സീറോമലബാർസഭയുടെ നാലാമത് മേജർ ആർച്ചുബിഷപ്പായി മാർ റാഫേൽ തട്ടിൽ സ്ഥാനമേറ്റു. 2024 ജനുവരി 11 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മൗണ്ട് സെന്റ് തോമസിൽ നടന്ന ലളിതവും പ്രാർത്ഥനാനിർഭരവുമായ അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.
സീറോമലബാർസഭാ അഡ്മിനിസ്ട്രേറ്ററും കൂരിയ ബിഷപ്പുമായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മുഖ്യകാർമ്മികനായിരുന്നു. മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പുതിയ മേജർ ആർച്ച് ബിഷപ്പിനെയും സിനഡ് പിതാക്കന്മാരെയും മറ്റ് പ്രതിനിധികളെയും സ്വാഗതം ചെയ്തു.
ബിഷപ് മാർ റാഫേൽ തട്ടിലിനെ മേജർ ആർച്ചുബിഷപ്പായി സ്ഥിരീകരിച്ചുകൊണ്ടുളള ഫ്രാൻസിസ് മാർപാപ്പയുടെ ഉത്തരവ് മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ വായിച്ചു. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സ്ഥാനചിഹ്നങ്ങളായ അംശവടിയും മുടിയും ധരിപ്പിച്ച് പ്രത്യേക ഇരിപ്പിടത്തിൽ മാർ റാഫേൽ തട്ടിലിനെ ഇരുത്തിയതോടെ സ്ഥാനാരോഹണച്ചടങ്ങുകൾ പൂർത്തിയായി.
തുടർന്ന് പുതിയ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു. ആർച്ചുബിഷപ്പുമാരായ മാർ ജോസഫ് പെരുന്തോട്ടം, മാർ ആൻഡ്രൂസ് താഴത്ത്, മാർ മാത്യു മൂലക്കാട്ട്, മാർ ജോസഫ് പാംപ്ലാനി എന്നിവർ സഹകാർമ്മികരായി. മാർ ജോസഫ് പാംപ്ലാനി വചനസന്ദേശം നല്കി.
കർദിനാൾമാരായ മാർ ജോർജ് ആല ഞ്ചേരി, മാർ ക്ലീമിസ് കാതോലിക്കാ ബാവ തുടങ്ങിയവർ പങ്കെടുത്തു. അനുമോദന സമ്മേളനത്തിൽ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ, ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ചുബിഷപ് ഡോ.
ജോസഫ് കളത്തിപ്പറമ്പിൽ, ജോസഫ് മാർ ഗ്രിഗോറിയോസ്, യൂഹാനോൻ മാർ തിയഡോഷ്യസ്, ബിഷപ് അലക്സ് വടക്കുംതല, ആർച്ചുബിഷപ് മാർ ഔഗിൻ കുര്യാക്കോസ്, ഫാ. വർഗീസ് പൊട്ടയ്ക്കൽ എന്നിവർ ആശംസകൾ നേർന്നു. സി.എം.ഐ. പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പിൽ, സി.എം.സി. സുപ്പീരിയർ ജനറൽ സി. ഗ്രേസ് തെരേസ്, സി.എസ്.റ്റി. സുപ്പീരിയർ ജനറൽ ബ്ര. വർഗീസ് മഞ്ഞളി, അഡ്വ. ബിജു പറയനിലം, ആൻസി മാത്യു, അഡ്വ. സാം സണ്ണി എന്നിവർ ബൊക്കെ നൽകി.
മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഡിസംബർ ഏഴിന് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സീറോ മലബാർ സഭാ സിനഡ് മാർ റാഫേൽ തട്ടിലിനെ മേജർ ആർച്ചുബിഷപ്പായി തിരഞ്ഞെടുത്തത്. മാർ ആന്റണി പടിയറ, മാർ വർക്കി വിതയത്തിൽ, മാർ ജോർജ് ആലഞ്ചേരി എന്നിവരാണ് മുൻ മേജർ ആർച്ചുബിഷപ്പുമാർ.


