ഓർമ്മയുണ്ടോ, വല്യപ്പന്റെയോ വല്യമ്മയുടെയോ കൂടെയിരുന്ന് കുരിശുവരയിൽ പങ്കെടുത്തിരുന്ന ആ പഴയകാലം? അവരുടെ മടിയിൽ ഇരുന്ന് വ്യക്തമാകാത്ത ഭാഷയിൽ നമ്മൾ ഉരുവിട്ട വായ്‌ത്താരികളായ പ്രാർഥനകൾ..
ഇപ്പോഴും ഒരു പള്ളിയിൽ പ്രവേശിക്കുമ്പോളും, അൾത്താര കുമ്പിടുമ്പോളും നാവിൽ നിന്നും അറിയാതെ പൊഴിയുന്നതും അബോധമനസ്സ് ഉരുവിടുന്നതും അതൊക്കെത്തന്നെ.
- “അപ്പനെയും അമ്മയെയും കാത്തോളണേ..”
- “ആപത്തിൽനിന്നും രോഗത്തിൽ നിന്നും കാത്തോളണേ..”
- “മഴയിൽ നിന്നും കാറ്റിൽ നിന്നും കാത്തോളണേ..”
- “പെട്ടെന്നുള്ള മരണത്തിൽ നിന്നും കാത്തോളണേ..”
ഇന്നും എനിക്കങ്ങനെയൊക്കെയാണ്. പിന്നെയാണ്, തലച്ചോറിൽ തയ്യാറാക്കുന്ന സമയവും സാഹചര്യവും നോക്കിയുള്ള, ഗ്രാമർ തെറ്റാതെയുള്ള, “ഗ്ലാമർ” ഉള്ള പ്രാർത്ഥന ഇങ്ങു വരികയുള്ളു. ആദ്യഭാഗം ബാല്യത്തിൽ ഹൃദയത്തിൽ ഒട്ടിയ ആ “ഈശോയെ കാത്തോളണേ”തന്നെ.
നോക്കൂ, ഇന്നത്തെ സുവിശേഷത്തിലും ഗുരുവിന്റെ പ്രാർത്ഥനയാണ്, തന്റെ ശിഷ്യർക്കുവേണ്ടി. വേറൊന്നുമല്ല –
“കാത്തോളണേ”യെന്ന്.
- തിന്മ നിറഞ്ഞ ലോകത്തിൽനിന്ന്..
- ലോകത്തിന്റെ കാപട്യങ്ങളിൽ നിന്ന്..
- ദുഷ്ടനിൽനിന്ന്..
- അനൈക്യത്തിൽനിന്ന്..
- സാത്താന്റെ വിവിധ കുടിലതകളിൽ നിന്ന്..
പ്രാർത്ഥിക്കാറുണ്ടോ ഇങ്ങനെയൊക്കെ?
പ്രാർത്ഥിക്കണം, കാത്തോളണേയെന്ന്..!
- കുടുംബത്തിന് വേണ്ടി
- മക്കൾക്കും കൊച്ചുമക്കൾക്കും വേണ്ടി
- എല്ലാവർക്കും വേണ്ടി
- നമ്മുടെതന്നെ ആത്മാവിനുവേണ്ടി..
എന്റെ ചങ്ങാതീ, ആ കുഴമ്പിന്റെ മണമുള്ള, മുറുക്കാൻ കറകൾ വീണ പ്രാർത്ഥനകളേ കാണൂ, നമ്മുടെ കണ്ണടയും വരെ നമുക്ക് ആശ്രയമായി..!
ഫാ. അജോ രാമച്ചനാട്ട്


