കേരളത്തിലെ ക്രൈസ്തവരും വിശിഷ്യ സീറോമലബാർസഭയും കാലങ്ങളായി ഉയർത്തുന്ന നീതിക്കായുള്ള നിലവിളികൾക്കു ഭരണഘടനാപരമായ അംഗീകാരം നല്കിയിരിക്കുകയാണ് ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്. സീറോമലബാർസഭയുടെ ഫലപ്രദമായ ഇടപെടലുകൾ കമ്മീഷൻ രൂപീകരിക്കപ്പെടാൻ പ്രത്യേകം കാരണമായിട്ടുണ്ടെന്നു റിപ്പോർട്ടിന്റെ ആരംഭത്തിൽ എടുത്തുപറയുന്നുണ്ട്. ഈശോയുടെ ശ്ലീഹന്മാരിൽ ഒരുവനും ഭാരതത്തിന്റെ അപ്പസ്തോലനുമായ മാർത്തോമാശ്ലീഹായിലൂടെ സ്ഥാപിക്കപ്പെട്ടതും സുറിയാനി ആരാധനക്രമപാരമ്പര്യത്തിൽ രൂപപ്പെട്ടതുമായ മാർത്തോമാനസ്രാണികളുടെ പൈതൃകത്തെ ചരിത്രപരമായ വസ്തുതകളുടെ വെളിച്ചത്തിൽ അപഗ്രഥിച്ചാണ് കമ്മീഷൻ ക്രൈസ്തവസമൂഹത്തിൻറെ പ്രതിസന്ധികളെ ഗൗരവപരമായി സർക്കാരിനു മുൻപിലേക്ക് വയ്ക്കുന്നത്. പതിറ്റാണ്ടുകളായി ക്രൈസ്തവസമൂഹം അനുഭവിച്ചുപോരുന്ന വ്യവസ്ഥാപിതമായ വിവേചനങ്ങളെയും പാർശ്വവൽക്കരണത്തെയും അക്കമിട്ടു നിരത്തുന്ന ഈ രേഖ, സമുദായം ഉന്നയിച്ച പരാതികൾ കേവലം അതിശയോക്തിയല്ലെന്ന് അടിവരയിടുന്നു. നാലര ലക്ഷത്തിലധികം നിവേദനങ്ങൾ കമ്മീഷനു ലഭിച്ചു എന്നതുതന്നെ സമുദായം നേരിടുന്ന അരക്ഷിതാവസ്ഥയുടെ ആഴം വ്യക്തമാക്കുന്നു.
സീറോമലബാർ നസ്രാണിസമുദായത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണ്ണായകമായത് നമ്മുടെ യുവതലമുറയുടെ ഭാവിയാണ്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രകാരം, വിദ്യാഭ്യാസമേഖലയിൽ സഭ നല്കിയ മഹത്തായ സംഭാവനകൾക്കിടയിലും നമ്മുടെ കുഞ്ഞുങ്ങൾ ഉന്നതവിദ്യാഭ്യാസമേഖലയിൽനിന്നു പുറന്തള്ളപ്പെടുന്നു. ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ നിലനിന്നിരുന്ന 80:20 എന്ന അനുപാതം തിരുത്തപ്പെടണമെന്ന കമ്മീഷൻ നിർദ്ദേശം വൈകിയെത്തിയ നീതിയാണ്. അതോടൊപ്പം, സഭ നടത്തുന്ന എയ്ഡഡ് സ്കൂളുകൾ നേരിടുന്ന സാമ്പത്തികപ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഗ്രാന്റുകൾ നൽകണമെന്ന ശുപാർശ സഭയുടെ വിദ്യാഭ്യാസദൗത്യം തുടരാൻ അത്യന്താപേക്ഷിതമാണ്.
മലയോര കർഷകർ നേരിടുന്ന ദുരിതങ്ങൾ കമ്മീഷൻ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. വന്യമൃഗശല്യം മൂലമുള്ള കൃഷിനാശവും ജീവാപായവും, പതിറ്റാണ്ടുകളായിട്ടും ലഭിക്കാത്ത പട്ടയങ്ങളും കർഷക കുടുംബങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. ഇ.ഡബ്ല്യു.എസ് (EWS) സംവരണത്തിലെ അശാസ്ത്രീയമായ ഭൂപരിധി മാനദണ്ഡങ്ങൾ കാരണം അർഹരായ പലർക്കും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു. കൃഷിഭൂമി കൈവശമുണ്ടെങ്കിലും വരുമാനമില്ലാത്ത കർഷകന് സംവരണാനുകൂല്യം നല്കുന്നതിൽ സർക്കാർ പുലർത്തുന്ന വിമുഖത തിരുത്തപ്പെടേണ്ടതുണ്ട്.
സമുദായത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന ജനസംഖ്യാശോഷണമാണ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്ന മറ്റൊരു വലിയ വിപത്ത്. 2011ൽ 18.38 ശതമാനമായിരുന്ന ക്രൈസ്തവ ജനസംഖ്യ 2019ൽ 14.28 ശതമാനമായി കുറഞ്ഞുവെന്നു കമ്മീഷൻ കണ്ടെത്തുന്നു. തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടുകളുംമൂലം യുവജനങ്ങൾ വൻതോതിൽ വിദേശങ്ങളിലേക്കു കുടിയേറുന്നു. ഈ പ്രതിസന്ധി മറികടക്കാൻ ക്രൈസ്തവർക്കായി പ്രത്യേക വികസന കോർപ്പറേഷൻ രൂപീകരിക്കണമെന്ന നിർദ്ദേശം അടിയന്തിരമായി നടപ്പിലാക്കേണ്ടതുണ്ട്.
ഈ റിപ്പോർട്ടു തത്വത്തിൽ അംഗീകരിച്ചതുകൊണ്ടുമാത്രം സർക്കാരിന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. പ്രഖ്യാപനങ്ങളെക്കാൾ പ്രധാനം പ്രവൃത്തിയാണ്. ന്യൂനപക്ഷ അവകാശങ്ങൾ ഒരു വിഭാഗത്തിനുമാത്രമായി പരിമിതപ്പെടുത്തുന്ന പഴയ ശൈലി മാറി, ജനസംഖ്യാനുപാതികമായ നീതി ഉറപ്പാക്കാൻ സർക്കാർ ആർജ്ജവം കാണിക്കണം. ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് സീറോമലബാർ നസ്രാണിസമുദായത്തിന് വെറുമൊരു രേഖയല്ല; അത് അവരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. നിഷേധിക്കപ്പെടുന്ന നീതി നടപ്പിലാക്കാൻ ഇനിയും ഏറെ ദൂരം പിന്നിടേണ്ടതുണ്ട്. “അതിനാൽ നിങ്ങൾ സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുവിൻ” (മത്താ.10:16).



