പാവങ്ങളെ ശുശ്രൂഷിക്കുന്ന ഒരു പുതിയ സന്യാസസമൂഹം ആരംഭിക്കാനുള്ള അദമ്യമായ ആഗ്രഹത്തോടെ നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലുവ, ചുണങ്ങംവേലിയിലെ മൊട്ടക്കുന്നില്‍, കുറുക്കന്‍മാര്‍ ഓലിയിട്ടിരുന്ന കുഗ്രാമത്തില്‍ വര്‍ഗീസ് പയ്യപ്പള്ളി അച്ചന്‍ നട്ട വിത്ത് പൊട്ടിമുളച്ച, വളര്‍ന്ന് പന്തലിച്ചതാണ് ഇന്ന് തിരുസഭയില്‍ ഫലം ചൂടി നില്ക്കുന്ന എസ്ഡി സന്യാസസമൂഹം അഥവാ അഗതികളുടെ സഹോദരിമാരുടെ സന്യാസസമൂഹം.
എറണാകുളം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവിന്റെ പൈതൃകാശീര്‍വാദത്തോടെ ആലുവ സെന്റ് മേരീസ് സ്‌കൂള്‍ മാനേജര്‍ ആയിരുന്ന വര്‍ഗീസ് പയ്യപ്പിള്ളി അച്ചന്‍ 1926 ഫെബ്രുവരി രണ്ടിനാണ് എസ്ഡി സന്യാസിനിസമൂഹത്തിന് തുടക്കം കുറിച്ചത്. സി. ജോസഫീന, സി.സിസിലി, സി.ജല്‍ത്രൂദ്, സി.കൊച്ചുത്രേസ്യ എന്നിവരുടെ തീക്ഷ്ണമായ ആഗ്രഹത്തിന്റെയും അന്വേഷണത്തിന്റെയും പൂര്‍ത്തീകരണം കൂടിയായിരുന്നു ഈ സമൂഹം. കഠിനാധ്വാനം ചെയ്തും ഭിക്ഷ തെണ്ടിയും ധര്‍മ്മം ചോദിച്ചുമായിരുന്നു അഗതികളുടെ സഹോദരിമാരുടെ തുടക്കകാലജീവിതം. പാവങ്ങളെ ശുശ്രൂഷിക്കുക എന്നതുമാത്രമായിരുന്നു അവരുടെ ലക്ഷ്യം. 1927 മാര്‍ച്ച് 19 ന് എറണാകുളം അതിരൂപതയില്‍ ചുണങ്ങംവേലിയില്‍ ഔദ്യോഗികമായി ഈ സന്യാസിനിസമൂഹം സ്ഥാപിതമായി. പിന്നീട് സന്യാസസമൂഹത്തിന്റെ നാമം ‘അഗതികളുടെ സഹോദരിമാരുടെ സന്യാസസമൂഹം’ എന്നായി മാറുകയായിരുന്നു.’മറിച്ചൊന്നും നിങ്ങള്‍ അപേക്ഷിക്കേണ്ട, ദൈവഹിതം മാത്രം നിറവേറ്റപ്പെടാന്‍ പ്രാര്‍ഥിച്ചാല്‍ മതി’ എന്നു മാത്രമായിരുന്നു പയ്യപ്പിള്ളി അച്ചന്‍ 1929 ഒക്ടോബര്‍ അഞ്ചിന് ഈ ലോകത്തോട് വിട പറയും നേരം ആദ്യസമൂഹാംഗങ്ങളോട് ചാവരുളായി പറഞ്ഞിരുന്നത്. എസ്ഡി ശതാബ്ദി ആഘോഷിക്കുമ്പോള്‍ പയ്യപ്പള്ളി അച്ചന്‍ ധന്യപദവിയില്‍ എത്തി എന്നത് ദൈവം ഈ സമൂഹത്തോട് കാണിച്ച കാരുണ്യത്തിന്റെ മറ്റൊരു കഥയാണ്. സ്ഥാപകപിതാവിന്റെ വിയോഗത്തിന് 15 ദിവസങ്ങള്‍ക്ക് ശേഷം മോണ്‍. ജോര്‍ജ് വല്യാറമ്പത്ത്, എസ്ഡി ഡയറക്ടറും ആത്മീയപാലകനുമായി 41 വര്‍ഷക്കാലം ഈ സന്യാസസമൂഹത്തിന് നേതൃത്വം നല്കി.
1958 ല്‍ ഇന്ത്യയുടെ തലസ്ഥാനനഗരിയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ എസ്ഡിയുടെ ശുശ്രൂഷകള്‍ കൂടുതല്‍ വിപുലമായി. വിദേശ മിഷനുകളിലേക്ക് കൂടി കാരുണ്യപ്രവൃത്തികള്‍ വ്യാപിപ്പിച്ചുകൊണ്ട് ആഗോള സുവിശേഷവല്‍ക്കരണത്തിന്റെ ഭാഗമാകാന്‍ എസ്ഡിക്ക് കഴിഞ്ഞു. 1964 ല്‍ അഭിവന്ദ്യ കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവിന്റെ പ്രത്യേക ഇടപെടലിലൂടെ ജര്‍മനിയില്‍ സേവനം ആരംഭിക്കാന്‍ സാധിച്ചു. 1970 കളില്‍ ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലേക്കും സന്യാസസമൂഹം വ്യാപിച്ചു. 1985 ല്‍ മൂന്നു പ്രൊവിന്‍സുകളായി വിഭജിക്കപ്പെട്ടു. സെന്റ് മേരിസ് – എറണാകുളം, സെന്റ് വിന്‍സെന്റ് – കോതമംഗലം, സെന്റ് ജോസഫ് – ചങ്ങനാശ്ശേരി. 1989 ല്‍ സന്യാസസമൂഹം പൊന്തിഫിക്കല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 1993 ല്‍ മഡഗാസ്‌കറില്‍ ഭവനം ആരംഭിച്ചതോടെ എസ് ഡി ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുമെത്തിച്ചേര്‍ന്നു.
2000 ത്തില്‍ സന്ന്യാസസമൂഹത്തിന് മൂന്നു മിഷന്‍ പ്രൊവിന്‍സുകള്‍ കൂടിയുണ്ടായി. ശാന്തിധാം – ഗാസിയാബാദ്, പുഷ്പാധാം – ഡല്‍ഹി, കൃപാധാം – വാര്‍ദ്ധ. തുടര്‍ന്ന് തമിഴ്‌നാട് കേന്ദ്രമാക്കി റീജനും. 2000 ത്തില്‍ അമേരിക്കയിലേക്കും പിന്നീട് പെറു, നേപ്പാള്‍, കെനിയ, ടാന്‍സാനിയ, ഉഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങളിലേക്കും എസ് ഡി കടന്നുചെന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വിവിധ ഇടങ്ങളില്‍ നിന്ന് എസ്ഡിക്ക് സിസ്റ്റേഴ്‌സും അര്‍ത്ഥിനികളും ഉണ്ട്. അഞ്ചു ഭൂഖണ്ഡങ്ങളിലും 13 രാജ്യങ്ങളിലുമായി 1423 സഹോദരിമാരും 211 അര്‍ത്ഥിനികളും കരുണയുടെ ശുശ്രൂഷ നിര്‍വഹിക്കുന്നു. സാമൂഹികപ്രേഷിതത്വം, ആതുരശുശ്രൂഷ, അധ്യാപനശുശ്രൂഷ, അജപാലനശുശ്രൂഷ എന്നിവയിലൂടെ കാരുണ്യത്തിന്റെ അമ്മയും സ്‌നേഹിതയും സഹോദരിയുമായി 238 ഭവനങ്ങളില്‍ നിന്നായി സിസ്‌റ്റേഴ്‌സ് സുവിശേഷം പ്രഘോഷിക്കുന്നു.
ശതാബ്ദിയോട് അനുബന്ധിച്ച് കഴിഞ്ഞ 10 വര്‍ഷങ്ങള്‍ പ്രത്യേകമായ ഒരുക്കത്തിലായിരുന്നു സന്ന്യാസമൂഹം. ആത്മീയമായ ഒരുക്കങ്ങളും ശുശ്രൂഷകളും ഉണ്ടായിരുന്നു. അതുപോലെ അംഗങ്ങളുടെ ശാരീരികവും മാനസികവും ആത്മീയവുമായ സമഗ്രത ലക്ഷ്യം വച്ച് വിവിധ പദ്ധതികള്‍ നടപ്പിലാക്കാനും സാധിച്ചു. അടിയന്തിര സാഹചര്യങ്ങളോടും ആവശ്യങ്ങളോടും ശക്തമായി പ്രത്യുത്തരിക്കാന്‍ സുസജ്ജമായ സംവിധാനം ഇന്ന് എസ്ഡിക്കുണ്ട്. ഉദാഹരണത്തിന് മുനമ്പം, ചൂരല്‍മല, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഉണ്ടായ അടിയന്തരസാഹചര്യങ്ങളില്‍ സഹോദരിമാര്‍ പോകുകയും ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. സ്വന്തമായ ഭവനം എന്ന സ്വപ്നം കാണാന്‍ കഴിയാത്തവര്‍ക്ക് എസ്ഡി രണ്ട് ജില്ലകളിലായി ഡ്രീം ഹൗസിങ്ങ് പ്രൊജക്റ്റ് ആരംഭിച്ചിട്ടുണ്ട്. കൊച്ചിന്‍ ഡ്രീം – ഗാന്ധിനഗര്‍ കോളനിയില്‍ 70 വീടുകള്‍ ഉണ്ട്. വയനാട് ഡ്രീം പ്രൊജക്റ്റിലൂടെ സ്വന്തം ഭവനമില്ലാത്തവര്‍ക്കായി പൂര്‍ണമായും ഭാഗികമായും സഹായിച്ച് 500 ഓളം ഭവനങ്ങള്‍ പണിതു. മഡഗാസ്‌കറിലും ഭാരതത്തിന്റെ വിവിധ ഇടങ്ങളിലുമായി 170 ഹോംമിഷനിലൂടെ 40000 കുടുംബങ്ങളില്‍ കടന്നുചെന്നു. ഈയൊരു വര്‍ഷം അനേകം സമുദ്ധാരണ പദ്ധതികള്‍ അഗതികള്‍ക്ക് വേണ്ടി ഒരുക്കാന്‍സാധിച്ചു.
രോഗിശുശ്രൂഷ വിശുദ്ധി നേടാനുള്ള ഉപാധിയാക്കിയ ദൈവദാസി സി. ഡോ. ഫിദേലിസ് തളിയത്ത് വിശുദ്ധരുടെ പേരെഴുതപ്പെട്ട’ ഗണത്തിലേക്കുള്ള യാത്രയിലായിരിക്കുന്നതും ശതാബ്ദി നിറവിലെ ദൈവകാരുണ്യത്തിന്റെ മറ്റൊരു കഥയാണ്.



