മാമോദീസ സ്വീകരിച്ച ഒരു സ്ത്രീയും പുരുഷനും തമ്മിൽ ജീവിതകാലം മുഴുവനുമുള്ള പങ്കാളിത്തം സ്ഥാപിക്കുന്ന കൂദാശയാണ് വിവാഹം. ഈ കൂദാശ അവരുടെ തന്നെ സുസ്ഥിതിക്കും കുഞ്ഞുങ്ങൾക്ക് ജന്മംനല്കലിനും വളർത്തലിനും വേണ്ടി ഉദ്ദേശിച്ചിട്ടുള്ളതാണ്. വിവാഹത്തിലേർപ്പെടുന്ന ഇരു കക്ഷി കൾക്കും വിവാഹത്തെ അസാധുവാക്കുന്ന കാനോനിക തടസങ്ങൾ ഉണ്ടാകരുത്, അതുപോലെ തന്നെ നിയമാനുസൃതം സമ്മതം പ്രകടിപ്പിക്കുകയും വേണം. കത്തോലിക്കാ വിവാഹം സാധുവാകാൻ കാനോനിക ക്രമം കൃത്യമായി പാലിക്കേണ്ടതുണ്ട്. ഇപ്രകാരം സാധുവായ വിവാഹബന്ധത്തിലൂടെ ദമ്പതികൾ കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു.
ഇപ്പോഴത്തെ മാറിയ സാമൂഹ്യ ചുറ്റുപാടിൽ വിദേശ രാജ്യങ്ങളിലേക്കുള്ള ഫാമിലി വിസ നേടുന്നതിനും മറ്റുമായി പലപ്പോഴും അടിയന്തരമായി വിവാഹസർട്ടിഫിക്കറ്റ് ആവശ്യമായി വരാറുണ്ട്. എന്നാൽ വിവാഹത്തിന്റെ കൗദാശിക സ്വീകരണത്തിന് വേണ്ടത്ര ക്രമീകരണങ്ങൾ നടത്തുന്നതിനുള്ള സമയക്കുറവ് മൂലം സിവിൽ രജിസ്‌ട്രേഷൻ നടത്തി രേഖകൾ ശരിയാക്കാൻ പലരും താല്പര്യപ്പെടുന്നു. ഇത്തരം സാഹചര്യങ്ങൾ പരിഗണിച്ച്, സീറോ മലബാർ സഭയുടെ പ്രത്യേക നിയമം പരിഷ്കരിക്കാൻ 2023 ഓഗസ്റ്റ് 21 മുതൽ 26 വരെ നടന്ന സീറോ-മലബാർ സഭാസിനഡ് തീരുമാനിച്ചു. അതിൻപ്രകാരം അഭിവന്ദ്യ മേജർ ആർച്ച്ബിഷപ്പ് സീറോ മലബാർ സഭാവിശ്വാസികൾക്കുവേണ്ടി പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു (Prot. No. 1007/2023).
പുതുക്കിയ നിയമപ്രകാരം, വിദേശ രാജ്യങ്ങളിലേക്കുള്ള ഫാമിലി വിസ നേടുന്നതുപോലെയുള്ള ഗൌരവമായ കാരണങ്ങളാൽ, വിവാഹത്തിന്റെ കൗദാശിക സ്വീകരണത്തിന് മുൻപ് സിവിൽനിയമ പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ, സ്ഥലം മേലദ്ധ്യക്ഷനെ സമീപിച്ച് അനുമതി തേടാവുന്നതാണ്. ഈ അനുമതി ഒരുമിച്ചു താമസിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കാനുള്ള അനുവാദമല്ല, മറിച്ച് കക്ഷികളുടെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് സാധുവായ രേഖകൾ നേടുന്നതിനുള്ള അനുവാദം മാത്രമാണ്. ഇതിനായി വരനും വധുവും ഒപ്പിട്ട അപേക്ഷ ഇരുവരുടെയും വികാരിയച്ചന്മാരുടെ സാക്ഷ്യപത്രത്തോടൊപ്പം വരന്റെ സ്ഥലംമേലദ്ധ്യക്ഷന് സമർപ്പിക്കേണ്ടതാണ്. അതിനു സാധിക്കാത്ത സാഹചര്യങ്ങളിൽ വധുവിന്റെ സ്ഥലംമേലദ്ധ്യക്ഷനെ സമീപിക്കാവുന്നതാണ്. കക്ഷികൾ അറിയിക്കുന്ന കാര്യങ്ങൾ വാസ്തവമാണോ എന്ന് വികാരിയച്ചൻമാർ അന്വേഷിച്ചു ബോധ്യപ്പെട്ടതിനു ശേഷമാണ് ശുപാർശ ചെയ്യേണ്ടത്. വിവാഹം കൗദാശികമായി ആശീർവദിക്കുന്നതിന് മുൻപ് ഒരുമിച്ചു താമസിക്കുന്നത് പാപകരമാണെന്ന് ബോധ്യമുണ്ടെന്നും അതുകൊണ്ട് അങ്ങനെ ചെയ്യില്ലെന്നും ഏറ്റവും അടുത്ത സമയത്തു തന്നെ പള്ളിയിൽവച്ച് വിവാഹകൂദാശാസ്വീകരണം നടത്തുമെന്നും കക്ഷികൾ അപേക്ഷയിൽ വ്യക്തമാക്കേണ്ടതാണ്.
സിവിൽ രജിസ്ട്രേഷന് ശേഷം ഇരു കക്ഷികളും വിവാഹ സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സ്വന്തം വികാരിയച്ചന്മാരെ ഏല്പിക്കേണ്ടതാണ്. രജിസ്റ്റർ വിവാഹത്തെ സംബന്ധിച്ച കാര്യങ്ങൾ രണ്ടു പള്ളികളുടെയും വിവാഹ രജിസ്റ്ററുകളിൽ പ്രത്യേക വിഭാഗത്തിൽ രേഖപ്പെടുത്തണം. പിന്നീട് കൗദാശികമായി വിവാഹം ആശീർവദിക്കുന്നതിനു മുൻപ് ഇരു കക്ഷികളിൽ ആരെങ്കിലും ആവശ്യപ്പെട്ടാൽ മനസ്സമ്മതവും വിവാഹ പരസ്യവും നടത്താൻ വികാരിയച്ചൻമാർക്ക് അനുവദിക്കാവുന്നതാണ്. ഇതിനായി പ്രത്യേക അനുവാദം വാങ്ങേണ്ടതില്ല. പള്ളിരേഖകളിൽ വിവാഹത്തീയതി എന്ന് രേഖപ്പെടുത്തുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും കൂദാശയായി പരികർമ്മം ചെയ്യുന്ന വിവാഹമായിരിക്കും. എന്നാൽ റിമാർക്ക് കോളത്തിൽ സിവിൽ വിവാഹത്തീയതി രേഖപ്പെടുത്തേണ്ടതാണ്.
വിവാഹകൂദാശാ സ്വീകരണത്തിന്റെ അവസരത്തിൽ കക്ഷികൾ രജിസ്റ്റർ വിവാഹത്തിന്റെ കാര്യം വികാരിയച്ചന്മാരെ ഓർമിപ്പിക്കുന്നത് ഉചിതമായിരിക്കും. അതുപോലെ തന്നെ ഇടവകപ്പള്ളിയിൽവച്ച് അല്ല കൗദാശികമായി വിവാഹം ആശീർവദിക്കപ്പെടുന്നത് എങ്കിൽ, രജിസ്റ്റർ വിവാഹത്തിന്റെ കാര്യം വികാരിയച്ചന്മാർ ദേശക്കുറിയിൽ റിമാർക്ക് കോളത്തിൽ രേഖപ്പെടുത്തേണ്ടതുമാണ്.
ഫാ. മാത്യു ശൗര്യാംകുഴി


