ഈ ലോകത്തിലെ നമ്മുടെ ജീവിതത്തിന് ആത്യന്തികമായ അർഥം കല്പിച്ചുനല്കുന്നത് മരണവും മരണാനന്തരജീവിതവുമാണ്. ഈ ലോകത്തിൽനിന്ന് ഒരിക്കൽ കടന്നുപോകേണ്ടിവരുമെന്ന തിരിച്ചറിവാണ് നമ്മുടെ വർത്തമാനകാലത്തിന് കൂടുതൽ പ്രാധാന്യം നല്കുന്നത്. എപ്പോൾ പോകേണ്ടിവരുമെന്ന് അറിയാത്തതുകൊണ്ട് മരണത്തിന് ഒരു ആകസ്മികഭാവം സ്വഭാവേന കൈവന്നിരിക്കുന്നു. ഇന്നലെകളിലൂടെകടന്ന് ഇന്നിന്റെ യാഥാർഥ്യങ്ങളെ അഭിമുഖീകരിച്ചു നാളെയിലേക്ക് പ്രതീക്ഷയോടെ നടത്തുന്ന ജീവിതയാത്ര ലക്ഷ്യമില്ലാത്തതല്ല. സങ്കീർത്തകൻ പറയുന്നു: “മനുഷ്യജീവിതം പുല്ലുപോലെയാണ്; വയലിലെ, പൂ പോലെ അതുവിരിയുന്നു. എന്നാൽ, കാറ്റടിക്കുമ്പോൾ അതു കൊഴിഞ്ഞുപോകുന്നു; അതു നിന്നിരുന്ന ഇടംപോലും അതിനെ ഓർക്കുന്നില്ല’ (സങ്കീ 103:15).
ഈ ലോകത്തിൽനിന്നുള്ള കടന്നുപോകൽ അനിവാര്യമാകുന്നതും അർഥപൂർണമാകുന്നതും നിത്യജീവനെക്കുറിച്ചുള്ള പ്രത്യാശയിലും ഉറപ്പിലുമാണ്. ‘എൻറെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോൾ ഞാൻ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിന് ഞാൻ വീണ്ടുംവന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും’ (യോഹ 14:2). ഈശോയുടെകൂടെ പിതാവിന്റെ സന്നിധിയിൽ നിത്യമായി വസിക്കുന്ന സ്വർഗീയ അനുഭവമാണ് നിത്യജീവൻ എന്നതുകൊണ്ട് അർഥമാക്കുന്നത്.
ഇനിയാണ് പ്രധാനചോദ്യം. ഈ നിത്യജീവൻ എല്ലാവർക്കും കിട്ടുമോ? സാധ്യതയില്ല. ഈശോയുടെ വാക്കുകൾ നോക്കാം. ‘വീട്ടുടമസ്ഥൻ എഴുന്നേറ്റ് വാതിൽ അടച്ചുകഴിഞ്ഞാൽ പിന്നെ, നിങ്ങൾ പുറത്തുനിന്ന്, കർത്താവേ, ഞങ്ങൾക്കു വാതിൽ തുറന്നുതരണമേ എന്നുപറഞ്ഞ് മുട്ടാൻ തുടങ്ങും. അപ്പോൾ അവൻ നിങ്ങളോടുപറയും: നിങ്ങൾ എവിടെനിന്നാണെന്നു ഞാൻ അറിയുന്നില്ല. അപ്പോൾ നിങ്ങൾ പറയും: നിന്റെ സാന്നിധ്യത്തിൽ ഞങ്ങൾ ഭക്ഷിക്കുകയും പാനംചെയ്യുകയും ഞങ്ങളുടെ തെരുവുകളിൽ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവൻ പറയും: നിങ്ങൾ എവിടെ നിന്നാണെന്ന് ഞാൻ അറിയുന്നില്ല. അനീതി പ്രവർത്തിക്കുന്ന നിങ്ങൾ എന്നിൽനിന്നു അകന്നുപോകുവിൻ’ (ലൂക്ക 13 : 25-27). അവരുടെ സ്വയം പരിചയപ്പെടുത്തലിൽനിന്ന് പുറത്തുനിന്നവർ വലിയ ആൾക്കാരാണ് എന്ന് മനസിലാക്കാം. എന്നുവരികിലും അവർക്ക് പ്രവേശനം ഇല്ല. പരീക്ഷയിൽ അവർ തോറ്റു. കാരണം പഠിക്കേണ്ട പാഠം അവർ പഠിച്ചില്ല.’ അനീതി പ്രവർത്തിക്കുന്നവർ’ എന്നതാണ് കിട്ടിയ മാർക്ക്.
പരീക്ഷ കടുപ്പമുള്ളതാണ്. അത്ര എളുപ്പം കടന്നുകൂടില്ല. കരുണയുടെ ഗ്രേസ് മാർക്ക് ഉണ്ടെങ്കിലും അതുകൊണ്ടുമാത്രം ജയിക്കില്ല. എന്നാൽ അവസാനപരീക്ഷയ്ക്കുള്ള നേരത്തെ കിട്ടിയാൽ ജയിക്കാൻ സാധ്യതയുണ്ട്. അവയുടെ ഉത്തരം പഠിച്ചാൽ ജയിക്കാമല്ലോ. നമ്മുടെ കൈവശം ഫൈനൽ പരീക്ഷയുടെ ചോദ്യങ്ങളുണ്ട് എന്നതാണ് വാസ്തവം. മത്തായിയുടെ സുവിശേഷം അധ്യായം 25 ന്റെ അവസാനഭാഗത്താണ് ആ ചോദ്യങ്ങൾ നമുക്ക് നല്കിയിരിക്കുന്നത്. അതുപഠിച്ചാൽ നമുക്കു ഫൈനൽപരീക്ഷയിൽ നല്ല മാർക്കോടെ ജയിക്കാം. ഇല്ലെങ്കിൽ മുൻപുകണ്ട ടീമിനുകിട്ടിയ മാർക്കു നമുക്കും കിട്ടും. അവരുടെ കൂടെ ഇടതുഭാഗത്തേക്കു പോകാം. ചോദ്യങ്ങൾ വ്യക്തമാണല്ലോ? വിശക്കുന്നവന് ഭക്ഷണം കൊടുത്തോ? ദാഹിക്കുന്നവന് കുടിക്കാൻ കൊടുത്തോ? പരദേശിയെ സ്വീകരിച്ചോ? നഗ്നനെ ഉടുപ്പിച്ചോ? രോഗിയെ സന്ദർശിച്ചോ? കാരഗൃഹത്തിലായവന്റെ അടുത്തുപോയോ? ഈ ആറുചോദ്യങ്ങൾക്കുളള ഉത്തരമാകണം യഥാർഥ ക്രിസ്തീയജീവിതം. ഇതു പഠിച്ചാൽ ഫൈനൽപരീക്ഷയിൽ വിജയം ഉറപ്പ്. ഇതു ജീവിതംകൊണ്ടു പഠിക്കണം. അപ്പോൾ നിത്യജീവൻ അവകാശമാകും. ഫൈനൽ പരീക്ഷയുടെ ചോദ്യം കൈയിൽവച്ചു നടന്നിട്ട് അവസാനം പരീക്ഷയിൽ തോൽക്കാതിരിക്കാൻ ചോദ്യങ്ങൾക്കുള്ള ഉത്തരം ജീവിതത്തിൽ കണ്ടെത്തണം. അപ്പോൾ നമ്മുടെ ഈ ലോകത്തിലെ നിത്യജീവിതാനുഭവത്തിന്റെ ആരംഭമാകും. അതു വളർന്നു മരണത്തിലൂടെ അപ്പുറം കടക്കണം. അതിനുള്ള ഒരുക്കമായിമാറട്ടെ ദൈവം തന്ന ഈ ഹ്രസ്വജീവിതം!


