തിരുക്കുടുംബത്തിന്റെ തിരുനാളാണ് ഡിസംബർ 29 ന്.
ഓരോ കുടുംബത്തിൽ നിന്നുള്ളവരാണ് നമ്മളെല്ലാവരും. എന്നാൽ നമ്മൾ തിരുക്കുടുംബങ്ങളിൽ നിന്നുള്ളവരാണോ? നമുക്കു ചുറ്റും കുടുംബങ്ങളുണ്ട്. എന്നാൽ അവയെല്ലാം തിരുക്കുടുംബങ്ങളാണോ? നാം ജീവിക്കുന്നത് കുടുംബങ്ങളിലാണ്, എന്നാൽ നമ്മുടേത് തിരുക്കുടുംബങ്ങളാണോ? തിരുക്കുടുംബം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ പതിഞ്ഞുപോയ ചിത്രം യൗസേപ്പിതാവും മാതാവും ഈശോയും അടങ്ങിയ കുടുംബചിത്രമാണ്. ശരിയാണ് അത് അങ്ങനെയാണ് താനും. എല്ലാ കുടുംബങ്ങളും തിരുക്കുടുംബമാകണം എന്ന് പഠിപ്പിച്ചുതന്ന കുടുംബം. എല്ലാ കുടുംബങ്ങൾക്കും തിരുക്കുടുംബങ്ങളാകാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞുതന്ന കുടുംബം. സമ്പത്തിന്റെ സമൃദ്ധിയോ ആഡംബരത്തിന്റെ ധാരാളിത്തമോ സുഖസൗകര്യങ്ങളുടെ എണ്ണമോ ബാങ്ക്ബാലൻസിന്റെ ഉറപ്പോ അല്ല ഒരു കുടുംബത്തെയും തിരുക്കുടുംബമാക്കുന്നത് എന്ന് ലോകത്തോട് പറഞ്ഞുതന്നവരായിരുന്നു നസ്രത്തിലെ ആ കുടുംബാംഗങ്ങൾ.
കുടുംബം തിരുക്കുടുംബമാകണമെങ്കിൽ ആദ്യമുണ്ടാവേണ്ടത് അഹത്തെ ബലികഴിക്കാനുളള സാധ്യതയാണ്. ഒരു ‘ഞാൻ’ കുടുംബബന്ധങ്ങളിൽ നെഞ്ചുവിരിച്ചുനില്ക്കുന്നുണ്ട പല പല കാരണങ്ങൾകൊണ്ട്. ഭർത്താവിനോ ഭാര്യയ്ക്കോ ഈ ഞാൻ അധികമാകാം. എന്റെ ജോലി, എന്റെ വരുമാനം.. എന്റെ ആരോഗ്യം, എന്റെ ഇഷ്ടങ്ങൾ, എന്റെ താല്പര്യങ്ങൾ, എന്റെ അഭിപ്രായങ്ങൾ..
കുടുംബജീവിതത്തിൽ ഉണ്ടാകാൻ പാടില്ലാത്തതാണ് ഇത്തരം പ്രയോഗങ്ങളും വിലയിരുത്തലുകളും.അവിടെ ഞാൻ ഇല്ല, എല്ലാം നമ്മുടേത്.. കുടുംബജീവിതം ആരംഭിക്കുന്ന നിമിഷങ്ങളോട് അനുബന്ധിച്ചുള്ള ദേവാലയത്തിലെ തിരുക്കർമ്മങ്ങളുടെ ഭാഗമായി പറയുന്നതുപോലെ ഇനിമേൽ നീയും ഞാനും എന്ന അവസ്ഥയിൽ നിന്ന് നമ്മൾ ഒന്നാകുന്ന അവസ്ഥ രൂപപ്പെടുന്നു. അതുമുതൽ ഇനി സ്വന്തം ഇഷ്ടങ്ങളില്ല, നമ്മുടെ ഇഷ്ടം. ഒരു inclusive language ബോധപൂർവമാണെങ്കിൽ പോലും ശീലമാക്കുന്നത് എല്ലാം നമ്മുടേത് എന്ന കാഴ്ചപ്പാടിലേക്ക് വളരാൻ ദമ്പതികളെ സഹായിക്കും. പക്ഷേ പല ദാമ്പത്യബന്ധങ്ങളിലും അത് സംഭവിക്കുന്നില്ല, മോരും മുതിരയും പോലെ വേർപ്പെട്ടുകിടക്കുന്നവയാണ് അവയിൽ പലതും. കുടുംബത്തിന്റെ നന്മ എന്ന പൊതുലക്ഷ്യത്തോടെ ഒരുമിച്ചുനില്ക്കുകയും നമ്മൾ ഒന്നാണ് എന്ന മനോഭാവത്തോടെ വളരാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ കുടുംബങ്ങൾ തിരുക്കുടുംബങ്ങളാകാനുള്ള തീർത്ഥാടനപാതയിലാണ്.
കുടുംബജീവിതത്തിൽ ഇണയെ അംഗീകരിക്കുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ പകരം കുറ്റപ്പെടുത്തുന്ന രീതിയാണ് പലയിടങ്ങളിലും കൂടുതലായുള്ളത്. പങ്കാളിക്ക് ഒരു പിഴവ് സംഭവിക്കുമ്പോൾ മറ്റേ ആൾ മാത്രം നല്ലതാകുകയും വീഴ്ചപറ്റിയ ആൾ കുറ്റക്കാരനും മോശക്കാരനുമായിത്തീരുകയും ചെയ്യുന്നു. പറ്റിപ്പോകുന്ന പാളിച്ചകളെല്ലാം നിന്റെ കുറ്റം കൊണ്ട്. സംഭവിച്ച നന്മകളെല്ലാം എന്റെ മിടുക്ക് കൊണ്ട്.. മുമ്പ് പറഞ്ഞതുപോലെ നമ്മൾ ഇല്ലാതാകുമ്പോൾ സംഭവിക്കാവുന്ന അപകടമാണ് ഇത്. കുറ്റപ്പെടുത്തലുകളും പഴിചാരലുകളും ഏതുകുടുംബത്തിന്റെയും സ്വസ്ഥത നശിപ്പിക്കുന്നവയാണ്.
ആയിരിക്കുന്ന അവസ്ഥയിൽ സംതൃപ്തി കണ്ടെത്തുകയും സന്തോഷിക്കാൻ വകകൾ കണ്ടെത്തുകയും ചെയ്യുമ്പോഴും കുടുംബം തിരുക്കുടുംബമാകും. അയൽവക്കത്തെ വീട്ടുകാരെപോലെ ജീവിക്കാൻ ശ്രമിക്കുമ്പോഴും അതിനുവേണ്ടി ഏതുമാർഗം തിരഞ്ഞെടുക്കാൻ സന്നദ്ധമാകുമ്പോഴും കുടുംബജീവിതത്തിന്റെ അടിത്തറയ്ക്ക് ഇളക്കം തട്ടിത്തുടങ്ങും. നസ്രത്തിലെ കുടുംബം തിരുക്കുടുംബമായത് പരാതികളില്ലാതെ ജീവിക്കാനും ആയിരിക്കുന്ന അവസ്ഥയിൽ സന്തോഷം കണ്ടെത്താനും പഴിചാരലുകളില്ലാതെ സ്വീകരിക്കാനും എല്ലാം നമ്മുടേതെന്ന കാഴ്ചപ്പാടിൽ വളരാനും സാധിച്ചതുകൊണ്ടാണ്. ദൈവത്തെ തങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചതുകൊണ്ടാണ്.
സത്യത്തിൽ തിരുക്കുടുംബം എന്നുപറയുന്നത് ഒരു മനോഭാവമാണ്. കുടുംബജീവിതത്തോട് നാം പുലർത്തിപ്പോരുന്ന, പോരേണ്ട സമീപനമാണ്. കുടുംബജീവിതത്തെ നമുക്ക് സാധാരണപോലെ വെറുമൊരു കുടുംബമാക്കി നിലനിർത്തി മുന്നോട്ടുകൊണ്ടുപോകാം. അല്ലെങ്കിൽ തിരുക്കുടുംബമാക്കി മാറ്റിയെടുക്കാം. രണ്ടും നമ്മുടെ ചോയ്സാണ്. ഇന്ന് നമ്മുടെ ഭൂരിപക്ഷം കുടുംബങ്ങളും തിരുക്കുടുംബമേയല്ല എന്നതാണ് വാസ്തവം.. പുറമേയ്ക്ക് നോക്കുമ്പോൾ നല്ല വീടാണ്, പോർച്ചിൽ വില കൂടിയ കാറുണ്ട്, മക്കൾ ഉന്നതവിദ്യാഭ്യാസം ചെയ്യുന്നവരോ വിദേശങ്ങളിൽ ജോലി ചെയ്യുന്നവരോ ആണ്. ഭാര്യഭർത്താക്കന്മാർക്ക് വരുമാനമുള്ള ജോലിയുണ്ട്. കഴിഞ്ഞുകൂടാനുളള വകയുണ്ട്. മറ്റൊരിടത്ത് ചെറിയ വീടാണ്. മക്കൾ സാധാരണ സ്കൂളിലാണ് പഠിക്കുന്നത്. ഭർത്താവിന് ഇടയ്ക്കു മാത്രമേ ജോലിയുള്ളൂ. ഭാര്യയ്ക്ക് രോഗമാണ്. കടങ്ങളുണ്ട്, ബാധ്യതകളുണ്ട്. ബാഹ്യമായ ഈ മാനദണ്ഡങ്ങൾ വച്ചുകൊണ്ട് ഒരു കുടുംബത്തിന്റെയും സന്തോഷങ്ങളെയും സംതൃപ്തിയെയും സമാധാനത്തെയും നമുക്ക് നിശ്ചയിക്കാനാവില്ല. ഏതാണ് സന്തോഷകരമായ കുടുംബം ഏതല്ല സന്തോഷകരമായ കുടുംബം എന്ന് നിഗമനത്തിലുമെത്താനാവില്ല. ഭൗതികമായ സാഹചര്യങ്ങളല്ല ഒരുകുടുംബത്തെയും തിരുക്കുടുംബമാക്കുന്നത് എന്ന് തിരിച്ചറിയാൻ നസ്രത്തിലെ ആ കുടുംബത്തെയും അവർ കടന്നുപോയവഴികളെയും ശാന്തമായി ധ്യാനിച്ചാൽ മാത്രം മതി.


