കുടുംബജീവിതത്തിന്റെ അടിസ്ഥാനം സ്നേഹമാണ്. സ്നേഹത്തിന്റെ കാര്യത്തിലുള്ള ഏറ്റക്കുറച്ചിലുകളാണ് കുടുംബജീവിതത്തിൽ അസ്വസ്ഥതകൾക്ക് കാരണമാകുന്നത്. അത് ദമ്പതികൾ തമ്മിലായാലും മക്കളും മാതാപിതാക്കളും തമ്മിലായാലും.
ജീവിതത്തിലെ ഏതൊക്കെയോ ചില നിമിഷങ്ങളിൽ, സന്ദർഭങ്ങളിൽ ഇണ തന്നെ സ്നേഹിക്കുന്നില്ലേ എന്ന് സംശയിച്ചുപോകുന്നവരുണ്ട്. ഇതേ സംശയം മക്കളിലുമുണ്ടാകാറുണ്ട്. മാതാപിതാക്കൾ ശാസിക്കുകയോ തെറ്റുകൾക്ക് ശിക്ഷണം നല്കുകയോ ആഗ്രഹിച്ചത് സാധിച്ചുകൊടുക്കുകയോ ചെയ്യാത്തപ്പോഴെല്ലാം അവരുടെ വിചാരം മാതാപിതാക്കൾ തങ്ങളെ സ്നേഹിക്കുന്നില്ല എന്നാണ്.
ഉപാധികളോടെയുളള സ്നേഹവും സ്വാർത്ഥപൂരിതമായ സ്നേഹവുമാണ് ഈ പ്രശ്നം നേരിടുന്നത്. യഥാർഥ സ്നേഹം ഒരിക്കലും സ്വാർത്ഥം അന്വേഷിക്കുന്നില്ല എന്നാണ് തിരുവചനം പറയുന്നത്. അപരന്റെ നന്മയും ക്ഷേമവുമാണ് നിസ്വാർഥമായ സ്നേഹത്തിന്റെ ലക്ഷ്യം.
സ്നേഹം എത്രത്തോളം നിസ്വാർത്ഥമാകുന്നുവോ അത്രത്തോളം സ്നേഹം ശുദ്ധമാകും. സ്നേഹത്തിന്റെ അഭാവമാണ് വെറുപ്പ് സൃഷ്ടിക്കുന്നത്. സ്നേഹത്തിന്റെ അസാന്നിധ്യമാണ് പരസ്പരം അകലം സൃഷ്ടിക്കുന്നത്. കുടുംബത്തിൽ ഉണ്ടാകുന്ന വഴക്കുകളുടെയും വാഗ്വാദങ്ങളുടെയും പിന്നിലുള്ളത് സ്നേഹക്കുറവാണ്.
പക്ഷേ ഏതെങ്കിലും ഒരു കാരണത്തിന്റെ പേരിലായിരിക്കും വഴക്കുകൾ ഉടലെടുക്കുന്നത്. ഉള്ളിൽ പരസ്പരം സ്നേഹമുണ്ടെങ്കിൽ ആ കാരണം പോലും സൗമ്യതയോടെ പരിഹരിക്കാനാവും. എന്നാൽ സ്നേഹമില്ലെങ്കിലോ നിസാരമായ കാരണവും വലിയ വഴക്കുകളിലേക്ക് രൂപംമാറും.
സനേഹത്തോടെ നോക്കുമ്പോൾ ദമ്പതികൾ തമ്മിലും മക്കളും മാതാപിതാക്കളും തമ്മിലുമുള്ള സ്നേഹം ഒരു നിശ്ചിതകാലയളവിലേക്കുള്ളതല്ല. സ്നേഹത്തിന് ഒരിക്കലും പ്രായപരിധിയോ കാലപരിധിയോ ഇല്ല. സ്നേഹം എന്നേക്കുമുള്ളതാണ്. എന്നേക്കുമായി സ്നേഹിക്കും എന്ന വാഗ്ദാനമാണ് വിവാഹാവസരങ്ങളിൽ ദമ്പതികൾ അൾത്താരയ്ക്ക് മുമ്പിൽ നില്ക്കുമ്പോൾ നല്കുന്നത്. എന്നാൽ ചിലരിലെങ്കിലും അത്തരം വാഗ്ദാനങ്ങൾ ജലരേഖകളായി മാറും.
പക്ഷേ അവരുടെ വിവാഹജീവിതം പുറമേയ്ക്ക് നിലനില്ക്കുകയും ചെയ്യും. അകം കേടായ പുറമേയ്ക്ക് തിരിച്ചറിയാൻ കഴിയാത്തവിധത്തിലുളള ഫലവൃക്ഷങ്ങൾ പോലെയാണ് അത്തരം ദാമ്പത്യങ്ങൾ. എന്നേയ്്ക്കുമായി സ്നേഹിക്കുന്നതിന് ആവശ്യമായിരിക്കുന്നത് ധൈര്യമാണ്. നിന്നെ ഏത് അവസ്ഥയിലും എപ്പോഴും സ്നേഹിക്കും എന്ന വാഗ്ദാനം ധൈര്യം ആവശ്യപ്പെടുന്നുണ്ട്. ധൈര്യമില്ലാതെ ഒരു സ്നേഹവും നിലനില്ക്കുകയില്ല. ഇന്നുമുതൽ മരണം വരെ എന്നതാണല്ലോ നമ്മുടെ വിവാഹവാഗ്ദാനം. മരണംവരെയെത്തിച്ചേരുന്ന ഉടമ്പടിയിൽ സ്നേഹം പരീക്ഷിക്കപ്പെടുന്ന പല സാഹചര്യങ്ങളുമുണ്ടായേക്കാം. പക്ഷേ അപ്പോഴെല്ലാം സ്നേഹിക്കും എന്ന തീരുമാനത്തിലും വാഗ്ദാനത്തിലും എത്തിച്ചേരുന്നതിന് ധൈര്യം വേണം.
നിസ്വാർത്ഥമായി സ്നേഹിക്കണമെങ്കിൽ ആ സ്നേഹത്തിന് കരുണയെന്ന ഭാവം കൂടിയുണ്ടായിരിക്കണം. കരുണയുണ്ടെങ്കിലേ പങ്കാളിയുടെയോ മക്കളുടെയോ കുറവുകളോടോ പരിമിതികളോടോ സഹിഷ്ണുത പുലർത്താനാവൂ. കുറവുകളെ കരുണയോടെ വീക്ഷിക്കുക. നീറിപ്പുകഞ്ഞുതുട്ങ്ങുന്ന പ്രശ്നങ്ങളെ എണ്ണയൊഴിച്ചുകത്തിക്കുന്നതിന് പകരം വെള്ളമൊഴിച്ചുകെടുത്താൻ കരുണയ്ക്ക് കഴിയും.
വെറുപ്പിന്റെ രാഷ്ട്രീയം എവിടെയും ചർച്ച ചെയ്യപ്പെടുന്ന കാലഘട്ടം കൂടിയാണ് ഇത്. നമ്മുടെ കുടുംബങ്ങളും ആ വഴിയെ പോകാതിരിക്കുക. വെറുപ്പിന് പകരം സ്നേഹത്തിന്റെ ഭാഷ രചിക്കാൻ കുടുംബങ്ങൾക്ക് സാധിക്കണം. ഒറ്റയായ ശ്രമങ്ങളല്ല കൂട്ടായ ശ്രമങ്ങളാണ് ഇതിനാവശ്യം. ഒറ്റയ്ക്കൊരാൾക്കും സംഘഗാനം ആലപിക്കാനാവില്ലല്ലോ. സംഘഗാനത്തിന്റെ സൗന്ദര്യമാണ് കുടുംബജീവിതത്തിനുമുള്ളത്. പല സ്വരങ്ങളിൽ ഒരേ താളത്തിലും ഇൗണത്തിലും ഒരേ ഗാനം ആലപിക്കുന്നതിന്റെ സുഖം മറ്റെവിടെയാണ് കിട്ടുക?


