അപ്പസ്തോലിക പിതാക്കന്മാരിലൊരാളായ പോളിക്കാർപ്പ് ഏഷ്യാമൈനറിലെ സ്മർണാ എന്ന സ്ഥലത്തെ മെത്രാനായിരുന്നു. 86- ാമത്തെ വയസിൽ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. അന്തോഖ്യായിലെ ഇഗ്നേഷ്യസിന്റെ ഏഴു കത്തുകളിൽ ഒരെണ്ണം പോളിക്കാർപ്പിനാണ് എഴുതിയിരിക്കുന്നത്. കൈ്രസ്തവജീവിതം എപ്രകാരമായിരിക്കണം എന്ന് വ്യക്തമാക്കുന്ന ഒരു കത്തു ഉദ്ദേശ്യം 135 ൽ തയ്യാറാക്കി ഫിലിപ്പിയയിലെ സഭക്ക് പോളിക്കാർപ്പ് അയച്ചുകൊടുത്തു. പോളിക്കാർപ്പിന്റെ രക്തസാക്ഷിത്വത്തെ തുടർന്ന്, സ്മിർണായിലെ സഭ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് വിശദമായ ഒരു വിവരണം തയ്യാറാക്കി. ഈ മൂന്നു ലേഖനങ്ങളും പോളിക്കാർപ്പിന്റെ വ്യക്തിമാഹാത്മ്യം വ്യക്തമാക്കുന്നവയാണ്.
ഇഗ്നേഷ്യസിന്റെ കത്തിൽ പോളിക്കാർപ്പിന്റെ സ്വഭാവവൈശിഷ്ട്യത്തെക്കുറിച്ച് ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്: “നീ ചെയ്തുവരുന്നതുപോലെ സ്നേഹത്തിൽ എല്ലാവരോടും ശാന്തമായി വർത്തിക്കുക” ഫിലിപ്പിയർക്കെഴുതിയ ലേഖന’ ത്തിനു പതിനാല് അധ്യായങ്ങളാണുള്ളത്. മാർസിയന്റെ അബദ്ധപ്രബോധനങ്ങൾക്കെതിരെ ജാഗ്രത പുലർത്തുവാൻ ഈ കത്തിൽ വിശ്വാസികളെ അദ്ദേഹം ഉദ്ബോധിപ്പിക്കുന്നുണ്ട്. ക്രൈസ്തവർ അനുഷ്ഠിക്കേണ്ട ഉപവിപ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം ഇതിൽ പ്രതിപാദിക്കുന്നുണ്ട്. വൈദികർ ദയയുംഅനുകമ്പയും ഉളളവരായിരിക്കണമെന്നും വഴിതെറ്റിപ്പോയവരെ തിരികെ കൊണ്ടുവരണമെന്നും രോഗികളെയും വിധവകളെയും അനാഥരെയും ദരിദ്രരെയും അവഗണിക്കരുതെന്നും അദ്ദേഹം ഉപദേശിക്കുന്നുണ്ട്. യുവാക്കൾ ശുദ്ധതപാലിക്കണമെന്നും പ്രകൃതിവിരുദ്ധമായ എല്ലാ ലൈംഗികപ്രവൃത്തികളിൽ നിന്നും അകന്നിരിക്കണമെന്നും അദ്ദേഹം പറയുന്നു. യോഹന്നാൻ ശ്ലീഹായുടെ പാദത്തിങ്കലിരുന്നു സുവിശേഷം ശ്രവിച്ചയാളാണ് എന്നാണ് പോളിക്കാർപ്പിനെക്കുറിച്ചു ഇരണെയൂസും തെർത്തുല്യനും സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
‘പോളിക്കാർപ്പിന്റെ രക്തസാക്ഷി വിവരണ’ മാണ് സഭാചരിത്രത്തിലെ വിശദവും സമഗ്രവുമായ ആദ്യത്തെ രക്തസാക്ഷി വിവരണം. രക്തസാക്ഷിത്വത്തിലൂടെയാണ് ഒരുവൻ കർത്താവിന്റെ സഹനത്തിലും മരണത്തിലും പൂർണമായി പങ്കാളിയായിത്തീരുന്നത് എന്ന് ഇതിൽ വ്യക്തമാക്കുന്നു. കർത്താവിന്റെ പീഡാസഹനങ്ങളോടു ബന്ധപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെ ഇവിടെ അവതരിപ്പിക്കുന്നത്. അവന്റെ മരണത്തിന്റെ അവസാന നിമിഷത്തെക്കുറിച്ചു ലേഖനത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു.: “അവന്റെ ശരീരം അഗ്നിയാൽ ദഹിപ്പിക്കുവാൻ അസാധ്യമെന്നു കണ്ടപ്പോൾ ഒരു കഠാരയാൽ കുത്തിക്കൊല്ലുവാൻ ഉത്തരവുകൊടുത്തു. അതു ചെയ്തപ്പോൾ ഒരു പ്രാവും തീമുഴുവൻ കെടത്തക്കവണ്ണം രക്തവും പുറത്തുവന്നു. തിരഞ്ഞെടുക്കപ്പെട്ടവരും അല്ലാത്തവരും തമ്മിൽ ഇത്രയധികം വ്യത്യാസമുണ്ടല്ലോ എന്നുകണ്ട് ജനക്കൂട്ടം ആശ്ചര്യസ്തബ്ധരായി.” ആരാധനക്രമത്തിൽ നിന്നും ഉരുത്തിരിഞ്ഞ ത്രിത്വോന്മുഖ പ്രാർഥനകൾ ഈ ലേഖനത്തിന്റെ അവസാനഭാഗത്തു കൊടുത്തിട്ടുണ്ട്. ഇത് ഈ ലേഖനത്തിന്റെ ദൈവശാസ്ത്രപരമായ പ്രത്യേകതയാണ്. രക്തസാക്ഷികളോടുള്ള വണക്കം, അവരുടെ ഓർമയാചരണം, തിരുശേഷിപ്പുവണക്കം എന്നീ കാര്യങ്ങൾ ആദ്യനൂറ്റാണ്ടുകളിൽ തന്നെ നിലവിലിരുന്നു എന്നു വ്യക്തമാക്കുന്ന ഒരു രേഖയാണ് ഇത്.
പതിനെട്ടാമത്തെ അധ്യായത്തിൽ ഇങ്ങനെ പറയുന്നു:” ഞങ്ങൾ അവസാനം അവന്റെ അസ്ഥികളെടുത്തു. അവ വിലയേറിയ രത്നങ്ങളെക്കാളും സ്വർണത്തെക്കാളും പ്രിയങ്കരമാണ്. അതിനു യോജിച്ച സ്ഥലത്ത് ഞങ്ങൾ അതു പ്രതിഷ്ഠിച്ചു” തീക്ഷ്ണമായ വിശ്വാസത്തിന്റെയും ഉപവിപ്രവർത്തനങ്ങളുടെയും ഉത്തമമാതൃകയായി സഭാചരിത്രത്തിൽ അദ്ദേഹം പ്രശോഭിക്കുന്നു.” ഭാഗ്യവാനായ പോളിക്കാർപ്പ് രക്തസാക്ഷി മകുടംചൂടി. അതുപോലെ അവന്റെ കാലടികളെ പിന്തുടർന്ന് ഈശോമിശിഹായുടെ രാജ്യത്തിൽ കാണപ്പെടുവാനുള്ള ഭാഗ്യം നമുക്കും ലഭിക്കട്ടെ” എന്ന ആശംസയോടെയാണ് ഈ വിവരണം ഉപസംഹരിക്കുന്നത്.


