റോമിലെ പരമ്പരാഗത ക്രിസ്ത്യന്‍കുടുംബാംഗമായ മിലാനിലെ വിശുദ്ധ അംബ്രോസ് തന്റെ പിതാവ് അംബ്രോസിയസ്, ഗാലിയായുടെ പ്രിഫെക്ട് ആയിരുന്നപ്പോള്‍ ക്രിസ്തുവര്‍ഷം 340 ല്‍ ഗാലിയായുടെ തലസ്ഥാനമായ ട്രിയറില്‍ ജനിച്ചു. എ.ഡി 354 ല്‍ പിതാവിന്റെ അകാലനിര്യാണത്തെത്തുടര്‍ന്ന് അമ്മയോടും രണ്ടുസഹോദരരോടുമൊപ്പം റോമില്‍ മടങ്ങിയെത്തിയ അദ്ദേഹം നിയമത്തില്‍ പ്രാവീണ്യം നേടി അറിയപ്പെടുന്ന ഒരു അഭിഭാഷകനായി. നിയമത്തിലുള്ള അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം തിരിച്ചറിഞ്ഞ വലന്‍തീനൂസ് ചക്രവര്‍ത്തി അംബ്രോസിനെ ലിഗൂരിയ- എമിലിയായുടെ ഗവര്‍ണറായി 370 ല്‍ നിയമിച്ചതിനെ തുടര്‍ന്ന് മിലാനിലെ ഔദ്യോഗികവസതിയിലേക്ക് താമസം മാറ്റി.
ഇരുപതുവര്‍ഷത്തെ സഭാവിരുദ്ധഭരണത്തിനുശേഷം മിലാന്‍ മെത്രാനും ആരിയന്‍പക്ഷക്കാരനുമായ ഔക്‌സെന്‍സൂസ് 374 ല്‍ മരിച്ചപ്പോള്‍ പുതിയ മെത്രാനെ തിരഞ്ഞെടുക്കാന്‍ മറ്റുമെത്രാന്മാര്‍ ചക്രവര്‍ത്തിയുടെ സഹായംതേടി. ആ ഉത്തരവാദിത്വം ഗവര്‍ണറായ അംബ്രോസില്‍ ഭരമേല്പിക്കപ്പെട്ടു. വ്യത്യസ്തധ്രുവങ്ങളില്‍ നിന്നിരുന്ന ആരിയന്‍ചിന്താഗതിക്കാരെയും നിഖ്യാപക്ഷക്കാരെയും ഒരുമിപ്പിക്കാന്‍ ശ്രമിച്ച അംബ്രോസ് തന്നെ അടുത്തമെത്രാനാകണമെന്ന് ഇരുകൂട്ടരും ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടു. അപ്പോള്‍ ഒരു മാമ്മോദീസാര്‍ഥി മാത്രമായിരുന്ന അദ്ദേഹം മാമ്മോദീസായും മറ്റുകൂദാശകളും സ്വീകരിച്ച് 374 ഡിസംബര്‍ ഏഴിന് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് തന്റെ സമ്പാദ്യങ്ങളെല്ലാം വിറ്റ് പാവങ്ങള്‍ക്ക് വിതരണം ചെയ്തു. ദൈവശാസ്ത്രത്തിലുള്ള തന്റെ പ്രാഗത്ഭ്യക്കുറവ് പരിഹരിക്കാന്‍ അദ്ദേഹം വിശുദ്ധ ഗ്രന്ഥവും സഭാപിതാക്കന്മാരെയും (പ്രത്യേകിച്ച് ഒരിജനെയും വി. ബേസിലിനെയും) പഠിക്കാന്‍ തുടര്‍ന്നുള്ള സമയം മാറ്റിവച്ചു. വി. ആഗസ്തീനോസിനെ മാനസാന്തരപ്പെടുത്തി മാമ്മോദീസാ നല്കിയതും വി. അംബ്രോസാണ്. ഗ്രീക്കുഭാഷയിലും സാഹിത്യത്തിലുമുള്ള പ്രാവീണ്യം ഗ്രീക്കുദൈവശാസ്ത്രവുമായി തുറന്ന ആശയവിനിമയത്തിന് അദ്ദേഹത്തിന് സഹായകമായി. ആരിയന്‍ പാഷണ്ഡതക്കെതിരെ ശക്തമായ നിലപാടെടുത്ത അദ്ദേഹം 385-86 കാലഘട്ടത്തില്‍ ആരിയന്‍സിനായി ഒരു കത്തോലിക്കാ ദൈവാലയം വിട്ടുകൊടുക്കാനുള്ള ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശം ധൈര്യപൂര്‍വ്വം അവഗണിച്ചു. 397 ല്‍ ഇഹലോകവാസം വെടിയുന്നതുവരെ അദ്ദേഹം മിലാന്റെ മെത്രാനായിരുന്നു.
മിലാന്റെ മെത്രാനായ അംബ്രോസ് തന്റെ സമകാലികനാണെന്നും ഇപ്പോഴും ജീവനോടെയുള്ള അദ്ദേഹത്തെക്കുറിച്ച് താന്‍ ഒരു വിലയിരുത്തല്‍ നടത്തുന്നില്ലെന്നും വി.ജെറോം സാക്ഷ്യംനല്കുന്നുണ്ട്. (DVI 124). വി. ആഗസ്തീനോസിനും വി. ജെറോമിനും വി.ഗ്രിഗറി മാര്‍പാപ്പയ്ക്കുമൊപ്പം ലത്തീന്‍സഭാപിതാക്കന്മാരില്‍ മഹാനായി ഗണിക്കപ്പെടുന്ന അദ്ദേഹത്തെ വേദപാരംഗതനായി പ്രഖ്യാപിച്ച സഭ ആ വിശുദ്ധജീവിതത്തിന് ഔദ്യോഗിക അംഗീകാരവും നല്കി. മിലാന്‍ പട്ടണത്തിന്റെ മധ്യസ്ഥ്യനായിക്കൂടി അദ്ദേഹം അംഗീകരിക്കപ്പെടുന്നു.


