ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു! പത്രോസിന്റെ സിംഹാസനത്തിൽ ദൈവജനത്തിന്റെ കാവൽക്കാരനായി തന്റെ സഹോദരങ്ങളെ വിശ്വാസത്തിൽ ബലപ്പെടുത്തിയ ഭൂമിയിലെ ക്രിസ്തുവിന്റെ വികാരി ചരിത്രത്തിന്റെ ഭാഗമായി. നിലപാടുകൊണ്ടും സമീപനരീതികൾകൊണ്ടും വ്യത്യസ്തനായിരുന്നു കർദിനാൾ ബെർഗോളിയോയിൽനിന്നു രൂപഭേദമെടുത്ത ഫ്രാൻസിസ് മാർപാപ്പ. ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ചതിലൂടെ തന്റെ അജപാലനം വ്യത്യസ്തമായിരിക്കുമെന്നു അദ്ദേഹം ആദ്യമേതന്നെ സൂചനനല്കിയിരുന്നു.
‘ഞാൻ നിങ്ങളെ ആശീർവദിക്കുന്നതിനുമുമ്പ് നിങ്ങൾ എനിക്കുവേണ്ടി പ്രാർഥിക്കണം’ എന്നുപറഞ്ഞ് വത്തിക്കാൻ ബസിലിക്കയുടെ മട്ടുപ്പാവിൽ ശിരസുകുനിച്ചുനിന്ന പുതിയ മാർപാപ്പയിൽ ദൈവജനം എളിമയുടെയും സ്നേഹത്തിന്റെയും പരസ്പരബന്ധത്തിന്റെയും ദൈവശാസ്ത്രം വായിച്ചെടുത്തു. നാളിതുവരെ ആഗോളസഭാതലവന്മാർ സ്വീകരിച്ചുവന്ന ചട്ടവട്ടങ്ങളുടെ കൃത്യതയിൽനിന്നു സഹോദരസ്നേഹം ഹൃദയത്തിൽ തിങ്ങിനിറഞ്ഞ ഒരു മനുഷ്യസ്നേഹിയുടെ പ്രവർത്തനശൈലിയിലേക്കു പത്രോസിന്റെ പുതിയ പിൻഗാമി മാറുന്ന കാഴ്ചയാണു പിന്നീടു കണ്ടത്.
യുദ്ധങ്ങളുടെ ദുരിതമുഖത്തും അഭയാർത്ഥികളുടെ ദൈന്യതയിലും വത്തിക്കാൻ രാഷ്ട്രത്തലവന്മാർ പാലിക്കേണ്ട നയതന്ത്രക്രമമൊന്നും ഫ്രാൻസിസ് മാർപാപ്പ മുറുകെപിടിക്കേണ്ട കാര്യമായി പരിഗണിച്ചില്ല. വേദനിക്കുന്നവരിലും ഉപേക്ഷിക്കപ്പെട്ടവരിലും ചൂഷിതരിലും സമൂഹം മാറ്റിനിറുത്തിയവരിലും ക്രിസ്തുപാദം കണ്ടെത്തി അതു കഴുകി ചുംബിക്കാൻ ഫ്രാൻസിസ് മാർപാപ്പ മുട്ടുകുത്തിയതു മുൻകൂട്ടി നിശ്ചയിച്ച തിരക്കഥപ്രകാരമായിരുന്നില്ല. ദൈവസ്നേഹവും സഹോദരസ്നേഹവും സ്വർഗീയ അനുപാതത്തിൽ കൂടിച്ചേർന്ന ഒരു മനുഷ്യന്റെ സ്വാഭാവിക പ്രതികരണങ്ങളായിരുന്നു അവയെല്ലാം. അതിൽ ആത്മാർഥതയുടെ ആഴം ലോകം ദർശിച്ചു. കത്തോലിക്കാ സഭാസംവിധാനങ്ങൾക്കപ്പുറം ലോകംമുഴുവനെയും ഹൃദയത്തിൽ ചേർത്തുപിടിക്കാനുള്ള സ്നേഹത്തിന്റെ കാന്തികശക്തി അവയിലുണ്ടായിരുന്നു. അങ്ങനെയാണു ഫ്രാൻസിസ് മാർപാപ്പ എല്ലാവരുടെയും പ്രിയപ്പെട്ടവനായത്. സഭാസംവിധാനങ്ങളിൽ കാലോചിതമായ മാറ്റംവരുത്താനും തിരുത്തേണ്ടവയെ തിരുത്താനും നവീകരിക്കേണ്ടവയെ പുതിയ ചൈതന്യത്താൽ നിറയ്ക്കാനും ഫ്രാൻസിസ് മാർപാപ്പ ഏറെ ശ്രദ്ധപതിപ്പിച്ചു.
സീറോമലബാർസഭയെ തനതായ പ്രത്യേക ചരിത്രപശ്ചാത്തലത്തിൽ മനസ്സിലാക്കാനും സഭയുടെ അപ്പസ്തോലികപാരമ്പര്യത്തെ ശക്തിപ്പെടുത്താനും ലോകമെമ്പാടും സജീവമായ കൈ്രസ്തവസാക്ഷ്യംനല്കി വിശ്വാസജീവിതംനയിക്കുന്ന സീറോമലബാർ സമൂഹങ്ങളെ പ്രോത്സാഹിപ്പിക്കാനും ലഭിച്ച എല്ലാ അവസരങ്ങളും മാർപാപ്പ ഉപയോഗിച്ചു. എ.ഡി 52 ൽ ഭാരതത്തിലെത്തി സുവിശേഷം പ്രസംഗിച്ച തോമാശ്ലീഹായുടെ പൈതൃകമുള്ള ഈ സഭയ്ക്കു ഭാരതംമുഴുവനിലും അജപാലനാധികാരംനല്കാനും ഗൾഫുരാജ്യങ്ങളിൽ കുടിയേറിപ്പാർത്തിരിക്കുന്ന ലക്ഷക്കണക്കിനു സീറോമലബാർ വിശ്വാസികൾക്കുവേണ്ടി അവരുടെ പൈതൃകപ്രകാരമുള്ള സഭാശുശ്രൂഷകൾ നിർവഹിക്കാനുള്ള സംവിധാനം രൂപപ്പെടുത്താനുള്ള നിർദേശംനല്കാനും ഫ്രാൻസിസ് മാർപാപ്പയെ പ്രചോദിപ്പിച്ചത് ഈ സഭയോടുളള പിതൃസഹജമായ കരുതലും ഈ സഭയുടെ ആവശ്യം ന്യായമാണെന്ന ബോധ്യവുമായിരുന്നു. 2024 മെയ് 13 ാം തീയതി വത്തിക്കാൻ പാലസിലെ കൺസിസറ്ററി ഹാളിൽ സഭയുടെ പുതിയ മേജർആർച്ചുബിഷപ്പായി സ്ഥാനമേറ്റ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിനെയും പെർമനന്റ് സിനഡ് അംഗങ്ങളെയും അഭിസംബോധനചെയ്തു നടത്തിയ പ്രസംഗം സീറോമലബാർസഭയ്ക്കുള്ള പത്രോസിന്റെ പിൻഗാമിയുടെ അംഗീകാരപത്രമായിരുന്നു. ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി സഭയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെ”ട്ട് എറണാകുളംഅങ്കമാലി അതിരൂപതയിൽ രൂപപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ അസാധാരണമായരീതിയിൽ ഫ്രാൻസിസ് മാർപാപ്പ പലതവണ ഇടപെട്ടതും ഈ സഭയോടുള്ള പ്രത്യേക കരുതലിന്റെ അടയാളപ്പെടുത്തലുകളായാണ് ചരിത്രം രേഖപ്പെടുത്താൻപോകുന്നത്.
ഫ്രാൻസിസ് മാർപാപ്പ കടന്നുപോയി. പരിശുദ്ധപിതാവു വെട്ടിത്തെളിച്ച പുതിയവഴികൾ ആരാധനാബിംബങ്ങളാകാതെ സഭാജീവിതനവീകരണത്തിനുള്ള കുറുക്കുവഴികളാകട്ടെ! നമ്മുടെ സഭയെ പ്രത്യേകമായ വിധത്തിൽ സ്നേഹിച്ച ഈ ധന്യപിതാവിനോടുള്ള പ്രതിസ്നേഹം അനുസരണത്തിലൂടെയും സഭാകൂട്ടായ്മ ശക്തിപ്പെടുത്തുന്നതിലൂടെയും നമുക്കു പ്രകടമാക്കാം.
യുഗപ്രഭാവനായ പരിശുദ്ധപിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ഓർമക്കുമുമ്പിൽ സ്നേഹാഞ്ജലികൾ!


