329 ല്‍ ജനിച്ച വിശുദ്ധ ഗ്രിഗറി 361 ല്‍ വൈദികനായി അഭിഷിക്തനായി. താമസിയാതെ തന്നെ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന വിശുദ്ധ ബേസില്‍ ഗ്രിഗറിയെ മെത്രാനായി വാഴിച്ചു. എന്നാല്‍ അദ്ദേഹം കുറേ വര്‍ഷത്തേക്ക് മെത്രാനടുത്ത ജോലി ചെയ്യാതെ ഏകാന്തതയില്‍ ജീവിച്ചു. ഗ്രിഗറിയുടെ മാതാപിതാക്കളുടെ മരണശേഷം കോണ്‍സ്റ്റാന്റിനോപ്പിളിലെ ജനങ്ങളുടെ നിര്‍ബന്ധം മൂലം 379ല്‍ അദ്ദേഹം അവരുടെ മെത്രാനായി ശുശ്രൂഷ ആരംഭിച്ചു. പിന്നീട് അദ്ദേഹം നസിയാന്‍സനിലെ മെത്രാനായി. ഗ്രീക്കുസഭ വിശുദ്ധ നസിയാന്‍സനെ അവരുടെ ദൈവശാസ്ത്രജ്ഞനായി അംഗീകരിക്കുന്നുണ്ട്.
380 ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തില്‍ ആര്യന്‍ പാഷണ്ഡികള്‍ക്കെതിരെ സംസാരിച്ചു. ആ അവസരത്തില്‍ അദ്ദേഹം ഓരോ അപ്പസ്‌തോലനും സുവിശേഷം അറിയിച്ച രാജ്യങ്ങളെക്കുറിച്ച് സംസാരിച്ചു. ഇന്ത്യയില്‍ സുവിശേഷം അറിയിച്ചത് തോമാശ്ലീഹാ ആണെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: അപ്പസ്‌തോലന്മാര്‍ പ്രവര്‍ത്തിച്ച രാജ്യങ്ങളില്‍ അവര്‍ പരദേശികള്‍ ആയിരുന്നില്ല. അവിടെയെല്ലാം അവര്‍ സുവിശേഷത്തിന്റെ വെളിച്ചം പ്രസരിപ്പിച്ചു. മരണത്തിന്റെ നിഴലില്‍ കഴിഞ്ഞിരുന്നവര്‍ക്ക് പ്രകാശം ലഭിച്ചു. പത്രോസ് യൂദയായിലും പൗലോസ് വിജാതീയരുടെ ഇടയിലും ലൂക്കാ അക്കായിയായിലും അന്ത്രയോസ് എപ്പിറസിലും യോഹന്നാന്‍ എഫസോസിലും തോമസ് ഇന്ത്യയിലും മര്‍ക്കോസ് ഇറ്റലിയിലും സുവിശേഷം അറിയിച്ചു.
അവര്‍ പ്രവര്‍ത്തിച്ച രാജ്യങ്ങള്‍ ഒരിക്കലും അവര്‍ സ്വന്തമായി കണക്കാക്കിയില്ല. അവര്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരാണ് എന്നുള്ള ചിന്തയാണ് അവരെ ഭരിച്ചത്. ദൈവം ഇസ്രായേല്‍ക്കാരോട് പറഞ്ഞിട്ടുണ്ട് ‘ രാജ്യം ഏതാണ്, നിങ്ങള്‍ രാജ്യത്തിന്റെതല്ല’.
വേദപുസ്തകം പഠിപ്പിക്കുന്നത് തന്നെയാണ് ഗ്രീക്ക് തത്വശാസ്ത്രവും പഠിപ്പിക്കുന്നത്. ഒരു മനുഷ്യനും ഈ ഭൂമിയുടെതല്ല, ആര്‍ക്കും ഈ ഭൂമിയുടെ മേല്‍ അവകാശമില്ല, എല്ലാവരും ഇവിടെ പരദേശികളാണ്, യഥാര്‍ഥരാജ്യം സ്വര്‍ഗ്ഗമാണ്, അതുകൊണ്ട് ഈ ലോകത്തോട് അനുരൂപപെടരുത്, ലോകത്തിന്റെ വശീകരണങ്ങളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഗ്രിഗറി വ്യക്തമായ ഭാഷയില്‍ പറയുന്നുണ്ട്, യൂദയാ എങ്ങനെ പത്രോസിന്റെ പ്രേഷിത പ്രവര്‍ത്തനരംഗമായിരുന്നോ അതുപോലെയാണ് ഇന്ത്യ തോമസ് അപ്പസ്‌തോലനും. വിജ്ഞാനത്തിന്റെ കേന്ദ്രമായിരുന്ന ആതന്‍സ് സര്‍വകലാശാലയില്‍ പഠിച്ചിരുന്ന ഗ്രിഗറിക്ക് ഇന്ത്യയെ കുറിച്ച് നല്ല അറിവ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അപ്പസ്‌തോലന്‍ തോമസിന്റെ പ്രേഷിതരംഗം ഇന്ത്യ ആണെന്ന് വ്യക്തമായും കൃത്യമായും വിശുദ്ധ ഗ്രിഗറി അവതരിപ്പിക്കുന്നത്.
ഫാ. ജയിംസ് പുലിയുറുമ്പില്‍


