സദാ ജാഗരൂകരായിരിക്കുക എന്നാണ് തിരുവചനം നമുക്ക് നല്കുന്ന മുന്നറിയിപ്പുകളിലൊന്ന്. ഇന്നത്തെ സാമൂഹിക സാംസ്കാരികപശ്ചാത്തലത്തിൽ അത് മാതാപിതാക്കൾക്കുള്ള പ്രത്യേകമായ മുന്നറിയിപ്പായി കാണേണ്ടതുണ്ട്. കാരണം ഇന്ന് നമുക്കു ചുറ്റിനുമുള്ള വാർത്തകളിൽ പലതും കൗമാരക്കാരുടെ വഴിതെറ്റലുകളുമായി ബന്ധപ്പെട്ടുള്ളവയാണ്.ലഹരിക്ക് അടിമകളാകുന്നവർ.. അക്രമങ്ങൾ നടത്തുന്നവർ.. ഇത്തരമൊരു സാഹചര്യത്തിലേക്ക് മക്കൾ വഴുതിവീഴുന്നതിന് പിന്നിൽ കുടുംബവും ഒരു പ്രധാനപങ്കുവഹിക്കുന്നുണ്ട്.
ഉത്തരവാദിത്വപൂർവ്വവും ജാഗ്രതാപൂർവ്വവുമായ രക്ഷകർത്തൃത്വം മുമ്പ് എന്നത്തെക്കാളും ഇന്ന് ആവശ്യമായിരിക്കുന്നു. കുട്ടികൾ എന്താണ് ചെയ്യുന്നതെന്നോ അവർ എവിടേയ്ക്കാണ് പോകുന്നതെന്നോ മാതാപിതാക്കൾ പലരും അറിയുന്നതേയില്ല. എല്ലാ മക്കളുടെയും ജീവിതങ്ങൾ ഇന്ന് ഡിജിറ്റൽ ലോകത്തിലാണ്. അവരുടെ അടഞ്ഞ കിടപ്പുമുറികളിലും പാസ്വേർഡ് നല്കിയിരിക്കുന്ന മൊബൈലുകളിലും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മാതാപിതാക്കൾ മനസ്സിലാക്കുന്നില്ല. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളിൽ അവർ ചെന്നുചാടിക്കഴിയുമ്പോഴായിരിക്കും അതേക്കുറിച്ച് മാതാപിതാക്കൾ മനസ്സിലാക്കുന്നത്. അപ്പോഴേയ്ക്കും ചിലപ്പോഴെങ്കിലും സമയം അതിക്രമിച്ചു പോയിട്ടുമുണ്ടാവും.
കതിരിൽ വളംവച്ചിട്ടു കാര്യമില്ല എന്ന് പറയാറുണ്ടല്ലോ? കൗമാരത്തിലെത്തിക്കഴിഞ്ഞിട്ട് മക്കളെ നിയന്ത്രിക്കാം എന്ന് വിചാരിക്കുന്നതിൽ വലിയ അർഥമുണ്ടെന്ന് തോന്നുന്നില്ല. ചെറുപ്രായത്തിൽ തന്നെ മക്കളുമായി തുറന്നതും സത്യസന്ധവുമായ സംസാരത്തിന് അവസരം സൃഷ്ടിക്കണം. എല്ലാം തുറന്നുപറയാനും തുറന്നുചോദിക്കാനുമുള്ള സാഹചര്യം കുടുംബത്തിലുണ്ടാകണം. അതിന് മക്കളുമായി ഇടപഴകുവാൻ മാതാപിതാക്കൾ സമയം കണ്ടെത്തണം. സാങ്കേതികവിദ്യകൾ ഇന്ന് കുടുംബങ്ങളിൽ മനുഷ്യരെ ഒറ്റപ്പെട്ട തുരുത്തുകളായി മാറ്റിക്കൊണ്ടിരിക്കുകയാണ്. എല്ലാവർക്കും മൊബൈൽ.. സുലഭം പോലെ വൈ ഫൈ. ഇനി മറ്റൊന്നും വേണ്ടെന്ന മട്ടിലായിരിക്കുന്നു മിക്ക കുടുംബങ്ങളും.
ഇന്ന് പല കുടുംബങ്ങളിലും മാതാപിതാക്കൾക്ക് മക്കളോടൊത്ത് ചെലവഴിക്കാൻ സമയമില്ല. ഓഫീസ്, ജോലി, മൊബൈൽ, സോഷ്യൽ മീഡിയ ഇങ്ങനെ പോകുന്നു അവരുടെ ദിനചര്യകൾ. ഇതിനിടയിൽ മക്കളെ കേൾക്കാൻ, അവരുടെ വിശേഷങ്ങളറിയാൻ മാതാപിതാക്കൾക്ക് സമയം കിട്ടുന്നില്ല. സ്വന്തം വീടുകളിൽ നിന്നുണ്ടാകുന്ന അവഗണന, തെറ്റിദ്ധാരണ, ഒറ്റപ്പെടൽ എന്നിവയെല്ലാം കൗമാരക്കാരെ തെറ്റായ ബന്ധങ്ങളിലേക്ക് വഴിതെളിക്കുന്നതായി കണ്ടുവരാറുണ്ട്. മക്കളെ അന്ധമായി വിധിക്കുന്നതിന് പകരം ക്ഷമയോടും സഹിഷ്ണുതയോടും കൂടി കേൾക്കാനാണ് മാതാപിതാക്കൾ തയ്യാറാകേണ്ടത്. എല്ലാം തുറന്നുപറയാനുള്ള സ്വാതന്ത്ര്യം മക്കൾക്കുണ്ടാകുന്നത് ഏത് അവസ്ഥയിലും തങ്ങളെ മാതാപിതാക്കൾ മനസ്സിലാക്കും എന്ന് വിശ്വാസം അവർക്കുള്ളതുകൊണ്ടാണ്. ഈ വിശ്വാസം ദുർബലമാകുമ്പോഴാണ് നേരിടുന്ന പ്രശ്നങ്ങൾ സ്വയം പരിഹരിക്കാനും മൂടിവയ്ക്കാനും മറ്റു വഴികൾ തേടാനും കൗമാരക്കാർ ശ്രമിക്കുന്നത്. അതവരെ അപകടത്തിലും തെറ്റായ ബന്ധങ്ങളിലും കൊണ്ടുചെന്നെത്തിക്കുകയുംചെയ്യും. ശരിതെറ്റുകൾ വ്യക്തമായി ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ധാർമ്മികതയും സനാതനമൂല്യങ്ങളിൽ വിശ്വസിച്ചുകൊണ്ടുമുള്ള ഒരു കുടുംബസംവിധാനം മക്കളുടെ ഭാവി കറയറ്റതാക്കാൻ ഏറെ സഹായിക്കും.
ഇന്നത്തെ കാലത്തെ മക്കളുടെ സാങ്കേതികവിവരം മാതാപിതാക്കളെ അതിശയിപ്പിക്കുന്ന വിധത്തിലുള്ളതാണ്. അതുകൊണ്ട് സാങ്കേതികകാര്യങ്ങളിൽ ഭേദപ്പെട്ട അറിവെങ്കിലും ഉണ്ടായിരിക്കുന്നത് മാതാപിതാക്കളെ കബളിപ്പിച്ചുകൊണ്ടുള്ള പല നീക്കങ്ങളും നടത്തുന്നതിൽ നിന്ന് മക്കളെ പിന്തിരിപ്പിക്കും. പക്ഷേ കണ്ടുവരുന്നത മൊബൈൽ ബാങ്കിംങ്, ഗൂഗിൾ പേ, എന്നിങ്ങനെയുള്ള പല കാര്യങ്ങളിലും മാതാപിതാക്കൾ മക്കളെ ആശ്രയിക്കുന്ന രീതിയാണ്. സാങ്കേതികകാര്യങ്ങളിലുള്ള മാതാപിതാക്കളുടെ അജ്ഞത മുതലെടുക്കുന്ന മക്കളുമുണ്ട്.
കുടുംബബന്ധങ്ങൾ ദൃഢമാക്കുകയാണ് മക്കൾ വഴിതെറ്റാതിരിക്കാനുള്ള മറ്റൊരു വഴി. തൊട്ടയൽവക്കത്തുള്ള ഒരു ഇരുപതുകാരനെ കാപ്പ കുത്തി നാടുകടത്തിയത് അടുത്തയിടെയായിരുന്നു. പാരമ്പര്യകൈ്രസ്തവ കുടുംബം.പക്ഷേ അവൻ ചെറുപ്പം മുതൽ കണ്ടുവളർന്നത് അപ്പൻ മദ്യപിച്ചുവന്ന് അമ്മയെ മർദ്ദിക്കുന്നതും അമ്മ രാത്രികാലങ്ങളിൽ പറമ്പിൽ അഭയം തേടുന്നതുമായിരുന്നു. ഏകമകനായതുകൊണ്ടും അണുകുടുംബമായതുകൊണ്ടും അവന് തന്റെ സങ്കടങ്ങൾ തുറന്നുപറയാൻ പോലും ആരുമുണ്ടായിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ നിന്ന് കൗമാരത്തിലെത്തിയപ്പോൾ അപ്പനെ എതിർത്തുകൊണ്ടാണ് അവൻ കളം മാറിചവിട്ടിയത്. അതുവരെ എല്ലാം അടക്കിയൊതുക്കിവച്ചിരുന്നവൻ അപ്പനോളം വലുതായപ്പോൾ അപ്പനെ എതിർക്കാൻ തുടങ്ങി. അപ്പന്റെ ഭയം അവന് ആഹ്ലാദമായി. പിന്നെ അവനെ പിടിച്ചാൽപിടികിട്ടാത്ത അവസ്ഥയിലെത്തുകയായിരുന്നു കഞ്ചാവ് വില്പന, മോഷണം, ക്വട്ടേഷൻ.. ഇരുപതുവയസിനുള്ളിൽ അവൻ ചെയ്യാത്ത കുറ്റകൃത്യങ്ങളില്ല. ഭർത്താവിനെയോർത്ത് കണ്ണീരൊഴുക്കി ജീവിച്ച ആ സ്ത്രീ ഇപ്പോൾ മകന്റെ മാനസാന്തരത്തിനുവേണ്ടി ദേവാലയങ്ങൾ കയറിയിറങ്ങുന്നു. സുദൃഢവും ആരോഗ്യപരവുമായ കുടുംബബന്ധങ്ങൾ മക്കളുടെ വഴിതെറ്റലിന് ഉത്തമപരിഹാരമാണ്. ചിലപ്പോൾ തെറ്റായ സ്വാധീനങ്ങളിൽ പെട്ട് നല്ല കുടുംബങ്ങളിൽ നിന്നുള്ള മക്കൾ പോലും വഴിതെറ്റിപ്പോയെന്നിരിക്കും. പക്ഷേ അവരുടെ വഴിതെറ്റൽ ശാശ്വതമായിരിക്കില്ല. തിരിച്ചറിവിന്റെ നാൽക്കവലയിൽ വച്ച് അവർ ശരിയായവഴിയിലേക്ക് തിരികെ നടക്കുക തന്നെ ചെയ്യും.


