ഒരു മൈല്‍ ദൂരം പോകാന്‍ നിന്നെ നിര്‍ബന്ധിക്കുന്നവനോടുകൂടെ രണ്ടുമൈല്‍ ദൂരം പോകുക (മത്താ 5:41)
സെക്കന്റ് മൈല്‍ എന്ന പേരില്‍ ഒരു കഥയുണ്ട്. അതിന്റെ സംഗ്രഹം ഇങ്ങനെയാണ്. യഹൂദനായ ഡേവിഡിനെ ഒരു റോമന്‍ പട്ടാളക്കാരന്‍ അയാളുടെ ഭാണ്ഡം ചുമക്കാന്‍ വിളിക്കുന്നു. രണ്ടുകൂട്ടരും തമ്മില്‍ ശത്രുതയുടെ ഒരു പിന്നാമ്പുറക്കഥയുണ്ട. പട്ടാളക്കാരന്‍ ആവശ്യപ്പെട്ടതുപ്രകാരം മനസ്സില്ലാമനസ്സോടെ ഡേവിഡ് ഭാണ്ഡം ചുമക്കുന്നു.
ഒരു മൈല്‍ ദൂരം മാത്രമേ ഡേവിഡിന് പോകാന്‍ നിയമം അനുവദിക്കുന്നുണ്ടായിരുന്നുള്ളൂ. അത്രയുമൊരു ദൂരം മാത്രമേ പോകൂ എന്ന് അവന്‍ മനസ്സില്‍ ശപഥം എടുത്തിട്ടുമുണ്ടായിരുന്നു. പക്ഷേ പോകുന്ന വഴിയില്‍ അവന്റെ മനസ്സിലൊരു സ്വരം. മറ്റൊന്നുമായിരുന്നില്ല അത് യേശുവിന്റെ സ്വരം തന്നെയായിരുന്നു.
ഒരു മൈല്‍ദൂരം പോകാന്‍നിന്നെ നിര്‍ബന്ധിക്കുന്നവനോടുകൂടെ രണ്ടുമൈല്‍ ദൂരം പോകുക.
ഡേവിഡ് ആ സ്വരത്തിന് കീഴടങ്ങി. ഒരു മൈല്‍ ദൂരമെത്തിയപ്പോള്‍ അതവിടെ വച്ചിട്ട് തിരികെ പൊയ്‌ക്കൊള്ളാന്‍ പട്ടാളക്കാരന്‍ ഡേവിഡിനോട് പറഞ്ഞു. പക്ഷേ ഡേവിഡ് പറഞ്ഞു ഇല്ല ഒരു മൈല്‍കൂടെ ഞാന്‍ വരാം. പട്ടാളക്കാരന്‍ അതുകേട്ട് അത്ഭുതപ്പെട്ടു. ആദ്യത്തെ ഒരു മൈല്‍ ദൂരം ശത്രുക്കളെ പോലെ വന്നവര്‍ രണ്ടാമത്തെ മൈല്‍ മുതല്‍ മിത്രങ്ങളെ പോലെ സഞ്ചരിച്ചുവെന്നാണ് കഥ.
ദാമ്പത്യത്തിലും ഒരു രണ്ടാം മൈലുണ്ട്. ആദ്യ മൈലില്‍ നാം ചെയ്യുന്നതെല്ലാം നമ്മുടെ കടമയാണ്. ആയിരിക്കുന്ന അവസ്ഥയിലുളള ദൗത്യനിര്‍വഹണമാണ്. അടുക്കള ജോലികള്‍, മക്കളുടെ പഠനത്തില്‍ സഹായിക്കല്‍, ജീവിതപങ്കാളിക്കും മക്കള്‍ക്കും സുരക്ഷിതമായ ജീവിതമൊരുക്കല്‍ ഇങ്ങനെ പോകുന്ന എണ്ണമറ്റ കാര്യങ്ങള്‍ ഒന്നാം മൈല്‍ യാത്രയുടെ ഭാഗമാണ്.
ഒരു മൈല്‍ ദൂരം ആകുന്നതോടെ നമ്മുടെ കടമ അവസാനിക്കുന്നു. അവിടെ വച്ച് യാത്ര അവസാനിപ്പിച്ചാല്‍ പുറമേയ്ക്ക് നോക്കുന്ന ആരും നമ്മെ കുറ്റം വിധിക്കില്ല. എന്നാല്‍ മനസ്സാക്ഷി ഒരു മൈല്‍കൂടി പോകാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് നാം നിര്‍വഹിച്ചേ തീരൂ.
രണ്ടാം മൈലിലേക്ക് നടന്നുപോകാന്‍ സന്നദ്ധതയുണ്ടോ എന്നതനുസരിച്ചാണ് ദാമ്പത്യം നിസ്വാര്‍ത്ഥമായ അനുഭവമായി മാറുന്നത് . രണ്ടാം മൈല്‍ ദൂരത്തിന് നമ്മെ പ്രേരിപ്പിക്കുന്നത് ഉള്ളിലെ സ്‌നേഹമാണ്. ത്യാഗസന്നദ്ധതയാണ്, പങ്കാളിയോടുള്ള കരുണയും പരിഗണനയുമാണ്.
ഉളളില്‍ സ്‌നേഹമുണ്ടെങ്കില്‍ എത്രവലിയ ഭാരവും നമുക്ക് ഭാരമേ അല്ല. ഈ സ്‌നേഹമാണ് രണ്ടാം മൈല്‍ യാത്രയെ ലഘുവാക്കുന്നത്. അവിടെ പിറുപിറുക്കലുകളില്ല, പരാതിപ്പറച്ചിലുകളില്ല. വാഗ്വാദങ്ങളില്ല. കണക്കുപ്പറച്ചിലുകളില്ല. കുടുംബം നോക്കിനടത്തുന്നവെന്ന് അഭിമാനിക്കുന്ന ചില പുരുഷന്മാര്‍ അതേ ചൊല്ലിഎത്രയോ അധികമായിട്ടാണ് ഊറ്റം കൊള്ളുന്നത്. മക്കള്‍ക്കും ഭര്‍ത്താവിനും വേണ്ടി അടുക്കളയില്‍ ചെലവഴിക്കുന്ന സമയത്തെയോര്‍ത്ത് പരാതിപെടുന്ന ഭാര്യമാരുമുണ്ട്. ദാ്മ്പത്യത്തിലെ രണ്ടാം മൈലിലേക്ക് സഞ്ചരിക്കാന്‍ താല്പര്യമില്ലാത്തവരാണ് അവര്‍.
രണ്ടാം മൈലിലേക്ക് എങ്ങനെ പോകാന്‍ കഴിയും? ഏതൊക്കെ മാര്‍ഗ്ഗങ്ങളാണ് അതിനുള്ളത്? ഓരോരുത്തരും അതിനായി കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങളാണ് നിങ്ങളുടെ ദാമ്പത്യം മനോഹരവും വ്യത്യസ്തവുമായ അനുഭവമാക്കിമാറ്റുന്നത്.
വിനായക് നിർമ്മൽ



