വിവാഹം കഴിഞ്ഞ ആദ്യത്തെ ഒരു വര്‍ഷം ദമ്പതികളെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ്. മുന്നോട്ടുള്ള ജീവിതത്തിന്റെ മുഴുവന്‍ കുതിപ്പും പ്രധാനമായും അടങ്ങിയിരിക്കുന്നത് ആദ്യ വര്‍ഷത്തിലാണ്. വിവാഹജീവിതത്തിന്റെ അസ്തിവാരവും കെട്ടുറപ്പും നിശ്ചയിക്കുന്നതും അല്ലെങ്കില്‍ അവ ബലപ്പെടുത്തുന്നതും ആദ്യവര്‍ഷത്തിലെ പരസ്പരസ്‌നേഹത്തിലും ഇടപെടലിലുമാണ്.
പുത്തരിയില്‍ കല്ലു കടിച്ചതുപോലെ എന്നൊരു ചൊല്ലുണ്ടല്ലോ. ആദ്യവര്‍ഷത്തില്‍ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പരസ്പരം സൃഷ്ടിക്കുന്ന മുറിവുകളും ആഘാതങ്ങളും ഭാവിജീവിതം മുഴുവനും അസ്വസ്ഥതയുടെ കാര്‍മേഘങ്ങള്‍ സൃഷ്ടിക്കുന്നതിന് വഴിയൊരുക്കിയേക്കാം.
ഇതില്‍ പ്രധാനപ്പെട്ടതാണ് കുറ്റപ്പെടുത്തലും താരതമ്യപ്പെടുത്തലും.
മനുഷ്യരുടെ പൊതുപ്രത്യേകത ആരും കുറ്റപ്പെടുത്തപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്. മറ്റുള്ളവരുടെ പ്രശംസയും നല്ലവാക്കുകളുമാണ് എല്ലാവരുടേയും ആഗ്രഹം. ഒരു തെറ്റു ചെയ്തിട്ട് അതിന്റെ പേരില്‍ പോലും വിമര്‍ശനമോ തിരുത്തലോ അസഹനീയമായി അനുഭവപ്പെടുന്നവരാണ് പലരും. അങ്ങനെയെങ്കില്‍ ദാമ്പത്യജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ സകാരണമോ അകാരണമോ ആയി കുറ്റപ്പെടുത്തല്‍ കേള്‍ക്കുമ്പോള്‍ അതെത്രത്തോളം അസഹനീയമായിരിക്കും!.
കുറ്റപ്പെടുത്തല്‍ വിടവുകള്‍ സൃഷ്ടിക്കും. അതുകൊണ്ട് പങ്കാളി ചെയ്ത ഒരു കാര്യത്തില്‍ പിഴവുണ്ടാകുമ്പോഴോ പാളിച്ചകള്‍ സംഭവിക്കുമ്പോഴോ കുറ്റപ്പെടുത്തുന്നതിന് പകരം അത്തരമൊരു സന്ദര്‍ഭത്തില്‍ എന്താണ് താന്‍ അനുഭവിച്ച വികാരമെന്ന് ചര്‍ച്ച ചെയ്യുന്നതാണ് വിവേകം. ആ സംഭവത്തിന്റെ പേരില്‍ പഴി ചാരുന്നതിന് പകരം വിഷയം അപഗ്രഥിക്കുകയും ഒരുമിച്ചൊരു നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്യുക. ദമ്പതികള്‍ പരസ്പരം പാലങ്ങള്‍ പണിയേണ്ടവരാണ്, ഗര്‍ത്തങ്ങള്‍ സൃഷ്ടിക്കേണ്ടവരല്ല.
കുറ്റപ്പെടുത്തലിന് വിധേയമായ വ്യക്തിയുടെ മാനസികപക്വതയും വൈകാരികപക്വതയും ആ ആരോപണത്തോട് അയാള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നത് ആശ്രയിച്ചിരിക്കുന്നു. ചിലര്‍ക്ക് അഗാധമായ മുറിവായിരിക്കും ആ കുറ്റപ്പെടുത്തല്‍ ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ആ മുറിവ് പ്രതികാരബുദ്ധിയോടെ അവര്‍ സൂക്ഷിക്കുകയും ചെയ്‌തേക്കാം.
മറ്റൊരു അവസരം വരുമ്പോള്‍ ഇണയെ നിര്‍ദ്ദാക്ഷിണ്യം വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നതിന് പോലും തയ്യാറായെന്നുംവരാം. ഒരു കുറ്റപ്പെടുത്തല്‍ സൃഷ്ടിക്കുന്ന ദൂരവ്യാപകഫലങ്ങള്‍ നിരവധിയാണ്. അക്കാരണത്താല്‍ പങ്കാളിയെ കുറ്റപ്പെടുത്തേണ്ടി വന്നേക്കാവുന്ന സാഹചര്യത്തില്‍ ആത്മസംയമനം പാലിക്കുകയും വിവേകം പുലര്‍ത്തുകയും ചെയ്യുക. ആത്യന്തികമായി കുറ്റപ്പെടുത്തല്‍ ബന്ധത്തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് മാത്രം മനസ്സിലാക്കുക.
താരതമ്യമാണ് ഒഴിവാക്കേണ്ട മറ്റൊരു പ്രവണത. ഇണയെക്കുറിച്ച് യഥാതഥമായ പ്രതീക്ഷകള്‍ മാത്രം വച്ചുപുലര്‍ത്തുക. തെറ്റായ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നത് ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കും. കൂട്ടുകാരുടെ പങ്കാളിയുമായോ അയല്‍വക്കത്തെ ചേട്ടനോ ചേച്ചിയുമായോ സിനിമകളിലെയോ സാഹിത്യത്തിലെ നായികാനായകന്മാരുമായോ സ്വന്തം പങ്കാളിയെ താരതമ്യം ചെയ്യരുത്. അവരൊക്കെ ചില കഥാപാത്രങ്ങളാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ലഭിക്കാന്‍ അര്‍ഹതയില്ലാത്തവരാണ്. നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങള്‍ക്ക് ലഭിച്ച പങ്കാളിയുടെ നന്മകള്‍ മനസ്സിലാക്കി, കഴിവുകള്‍ കണ്ടെത്തി കൂടുതല്‍ വളര്‍ത്താന്‍ ശ്രമിക്കുകയാണ്.
ഓരോ അരിമണിയിലും അത് കഴിക്കേണ്ട വ്യക്തിയുടെ പേര്‍ എഴുതിയിട്ടുണ്ട് എന്നാണല്ലോ പറയപ്പെടുന്നത്. അതുപോലെ തനിക്ക് അവകാശപ്പെട്ടതും അര്‍ഹതപ്പെട്ടതുമാണ് ഇപ്പോഴത്തെ ഇണയെന്നും ദൈവം തനിക്കായി നിശ്ചയിച്ചുതന്നിരിക്കുന്നതാണെന്നും വിശ്വസിച്ച് സ്‌നേഹിക്കുക. താരതമ്യപ്പെടുത്തുമ്പോള്‍ താരതമ്യം ചെയ്യുന്ന വ്യക്തിക്കും താരതമ്യപ്പെടലിന് വിധേയനാകുന്ന വ്യക്തിക്കും ഒരുപോലെ മനക്ലേശം ഉണ്ടാകുന്നു..
താന്‍ കൊള്ളില്ല എന്ന തോന്നല്‍ ഒരാളില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കുന്നു. താരതമ്യം ചെയ്യുന്ന വ്യക്തിയാകട്ടെ ഇണയെ സ്‌നേഹിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിക്കുന്നു. ചുരുക്കത്തില്‍ രണ്ടുപേരിലും താരതമ്യങ്ങള്‍ പ്രശ്‌നം തന്നെയാണ് സൃഷ്ടിക്കുന്നത്.
ഇണയെ മാറ്റിയെടുത്തേ തീരൂ എന്ന ശപഥമെടുത്തിരിക്കുന്നവരുണ്ട്. പക്ഷേ ഇത്തരക്കാര്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ഒരിക്കലും ഒരു വ്യക്തിക്കും മറ്റൊരാളെ പൂര്‍ണ്ണമായി മാറ്റിയെടുക്കാനാവില്ല. പക്ഷേ ഒരാളെ വളരാന്‍ സഹായിക്കുന്നതിന് നമുക്കാവും.
ഇണയെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ മാറ്റിവച്ചിട്ട് ഇണയെ വളര്‍ത്തിയെടുക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആലോചിക്കുക. അതാണ് ക്രിയാത്മകം. അതാണ് ദാമ്പത്യജീവിതത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകരവും.
നമുക്ക് നമ്മുടെ പ്രതികരണങ്ങളിലും പെരുമാറ്റങ്ങളിലും മാറ്റംവരുത്താനല്ലാതെ ഇണയുടെ പെരുമാറ്റങ്ങളെയും പ്രതികരണങ്ങളെയും മാറ്റിയെടുക്കാനുമാവില്ല. ഇണയെ മാറ്റിയെടുക്കുന്നതിന് പകരം സ്വയം മാറാന്‍ തീരുമാനിക്കുന്നതോടെ ദാമ്പത്യജീവിതം കൂടുതല്‍ സുന്ദരമാകും.
വിനായക് നിർമൽ


