മനുഷ്യസ്വാതന്ത്ര്യം: ബൈബിള്‍ വീക്ഷണത്തില്‍  

Published on

മനുഷ്യന്റെ അന്തസ്സിന്റെ അടിസ്ഥാനം അവന് ദൈവം നല്‍കിയിരിക്കുന്ന തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ്. ബൈബിള്‍ വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം ‘എന്തും ചെയ്യാനുള്ള അവകാശമല്ല’, മറിച്ച് ‘സത്യവും നന്മയും പ്രവര്‍ത്തിക്കാനുള്ള കഴിവാകുന്നു’. സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു  മൂന്നു അടിസ്ഥാന ആശയങ്ങള്‍ ബൈബിള്‍ വ്യക്തമാക്കുന്നുണ്ട് .1. സ്വാതന്ത്ര്യത്തിന്റെ ഉത്ഭവം. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ഒരു യന്ത്രമായല്ല, മറിച്ചു, സ്വതന്ത്രമായാണ്. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും  സ്വാതന്ത്ര്യം അനിവാര്യമാണ്. ‘കര്‍ത്താവിന്റെ ആത്മാവുള്ളിടത്ത് സ്വാതന്ത്ര്യമുണ്ട്’ (2 കൊരിന്ത്യര്‍ 3:17). മനുഷ്യന്റെ ഈ സ്വാതന്ത്ര്യം ദൈവത്തില്‍ നിന്നുള്ള ദാനമാണെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. ‘ആദിയില്‍ കര്‍ത്താവു മനുഷ്യനെ സൃഷ്ടിച്ചു; അവനെ സ്വന്തം വിവേചനബുദ്ധിക്ക് (സ്വാതന്ത്ര്യത്തിന്) വിട്ടുകൊടുക്കുകയും ചെയ്തു (സഭാപ്രസംഗകന്‍ 15:14).’

2. ഉത്തരവാദിത്തപൂര്‍ണ്ണമായ തിരഞ്ഞെടുപ്പ് .സ്വാതന്ത്ര്യത്തോടൊപ്പം തന്നെ ഉത്തരവാദിത്തവും ദൈവം മനുഷ്യനെ ഏല്‍പ്പിച്ചിട്ടുണ്ട്. നന്മയും തിന്മയും ജീവിതത്തിന് മുന്‍പില്‍ വെച്ചിട്ടുണ്ടെന്നും അതില്‍ ജീവന്‍ തിരഞ്ഞെടുക്കണമെന്നുമാണ് ദൈവം ആഗ്രഹിക്കുന്നത്. ‘ഇതാ, ഇന്നു ഞാന്‍ നിന്റെ മുന്‍പില്‍ ജീവനും നന്മയും മരണവും തിന്മയും വെച്ചിരിക്കുന്നു.’ (ആവര്‍ത്തനം 30:15)

3. സ്വാതന്ത്ര്യം അടിമത്തമാകരുത്. സ്വാതന്ത്ര്യത്തെ ജഡികാഭിലാഷങ്ങള്‍ക്കായുള്ള മറയാക്കരുത് എന്ന് വിശുദ്ധ പൗലോസ് അപ്പോസ്തലന്‍ ഓര്‍മ്മിപ്പിക്കുന്നു. യഥാര്‍ഥസ്വാതന്ത്ര്യം എന്നത് പാപത്തില്‍ നിന്നുള്ള വിടുതലാണ്. ‘സഹോദരരേ, നിങ്ങള്‍ സ്വാതന്ത്ര്യത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു. ഈ സ്വാതന്ത്ര്യം ജഡികാഭിലാഷങ്ങള്‍ക്കുള്ള അവസരമാക്കരുത്; മറിച്ച് സ്‌നേഹത്തോടെ പരസ്പരം സേവിക്കുവിന്‍.’ (ഗലാത്തിയാ 5:13)

4. സത്യം നല്‍കുന്ന സ്വാതന്ത്ര്യം: ദൈവികസത്യം അറിയുമ്പോഴാണ് മനുഷ്യന്‍ യഥാര്‍ഥത്തില്‍ സ്വതന്ത്രനാകുന്നത്. സ്വാര്‍ത്ഥതയില്‍ നിന്നും പാപത്തിന്റെ കെട്ടുപാടുകളില്‍ നിന്നും മോചിതനായി ദൈവഹിതത്തിന് അനുസൃതമായി ജീവിക്കുന്നതാണ് ക്രിസ്തീയ സ്വാതന്ത്ര്യത്തിന്റെ പൂര്‍ണ്ണത. ‘നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.’ (യോഹന്നാന്‍ 8:32) മനുഷ്യന്റെ സ്വാതന്ത്ര്യം ദൈവഹിതത്തോടു ചേര്‍ന്നുനില്‍ക്കുമ്പോഴാണ് സഫലമാകുന്നത്. സ്വാര്‍ത്ഥതയ്ക്കായി ഉപയോഗിക്കുന്ന സ്വാതന്ത്ര്യം നാശത്തിലേക്കും, മറ്റുള്ളവരുടെ നന്മയ്ക്കായി ഉപയോഗിക്കുന്ന സ്വാതന്ത്ര്യം നിത്യജീവിലേക്കും നയിക്കുന്നു.

സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ബൈബിള്‍ ചിന്തകള്‍ ലളിതമാണെന്ന് തോന്നാമെങ്കിലും ആഴത്തില്‍ ചിന്തിക്കുമ്പോള്‍ വൈരുദ്ധ്യങ്ങളോ പ്രായോഗികമായ വെല്ലുവിളികളോ നിറഞ്ഞ ചില വാക്യങ്ങളുണ്ട്.

1. അടിമത്തവും സ്വാതന്ത്ര്യവും തമ്മിലുള്ള വൈരുദ്ധ്യം

‘എല്ലാവരെയും ബഹുമാനിക്കുവിന്‍… സ്വതന്ത്രരെപ്പോലെ നടക്കുവിന്‍; എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യം തിന്മയ്‌ക്കൊരു മറയാക്കരുത്. ദൈവത്തിന്റെ ദാസന്മാരെപ്പോലെ ജീവിക്കുവിന്‍.’ (1 പത്രോസ് 2:16-17) ഒരേ സമയം ‘സ്വതന്ത്രരാകാന്‍’ പറയുകയും എന്നാല്‍ ‘ദൈവത്തിന്റെ ദാസന്മാരായി (അടിമകളായി)’ ജീവിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് വൈരുദ്ധ്യമായി തോന്നാം. ബൈബിള്‍ വീക്ഷണത്തില്‍ സ്വാതന്ത്ര്യം എന്നാല്‍ എന്തില്‍ നിന്നും വിമുക്തനാവുക എന്നതല്ല, മറിച്ച് ‘ആരുടെ നിയന്ത്രണത്തിലാണ് നിങ്ങള്‍’ എന്നതാണ്. പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് മോചിതനായി ദൈവത്തിന്റെ സ്‌നേഹപൂര്‍ണ്ണമായ കരുതലിന് കീഴില്‍ വരുന്നതാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം. ഇവിടെ ‘ദാസന്‍’ എന്നത് ഭയത്താലുള്ള അടിമത്തമല്ല, മറിച്ച് സ്‌നേഹത്താലുള്ള സമര്‍പ്പണമാണ്.

2.  നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ പരിമിതി

‘എല്ലാറ്റിനും എനിക്ക് അനുവാദമുണ്ട്; എന്നാല്‍ എല്ലാം പ്രയോജനകരമല്ല. എല്ലാറ്റിനും എനിക്ക് അനുവാദമുണ്ട്; എന്നാല്‍ ഞാന്‍ ഒന്നിനും അടിമയാവുകയില്ല.’ (1 കൊരിന്ത്യര്‍ 6:12) ‘എല്ലാറ്റിനും അനുവാദമുണ്ട്’ എന്ന പ്രസ്താവന പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടാം. എന്തും ചെയ്യാമെന്നുള്ള ലൈസന്‍സ് ആയി ഇത് മാറാന്‍ സാധ്യതയുണ്ട്. പൗലോസ് അപ്പോസ്തലന്‍ ഇവിടെ വ്യക്തമാക്കുന്നത് ക്രൈസ്തവ സ്വാതന്ത്ര്യം ആത്മനിയന്ത്രണമുള്ളതാണ് എന്നാണ്. ഒരു കാര്യം ചെയ്യാന്‍ എനിക്ക് അവകാശമുണ്ടായിരിക്കാം, പക്ഷേ ആ പ്രവൃത്തി എന്നെയോ മറ്റുള്ളവരെയോ നന്മയിലേക്ക് നയിക്കുന്നില്ലെങ്കില്‍ അത് സ്വാതന്ത്ര്യമല്ല. നമ്മെത്തന്നെ നശിപ്പിക്കുന്ന ഒരു കാര്യത്തിനുള്ള ‘അനുവാദം’ യഥാര്‍ത്ഥത്തില്‍ നമ്മെ ആ കാര്യത്തിന്റെ അടിമയാക്കി മാറ്റുകയാണ് ചെയ്യുന്നത്.

 3.  സ്‌നേഹം നിമിത്തം സ്വാതന്ത്ര്യം ഉപേക്ഷിക്കല്‍

‘നിങ്ങളുടെ ഈ സ്വാതന്ത്ര്യം ദുര്‍ബലര്‍ക്ക് തടസ്സമാകാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍.’ (1 കൊരിന്ത്യര്‍ 8:9) എന്റെ സ്വാതന്ത്ര്യം ഞാന്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നത് മറ്റുള്ളവരെ ബാധിക്കുന്നത് എന്തിനാണ് എന്ന ചോദ്യം ഇവിടെ ഉയരാം. എന്റെ അവകാശങ്ങള്‍ മറ്റൊരാള്‍ക്ക് വേണ്ടി മാറ്റിവെക്കുന്നത് പ്രായോഗികമായി പ്രയാസമുള്ള കാര്യമാണ്. ക്രിസ്തീയ പൗരബോധത്തിന്റെ (Civic Sense) പരമോന്നത മാതൃകയാണിത്. എന്റെ പ്രവൃത്തികള്‍ മൂലം മറ്റൊരാളുടെ വിശ്വാസമോ ചിന്തയോ തകരുന്നുണ്ടെങ്കില്‍, അവിടെ എന്റെ ‘അവകാശത്തേക്കാള്‍’ പ്രാധാന്യം സഹോദരനോടുള്ള ‘സ്‌നേഹത്തിനാണ്’. അതായത്, സ്‌നേഹത്തിനുവേണ്ടി സ്വന്തം സ്വാതന്ത്ര്യം വേണ്ടെന്നു വെക്കാനുള്ള സ്വാതന്ത്ര്യമാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം. ബൈബിള്‍ വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം അഹംഭാവത്തില്‍ (Selfcenteredness) നിന്നല്ല, മറിച്ച് ദൈവകേന്ദ്രീകൃതമായ (Godcenteredness) സ്‌നേഹത്തില്‍ നിന്നാണ് ഉദിക്കുന്നത്.

ഡോ. ടോം ഓലിക്കരോട്ട് 

Latest Updates

POPULAR Views

FEATUERD Views

അഹിംസയുടെ വിപ്ലവാത്മക മുഖം: യേശുവിന്റെ ‘മൂന്നാം വഴി’

മത്തായിയുടെ സുവിശേഷം 5:39-44 വരെയുള്ള വചനങ്ങള്‍ കാലങ്ങളായി ക്രിസ്തീയധാര്‍മ്മികതയുടെ ഹൃദയഭാഗമാണ്. എന്നാല്‍...

ദൈവഹിതമറിയാന്‍ കുറിയിടാമോ? അപ്പസ്‌തോലന്മാരുടെ നറുക്കിടലും സഭാപാരമ്പര്യവും!

യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം പരിശുദ്ധ മറിയത്തോടും മറ്റു സ്ത്രീകളോടുമൊപ്പം അപ്പസ്‌തോലന്മാര്‍ ജറുസലമിലെ സെഹിയോന്‍...

സത്യമായും ആത്മാവില്‍ ആരാധിക്കുന്ന സമയം (യോഹന്നാന്‍ 4 :24 )

ഈശോയും സമരിയക്കാരിയും തമ്മിലുള്ള ദീര്‍ഘമായ സംഭാഷണത്തിന്റെ ഹൃദയഭാഗം എന്ന് വിശേഷിപ്പിക്കാവുന്നത്, 'പ്രോസ്‌ക്യുനേസൂസിന്‍...

സ്വര്‍ഗ്ഗം കൊള്ളയടിച്ചവന്‍

'സത്യമായി ഞാന്‍ നിന്നോടു പറയുന്നു: ഇന്ന് നീ എന്നോടുകൂടെ പറുദീസയില്‍ ആയിരിക്കും' (ലൂക്ക 23:43). ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്മാര്‍ക്കിടയില്‍ കിടന്നുകൊണ്ട് ഈശോ നടത്തിയ ഈ പ്രഖ്യാപനം വെറുമൊരു സാന്ത്വനവാക്കല്ല; മറിച്ച് കൃപയുടെയും വിശ്വാസത്തിന്റെയും അതീവ നിഗൂഢമായ ഒരു ദൈവശാസ്ത്രമാണ്. യേശുവിനെ എല്ലാവരും ഉപേക്ഷിച്ചുപോയ ആ നിമിഷത്തില്‍, ഒരു കുറ്റവാളിയായി മുദ്രകുത്തപ്പെട്ട വ്യക്തിയില്‍ നിന്ന് ഉയര്‍ന്നുവന്ന ആഴമേറിയ വിശ്വാസത്തിന്റെ ഏറ്റുപറച്ചിലും, അതിന് മറുപടിയായി ലഭിച്ച നിത്യജീവന്റെ വാഗ്ദാനവും ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നാണ്.

ബെത്‌ലഹേമിലെ നക്ഷത്രം: അത്ഭുതവും ശാസ്ത്രവും

യേശുക്രിസ്തുവിന്റെ ജനനത്തോടനുബന്ധിച്ച് ആകാശത്തുണ്ടായ അസാധാരണമായ പ്രതിഭാസമാണ് 'ബെത്‌ലഹേമിലെ നക്ഷത്രം'. ജ്ഞാനികളെ  യേശുവിലേക്ക്...

കര്‍ത്താവിനു സ്വീകാര്യമായ വത്സരവും ജൂബിലിയുടെ പൂര്‍ത്തീകരണവും

പ്രത്യാശയുടെ തീര്‍ഥാടകര്‍ എന്ന സുകൃതവാക്യമുയര്‍ത്തി ആഗോളസഭ ജൂബിലിആചരണത്തിലൂടെ കടന്നുപോകുകയായിരുന്നു. പഴയനിയമത്തിലെ ജൂബിലി...

നിധി മറഞ്ഞിരിക്കുന്ന ‘വയല്‍’

മത്തായിയുടെ സുവിശേഷം 13-ാം അധ്യായത്തിലെ പ്രധാനപ്പെട്ട ഉപമകളിലൊന്നാണ് വയലില്‍ മറഞ്ഞിരിക്കുന്ന നിധിയുടെ...

കാനായിലെ കല്‍ഭരണികള്‍ പറയുന്ന ദൂത്

കാനായില്‍ യേശു പ്രവര്‍ത്തിച്ച അത്ഭുതത്തില്‍ ആറ് കല്‍ഭരണികള്‍ നിറയെ വീഞ്ഞ് ലഭിച്ചു...

മോശയുടെ പിത്തളസര്‍പ്പവും ഉയര്‍ത്തപ്പെടുന്ന മനുഷ്യപുത്രനും!

'മോശ മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടും; അവനെ നോക്കുന്നവര്‍ ജീവന്‍...

സത്യം നിങ്ങളെ സ്വതന്ത്രരാക്കും!  

'തന്നില്‍ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍...

ജലത്താലും ആത്മാവിനാലുമുള്ള ജനനം!

സ്വർഗരാജ്യത്തിൽ പ്രവേശിക്കാനുള്ള മാനദണ്ഡമായി ഈശോ നിക്കൊദേമൂസിനോട് പറയുന്നത് "ഗിന്നോത്തെനായി അനോത്തെൻ ഉന്നതത്തിൽനിന്നും...