ആ ഫരിസേയന്റെ പ്രാർത്ഥന ശ്രദ്ധിച്ചുനോക്കൂ..
ദൈവമേ ഞാൻ..
ഞാൻ,
ഞാൻ..
സാക്ഷാൽ ദൈവത്തിന്റെ മുന്നിൽ നിന്നുകൊണ്ട് ഇത്രമേൽ സ്വയം പുകഴ്ത്താൻ മാത്രം അയാളൊന്നും ചെയ്തിട്ടില്ലതാനും..!
എന്ന് മാത്രമോ, തൊട്ടപ്പുറത്ത് നിൽക്കുന്നവനും പിന്നെ സകല നാട്ടുകാരും മഹാ തെമ്മാടികളും..!
“എന്റെ തല, എന്റെ ഫുൾ ഫിഗർ..” എന്ന് പണ്ടാരോ പറഞ്ഞത് പോലെ ഒരു ജാതി ഐറ്റം.
അങ്ങനെ സത്യമായും ചിലരുണ്ട്. അവർ എവിടെ ജീവിച്ചാലും, എവിടെ ജോലി ചെയ്താലും അവർക്ക് ചുറ്റിലുമായി ഭൂമി കറങ്ങണം,
എല്ലാവരും എപ്പോഴും അവരെപ്പറ്റി സംസാരിക്കണം, പുകഴ്ത്തണം.
മറ്റാരും, ഒന്നിലും അവരെക്കാൾ മെച്ചമാകാൻ പാടില്ല. ആരും അവരെക്കാൾ നന്നായി ഒന്ന് ചുമയ്ക്കുകപോലും അരുത്!
എല്ലാത്തിന്റെയും ക്രെഡിറ്റ് അവർക്ക് മാത്രം.
എന്തെങ്കിലും മറിച്ചൊന്ന് സംഭവിച്ചാൽ, കൂടെ ജീവിക്കുന്നവരുടെ കഷ്ടകാലം തുടങ്ങുകയായി..
നിന്നനിൽപ്പിൽ അവരൊക്കെ മോഷ്ടാക്കളും, വ്യഭിചാരികളും, മദ്യപരും ഒക്കെയായി മാറും. “ഒരു കലഹം ഒഴിവാകുന്നെങ്കിൽ ഒഴിവാകട്ടെ” എന്ന് വിചാരിച്ചു ക്ഷമിക്കുന്നവർ, ക്ഷമിച്ചുക്ഷമിച്ചു ഒരു പരുവമാകും..!!
ഇങ്ങനെ ഒരാൾ മതി, ഒരു വീടും ഒരു ഓഫീസും ഒരു ഗ്രൂപ്പുമൊക്കെ നരകതുല്യമാക്കാൻ.
ഇവിടെയാണ്, ആ ചുങ്കക്കാരൻ നമുക്ക് വലിയ പാഠമായി മാറുന്നത്.
- അയാൾ സ്വന്തം കുറവുകളെ വ്യക്തമായി അറിഞ്ഞിരുന്നു.
- ഹൃദയം നൊന്തു സങ്കടപ്പെടുന്നുണ്ട് അയാൾ.
- ദൈവകരുണ മാത്രമാണ് അയാളുടെ ആശ്രയം.
- ആത്മാർത്ഥമായി മാപ്പ് പറയുന്നുമുണ്ട്.
എന്റെ സുഹൃത്തേ, പന്തക്കുസ്താത്തിരുന്നാൾ അടുത്ത് വരുന്നു..
പരിശുദ്ധാത്മാവിനോട് ആലോചിക്കണം നമ്മൾ,
- എന്നിൽ എത്രത്തോളം “ഞാൻ” ഉണ്ടെന്ന്.
- എന്റെ മനോഭാവങ്ങളിൽ ഫരിസേയന്റെ ഞാൻ-പ്രകീർത്തനം തെളിഞ്ഞുനിൽപ്പുണ്ടോയെന്ന്.
- ഞാൻ മൂലം കൂടെയുള്ള മനുഷ്യരും ജീവിക്കുന്ന ചുറ്റുപാടുകളും സഹിക്കേണ്ടിവരുന്നുണ്ടോയെന്ന്..!
ഫാ. അജോ രാമച്ചനാട്ട്


