ്ഠരോഗികളെയും അന്ധനെയും ഉൾപ്പെടെയുള്ള നിരവധിയാളുകളെ സുഖപ്പെടുത്തിയത്. രോഗം പാപത്തിന്റെ ഫലമാണെന്ന അടിയുറച്ച് വിശ്വസിച്ചിരുന്ന പാരമ്പര്യങ്ങളെ എത്രയോ സൗമ്യതയോടെയാണ് ക്രിസ്തു തിരുത്തിയെഴുതുന്നത്.
ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു, റബീ ഇവൻ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ ഇവന്റെ മാതാപിതാക്കന്മാരുടെയോ? യേശു മറുപടി പറഞ്ഞു, ഇവന്റെയോ ഇവന്റെ മാതാപിതാക്കന്മാരുടെയോ പാപം നിമിത്തമല്ല. പ്രത്യുത ദൈവത്തിന്റെ പ്രവൃത്തികൾ ഇവനിൽ പ്രകടമാകേണ്ടതിനാണ്. (യോഹ 9: 2-3) അതെ, അപ്പോൾ അതാണ് കാര്യം. ഓരോ രോഗവും രോഗസൗഖ്യവും ദൈവത്തെ തിരിച്ചറിയാനും ദൈവകൃപയിൽ ആശ്രയിക്കാനുമുള്ള മാർഗങ്ങളാണ്.
എന്നാൽ അതോടൊപ്പം തന്നെ നാം മറക്കരുതാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. നിങ്ങളിൽ പലരും രോഗികളും ദുർബലരും ആയിരിക്കുന്നതിനും ചിലർ മരിച്ചുപോയതിനും കാരണമിതാണ് എന്ന (1 കോറി 11; 30) അപ്പസ്തോലൻ പറയാൻ കാരണം തന്മൂലം ആരെങ്കിലും അയോഗ്യതയോടെ കർത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽ നിന്നു പാനം ചെയ്യുകയും ചെയ്താൽ അവൻ കർത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരെ തെറ്റു ചെയ്തതാണെന്ന മുൻ വാക്യമാണ്. അപ്പോൾ അങ്ങനെയും സംഭവിക്കാം. ശരീരം ദേവാലയമാണെന്നും ശരീരത്തിനെതിരെ ശരീരത്തിൽ ചെയ്യുന്ന പാപങ്ങളുടെ പേരിൽ ശരീരത്തെ നശിപ്പിക്കുമെന്നുമുളള വാക്കുകൾ ഇവിടെയാണ് അന്വർത്ഥമാകുന്നത്.
സ്വയം വരുത്തിവയ്ക്കുന്ന പ്രവൃത്തികളുടെ ഫലമായോ മറ്റൊരാൾ ചെയ്ത പ്രവൃത്തിയുടെ ഫലമായോ രോഗങ്ങൾ കടന്നുവരാം. എന്നാൽ എല്ലാ രോഗങ്ങളെയും അത്തരമൊരു കണ്ണോടെ വിലയിരുത്തുകയുമരുത്. രോഗങ്ങളോടുണ്ടായിരിക്കേണ്ട ആത്മീയകാഴ്ചപ്പാടിന്റെ പ്രസക്തി ഇവിടെയാണ്.
ആരോഗ്യത്തിലും സൗന്ദര്യത്തിലും അഹങ്കരിക്കുന്ന ചിലരെങ്കിലുമുണ്ട്. എന്നാൽ എല്ലാം നമ്മുടെ നിയന്ത്രണത്തിലല്ലെന്നാണ് ഓരോ രോഗവും നമ്മെ പഠിപ്പിക്കുന്നത്. അത്തരമൊരു തിരിച്ചറിവിലേക്ക് നമ്മെ വളർത്താൻ രോഗങ്ങൾ സഹായിക്കും.ദുരിതങ്ങൾ എനിക്കുപകാരമായി എന്ന് ബൈബിൾ പറയുന്നതുപോലെ ഓരോ രോഗവും ശരീരത്തിന്റെ ക്ഷണികതയും സൗന്ദര്യത്തിന്റെ വിഫലതയും മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നുണ്ട്. കുറെക്കൂടി മറ്റുള്ളവരോട് സ്നേഹത്തോടെ പെരുമാറാനും അവനവരിൽ തന്നെ എളിമയുള്ളവരാകാനും കഴിയുമ്പോഴാണ് ബോബിയച്ചൻ പറയുന്നതുപോലെ രോഗകിടക്ക ഒരു നമസ്ക്കാരപ്പായയാകുന്നത്. ഇത്തരമൊരു കാഴ്ചപ്പാട് രോഗങ്ങളോട് ഇല്ലെങ്കിൽ അതിന്റെ പേരിൽ തന്നെ നാം ദൈവനിഷേധികളും രോഗങ്ങളോട് അസഹിഷ്ണുത പുലർത്തുന്നവരുമായി മാറും.
കൂടുതൽ അഹിതകരമായത് സംഭവിക്കാതിരിക്കാൻ നമുക്ക് പാപം ചെയ്യാതിരിക്കാൻ ശ്രമിക്കാം. എന്നാൽ രോഗം വരുന്നതെല്ലാം പാപത്തിന്റെ ഫലമാണെന്ന മട്ടിലുളള ക്രൂരപ്രസ്താവനകളിൽ നിന്ന് ഒഴിഞ്ഞുനില്ക്കുകയും ചെയ്യാം. രോഗത്തിന്റെ പേരിൽ തളർന്നിരിക്കുന്നവരെ വീണ്ടും കുത്തിമുറിവേല്പിക്കുന്ന ജോബിന്റെ സുഹൃത്തുക്കളാകാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് ഒരു രോഗിയോട് ക്രൂരമായി പെരുമാറുകയും രോഗത്തിന്റെ പേരിൽ അയാളെ അന്ധമായി വിധിയെഴുതുകയും ചെയ്യുമ്പോൾ ഒരു കാര്യം മറക്കരുത്. നാളെ ഇതേ അവസ്ഥയിലൂടെ കടന്നുപോവുകയില്ലെന്ന നിനക്ക് ഉറപ്പുണ്ടോ?
വിനായക് നിർമ്മൽ


