ധ്യാനത്തിനും മാനസാന്തരത്തിനും നവീകരണത്തിനുമായി തിരുസഭ നല്കുന്ന വലിയനോമ്പെന്ന പുണ്യകാലത്തിലേക്കു നമ്മൾ പ്രവേശിച്ചിരിക്കുകയാണ്. ഇത്തവണത്തെ നോമ്പു മുന്നോട്ടുപോകുമ്പോൾ ഗൾഫുമേഖലയിലെ യുദ്ധത്തിന്റെ കരിനിഴൽ എല്ലായിടത്തും പരക്കുന്നുണ്ട്. നമ്മുടെ വാർത്താമുറികളിൽ ഓരോ ദിവസവും എത്തുന്ന നാശത്തിന്റെയും പലായനത്തിന്റെയും ഭയത്തിന്റെയും അസ്വസ്ഥത ജനിപ്പിക്കുന്ന ചിത്രങ്ങൾ കേവലം വിദൂര യാഥാർത്ഥ്യങ്ങളല്ല; അവ നാമുൾപ്പെടുന്ന മനുഷ്യസമൂഹത്തിന്റെ മുറിവുകളാണ്.
ഈ വർഷത്തെ നോമ്പുകാല സന്ദേശത്തിൽ, പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പ, നിസ്സംഗതയിലേക്കും നിരാശയിലേക്കുമുള്ള പ്രലോഭനത്തെ ചെറുത്തു പ്രത്യാശയിൽ ഒരുമിച്ച് നടക്കാൻ വിശ്വാസികളെ ക്ഷണിക്കുന്നുണ്ട്. പരിവർത്തനം എന്നതു കേവലം ശീലങ്ങളുടെ മാറ്റമല്ല, മറിച്ച്, മനുഷ്യൻ ദൈവവുമായും പരസ്പരവും സൃഷ്ടവസ്തുക്കളുമായുമുള്ള ബന്ധം പുനഃസ്ഥാപിക്കുന്ന ഹൃദയത്തിന്റെ രൂപാന്തരീകരണമാണെന്നു പരിശുദ്ധ പിതാവു നമ്മെ ഓർമിപ്പിക്കുന്നു.
യുദ്ധം എപ്പോഴും മനുഷ്യരാശിയുടെ ഒരു പരാജയമാണ്. ഗൾഫുസംഘർഷം ഇതിനോടകം ആഗോളസ്ഥിരതയെ തടസ്സപ്പെടുത്തുകയും സമ്പത്വ്യവസ്ഥയെ ഞെരുക്കുകയും സാധാരണ കുടുംബങ്ങളിൽ ഉത്കണ്ഠ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികൾ അനിശ്ചിതത്വം നേരിടുന്നു; വിതരണശൃംഖലകൾ ഇളകിയിരിക്കുന്നു; ദുർബലരായ ജനങ്ങൾ നിശബ്ദമായി കഷ്ടപ്പെടുന്നു. സാമൂഹികസാമ്പത്തിക പ്രത്യാഘാതങ്ങൾ യുദ്ധക്കളത്തിനപ്പുറത്തേക്കു വളരെ ദൂരെയാണ് അനുഭവപ്പെടുന്നത്. എന്നാലും, തിട്ടപ്പെടുത്താവുന്ന ഈ അനന്തരഫലങ്ങൾക്കപ്പുറം യുദ്ധം കൊണ്ടുവരുന്ന ആഴത്തിലുള്ള ഒരു ആത്മീയ പ്രതിസന്ധിയുണ്ട്: അപരനെ സഹോദരനോ സഹോദരിയോ ആയിക്കാണുന്ന സാഹോദര്യബോധത്തിന്റെ അപചയം.
നോമ്പ് നമ്മെ പഠിപ്പിക്കുന്ന വഴി മറ്റൊന്നാണ്. പ്രാർഥന, ഉപവാസം, ദാനധർമ്മം എന്നിവയിലൂടെ, യുദ്ധത്തിന്റെ യുക്തിയെ എതിർക്കുന്ന മൂർത്തമായ മനോഭാവങ്ങൾ സഭ നിർദ്ദേശിക്കുന്നു. പ്രാർഥന ആന്തരിക നിശബ്ദത വളർത്തുന്നു; പ്രചാരണത്തിന്റെയും മുൻവിധിയുടെയും ശബ്ദത്തിനുപകരം ദൈവത്തിന്റെ ശബ്ദം കേൾക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. ഉപവാസം നമ്മുടെ ആഗ്രഹങ്ങളെ ക്രമപ്പെടുത്തുന്നു; എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടേതില്ലെന്നും എല്ലാ ശക്തിയും പ്രയോഗിക്കേണ്ടതില്ലെന്നും നമ്മെ ഓർമിപ്പിക്കുന്നു. ദാനധർമം, സംഘർഷത്തിന്റെ ഏറ്റവും വലിയ ഭാരം വഹിക്കുന്നവരിലേക്കു നമ്മുടെ കൈകളും ഹൃദയങ്ങളും തുറക്കുന്നു.
നോമ്പിന്റെ കേന്ദ്രമായി നിലകൊള്ളുന്നത് കുരിശാണ്. അവസാന വാക്ക് അക്രമത്തിന്ന്റേതല്ല എന്ന യാഥാർഥ്യത്തിന്റെ ശക്തമായ വെളിപ്പെടുത്തലാണ് അത്. ക്രിസ്തുവിന്റെ മുറിവേറ്റ തിരുമാറിൽനിന്ന് ഒഴുകിയത് പ്രതികാരമല്ല, അനുരഞ്ജനമാണ്. നോമ്പിന്റെ കൃപ നമ്മുടെ ഹൃദയങ്ങളെ തുളച്ചുകയറാൻ അനുവദിച്ചാൽ, നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും പൊതുജീവിതത്തിലും അനുരഞ്ജനത്തിന്റെ ഉപകരണങ്ങളായി മാറാൻ നമുക്കു സാധിക്കും.
കുടുംബങ്ങളിലും ജോലിസ്ഥലങ്ങളിലും സഭയിലും സമൂഹത്തിലും അറിഞ്ഞോ അറിയാതെയോ നമ്മളും യുദ്ധങ്ങളിലേർപ്പെട്ടിരിക്കുകയാണ്. ഈ നിശബ്ദയുദ്ധങ്ങൾ മറ്റുള്ളവരുടെ അഭിമാനത്തിനു മുറിവേല്പ്പിക്കുകയും നമ്മുടെ വിലയേറിയ സമയവും ഊ ർജ്ജവും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അഹങ്കാരത്തിലും സ്വാർഥതയിലും വേരൂന്നിയ സംഘർഷങ്ങളുടെ ഇരകളാകുന്ന പലർക്കും തങ്ങളുടെ സമാധാനം മാത്രമല്ല, ജീവിതത്തിന്റെ അന്തസ്സും നഷ്ടപ്പെടുന്നു. സ്വാർഥതയെ ഉയർത്തിപ്പിടിക്കാനും സംരക്ഷിക്കാനുംവേണ്ടി ചെയ്യുന്ന ഈ യുദ്ധങ്ങൾ നമ്മൾ അവസാനിപ്പിക്കണം. അപ്പോൾ മാത്രമേ നോമ്പുകാലം നമ്മുടെ ആത്മാവിലും നമുക്കു ചുറ്റുമുള്ള ലോകത്തിന്റെ മുറിവുകളിലും സൗഖ്യത്തിന്റെയും സ്നേഹത്തിന്റെയും അനുഭവം പകരുകയുള്ളു.


