തലശേരി അതിരൂപതയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ മൃദുസ്പർശമാണ് എയ്ഞ്ചൽ ഡയാലിസിസ്
ജീവൻ നൽകുവാൻ ദൈവത്തിനല്ലാതെ മറ്റാർക്കും അവകാശമില്ല. എന്നാൽ ദൈവം നൽകിയ ജീവൻ നിലനിർത്തുവാനും അതു നീട്ടികൊണ്ടുപോവാനും മനസുവച്ചാൽ മനുഷ്യന് സാധിക്കുമെന്ന് സമൂഹത്തിന് കാണിച്ചുകൊടുക്കുന്ന ജീവകാരുണ്യപദ്ധതിയാണ് തലശേരി അതിരൂപതയുടെ എയ്ഞ്ചൽ ഡയാലിസിസ്. ജീവകാരുണ്യ പ്രവർത്തനമേഖലകളിൽ നിരവധി മുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന അതിരൂപത വലിയ പ്രാധാന്യത്തോടെയാണ് സൗജന്യ എയ്ഞ്ചൽ ഡയാലിസിസിനെ കാണുന്നത്. മാർ ജോർജ് ഞരളക്കാട്ട് പിതാവിന്റെ പൗരോഹിത്യ സുവർണ്ണജൂബിലിയോട് അനുബന്ധിച്ച് 2022 ലാണ് എയ്ഞ്ചൽ [ ANGEL- Archbishop Njaralakatt George’s Envision for Life ] ഡയാലിസിസ് കർമ്മപദ്ധതി അതിരൂപത ആവിഷ്കരിച്ചത്. ജാതിമതവ്യത്യാസമില്ലാതെ പാവപ്പെട്ടവരായ കിഡ്നിരോഗികൾക്ക് ഇവിടെ സൗജന്യ ഡയാലിസിസ് നൽകിവരുന്നു.
ചികിത്സാ ചിലവുകൾ താങ്ങാൻ ആവാത്തതിനാൽ ഡയാലിസിസുകൾ കൃത്യമായി ചെയ്യാതെ മരണത്തോട് മല്ലടിക്കുന്ന നിരവധിപേർ ചുറ്റുപാടുകളിലുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് മാർ ജോസഫ് പാംപ്ലാനി പിതാവ് ഈ നവകർമ്മ പദ്ധതിക്ക് തുടക്കം കുറിച്ചത്. അതിരൂപതാസ്ഥാപനമായ കരുവഞ്ചാൽ ഹോസ്പിറ്റലിലും ഇരിട്ടി കടത്തുംകടവ് സെന്ററിലും ചെമ്പേരി വിമല ഹോസ്പിറ്റലിലും ഡയാലിസിസ് സെന്ററുകൾ പ്രവർത്തിക്കുന്നു. മെഡിക്കൽ വെന്റിലേറ്റർ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളോടുകൂടിയ മെഷീനുകളുടെയും വിദഗ്ധരായ ആരോഗ്യപ്രവർത്തകരുടെയും സേവനവും സജ്ജമാക്കിക്കൊണ്ട് എയ്ഞ്ചൽ ഡയാലിസിസ് സെന്ററുകളുടെ പ്രവർത്തനം മികച്ച രീതിയിൽ നടന്നുവരുന്നു.
140 കിഡ്നി രോഗികൾക്ക് ഈ നാല് സെന്ററുകളിലൂടെ ചികിത്സ നൽകുന്നു. ഓരോ ആഴ്ചയിലും രണ്ടും മൂന്നും തവണ ഡയാലിസിസ് മിക്ക രോഗികൾക്കും നൽകേണ്ടതുള്ളതിനാൽ ഒരുമാസം ഏകദേശം 1400 ൽ പരം ഡയാലിസിസ് നടക്കുന്നുണ്ട്. ഇതിനായി ഏതാണ്ട് 12,60000 രൂപ ചിലവ് വരുന്നുണ്ട്. നിശ്ചിതതുക സംഭാവന ചെയ്യാൻ സന്നദ്ധതയുള്ള എല്ലാ സുമനസ്സുകളുടെയും ഫൊറോനകളുടെയും സഹായസഹകരണത്തോടെയാണ് ഈ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നത്. അതിരൂപതയിലെ വൈദികരുടെയും സന്ന്യസ്തരുടെയും ഇടവകാംഗങ്ങളുടെയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങളും എയ്ഞ്ചൽ ഡയാലിസിസ് സെന്ററിന് ലഭിക്കുന്നുണ്ട്. ഫൊറോന, ഇടവക തലങ്ങളിൽ ഡയാലിസിസ് പദ്ധതി ഏകോപിപ്പിച്ച് നടപ്പിലാക്കാൻ പ്രത്യേക കമ്മിറ്റികളും പ്രവർത്തിക്കുന്നു.
മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി


