മകന്റെ ജനനത്തോടെയാണ് ഭാര്യമരിച്ചത്. മകനാണ് തനിക്ക് ഭാര്യയെ നഷ്ടപ്പെടുത്തിയത് എന്നൊരു ചിന്ത അന്നുമുതല്‌ക്കേ അയാളുടെ മനസ്സില്‍ കയറിക്കൂടിയിരുന്നു. അതുകൊണ്ടുതന്നെ മകനെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കാന്‍ അയാള്‍ക്കൊരിക്കലും കഴിഞ്ഞിരുന്നില്ല. മാത്രവുമല്ല കഠിനമായ ശിക്ഷകളും അയാള്‍ അവന് നല്കിയിരുന്നു. സഹപാഠികളുടെയും അധ്യാപകരുടെയും മുമ്പില്‍വച്ചുപോലും മകനെ നാണംകെടുത്താനും ദ്രോഹിക്കാനും പോലീസു ഉദ്യോഗസ്ഥന്‍ കൂടിയായ അയാള്‍ക്ക് മടിയുണ്ടായിരുന്നില്ല. പ്രതികളോട് പെരുമാറുന്നവിധത്തിലായിരുന്നു മകനോടുള്ള പെരുമാറ്റവും.
കാലം കടന്നുപോകവെ ഇരുവരും തമ്മില്‍ സംസാരിക്കുക പോലും ഇല്ലാതെയായി. ഒരേ വീട്ടില്‍ അപരിചിതരെപോലെ.. അതിനിടയില്‍ മകന്‍ പല തെറ്റായ കൂട്ടുകെട്ടുകളിലും കുടുങ്ങിപ്പോവുകയും ചെയ്തു. മകനെ തിരിച്ചുപിടിക്കാന്‍ അയാള്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ അയാള്‍ക്കത് സാധിക്കുന്നില്ല. ഇത്രയും കാലത്തിനിടയില്‍ ഒരിക്കല്‍പോലും മകന്‍ അയാളെ അപ്പായെന്ന് വിളിക്കുന്നതുപോലുമില്ല. ഒടുവില്‍ അനിവാര്യമായ ദുരന്തത്തില്‍ തന്നെയാണ് അപ്പനും മകനും ചെന്നുചേരുന്നത്. മലയാളത്തില്‍ അടുത്തകാലത്തിറങ്ങിയ ഒരു സിനിമയുടെ കഥയാണ് ഇത്.
ഇതുപോലെ തീവ്രമല്ലെങ്കിലും ഏറ്റക്കുറച്ചിലുകളോടെ ഇതേ സംഭവം നമ്മുടെ കുടുംബങ്ങളിലോ പരിസരത്തുള്ള കുടുംബങ്ങളിലോ കണ്ടുവരാറുണ്ട്. അതായത് മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തില്‍ പരിഹരിക്കാന്‍ കഴിയാത്തവിധത്തിലുള്ള അകല്‍ച്ച.. സംസാരമില്ലായ്മ!
എത്രയോ വീടുകളില്‍ മക്കള്‍ അപ്പന്മാരോട് സംസാരിക്കുന്നില്ല! അപ്പാ യെന്ന് മകന്‍ ചെറുപ്രായത്തില്‍ വിളിച്ചതിന്റെ ഓര്‍മ്മയല്ലാതെ മറ്റൊന്നും ഇല്ലെന്ന പരിതപിക്കുന്ന ചില അപ്പന്മാരെ കണ്ടുമുട്ടാനിടയായിട്ടുണ്ട്. അപ്പന്‍ വീട്ടിലേക്ക് കയറിവരുമ്പോള്‍ സ്വന്തം മുറിയിലേക്ക് കയറിപ്പോവുക, അല്ലെങ്കില്‍ വീട്ടില്‍ നിന്ന് തന്നെ ഇറങ്ങിപ്പോകുക, അപ്പനോട് സ്വന്തം ആവശ്യങ്ങള്‍ക്കല്ലാതെ സംസാരിക്കാതിരിക്കുക ഇങ്ങനെ പോകുന്ന പല പിതൃപുത്ര ബന്ധങ്ങളുമുണ്ട്. ഇതിന്റെ അടിസ്ഥാനമെന്താണെന്ന് ചോദിക്കുമ്പോള്‍ നാം കണ്ടെത്തുന്ന ഉത്തരം ഏതെങ്കിലും ഒരു ദിവസം കൊണ്ടല്ല മാതാപിതാക്കളും മക്കളും തമ്മിലുള്ള അകലം സംഭവിക്കുന്നത് എന്നാണ്. പല അനുഭവങ്ങള്‍കൂടിച്ചേര്‍ന്ന് ഒരു ദിവസം മുതല്‍ മക്കള്‍ മാതാപിതാക്കളോട് സംസാരിക്കാതെയാകുന്നു.
മക്കളുടെ ഈ മൗനത്തിന് മനപ്പൂര്‍വ്വമല്ലെങ്കില്‍ ക്കൂടി മാതാപിതാക്കള്‍ കാരണക്കാരാണ് എന്നാണ് മന:ശാസ്ത്രം ആരോപിക്കുന്നത്. പേരന്റിംങില്‍ സംഭവിക്കുന്ന വലിയൊരു പിഴവായിട്ടാണ് മനശ്ശാസ്ത്രജ്ഞര്‍ ഇതിനെ കാണുന്നത്. മാതാപിതാക്കളുടെ അന്ധമായ വിധിയെഴുത്തലും കേള്‍ക്കാതെയുള്ള വിധിയിടലും ഇതില്‍ പ്രധാനപങ്കുവഹിക്കുന്നു. മക്കള്‍ എന്തെങ്കിലും കാര്യം പങ്കുവയ്ക്കാന്‍ സന്നദ്ധരായി വരുമ്പോള്‍ ഉടനെ ഉപദേശം നല്കുകയോ കുറ്റപ്പെടുത്തുകയോ താരതമ്യപ്പെടുത്തുകയോ ചെയ്യുന്നതാണ് നല്ലവഴിയെന്നാണ് ഭൂരിപക്ഷം മാതാപിതാക്കളും കരുതുന്നത്.
പക്ഷേ അതൊരു തുടര്‍ക്കഥയാകുമ്പോള്‍ കുട്ടികള്‍ക്ക് സുരക്ഷിതത്വബോധം നഷ്ടപ്പെടുകയാണെന്ന് പേരന്റ്‌സ് കൃത്യമായി മനസ്സിലാക്കുന്നില്ല. പക്ഷേ സംഭവിക്കുന്നത് അതാണ്. അതുപോലെ മാതാപിതാക്കള്‍ മക്കളുടെ വികാരത്തെ ചെറുതായി കാണിക്കുകയും ‘ഇത് ഒന്നുമല്ല,’ ‘ഇത്രയ്‌ക്കൊന്നും നീ പറയേണ്ടതില്ല’ എന്ന രീതിയില്‍ പ്രതികരിക്കുന്നതും തന്റെ വികാരങ്ങളെ മാതാപിതാക്കള്‍ പരിഗണിക്കുന്നില്ല എന്നൊരു തോന്നലിലേക്ക് മക്കള്‍ വഴിമാറാന്‍ മക്കളെ നിര്‍ബന്ധിതരാക്കും.
തുടര്‍ന്ന് പേരന്റ്‌സിനോട് തുറന്നു സംസാരിക്കാന്‍ മക്കള്‍ മടികാണിച്ചുതുടങ്ങും. കടുത്ത നിയന്ത്രണവും ഭയത്തിലൂടെയുള്ള വളര്‍ത്തലും കുട്ടികളെ പേരന്റ്‌സില്‍ നിന്ന് അകറ്റുന്നുണ്ട്. ഭീഷണിപ്പെടുത്തി സത്യം പറയിക്കാനുള്ള ശ്രമങ്ങളും ഇതേഫലം തന്നെയാണ് സൃഷ്ടിക്കുന്നത്.. ഇത്തരം സാഹചര്യങ്ങളിലെല്ലാം മക്കള്‍ പതുക്കെ മൗനത്തിലേക്ക് തിരിയും. സംസാരിക്കാതിരിക്കുന്നതാണ് പ്രശ്‌നങ്ങള്‍ ഒഴിവാകാനുള്ള കാരണമെന്ന എളുപ്പവഴിയിലേക്ക് അവര്‍ എത്തിച്ചേരും. ക്രമേണ മക്കള്‍ മാതാപിതാക്കളോട് സംസാരിക്കാതെയാകും.
ഇതിനെന്താണ് പരിഹാരം? കുട്ടികള്‍ സംസാരിക്കുമ്പോള്‍ മുഴുവന്‍ ശ്രദ്ധയും കൊടുക്കുക. അവരുടെ വികാരങ്ങളെ അംഗീകരിക്കുക. ഉടനടി വിധിക്കാതെയിരിക്കുക. ആത്മവിശ്വാസം വളര്‍ത്തുക. ഞാന്‍ നിന്നെ കേള്‍്ക്കാനും അംഗീകരിക്കാനും തയ്യാറാണ് എന്നൊരു സന്ദേശം മാതാപിതാക്കള്‍ നല്കിത്തുടങ്ങുമ്പോള്‍ മക്കളുടെ മൗനം സംസാരത്തിലേക്ക് വഴിമാറും. കുട്ടികള്‍ മിണ്ടാതെയായിത്തുടങ്ങുന്നത് ഒരു പ്രശ്‌നമല്ല സൂചനയാണെന്ന് മാത്രം മനസ്സിലാക്കുക.


