വിവാഹജീവിതത്തിന്റെ തുടക്കകാലത്ത് ഇരുവരും തീവ്രമായി സ്‌നേഹിച്ചിരുന്നു. ആ സ്‌നേഹത്തെക്കുറിച്ച് അവര്‍ തിരിച്ചറിയുകയും ചെയ്തിരുന്നു. പക്ഷേ കുറെ മാസങ്ങള്‍ മുന്നോട്ടുപോയതോടെ ഭാര്യയ്ക്ക് ഒരു സംശയം.
ഭര്‍ത്താവിന് തന്നോടുള്ള സ്‌നേഹം കുറഞ്ഞുവരുന്നുണ്ടോ?
അത്തരമൊരു സംശയം അവളെ വല്ലാതെ തളര്‍ത്തിക്കളഞ്ഞിരുന്നു. ഏറെ ദിവസങ്ങള്‍ ആ ചിന്തയുമായി തല പുകച്ച് കഴിഞ്ഞിട്ട് ഒടുവില്‍ അവള്‍ അയാളോട് ചോദിച്ചു.
നിങ്ങള്‍ക്ക് എന്നോട് സ്‌നേഹമില്ലേ.. നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നില്ലേ?
ഇത് സ്ത്രീയുടെ മാത്രം സംശയമോ ആശങ്കയോ അല്ല. പുരുഷനും ഇതുപോലെ സംശയം ഉണ്ടാവാം. ഭാര്യ തന്നെ സ്‌നേഹിക്കുന്നില്ല.
സംശയങ്ങള്‍ കടന്നുവരുന്നത് വിശ്വാസമില്ലായ്മയില്‍ നിന്നാണ്. ഉള്ളില്‍തട്ടിയ വിശ്വാസമില്ലെങ്കില്‍ ചെറിയൊരു കാരണത്തിന്റെ പേരില്‍ പോലും പങ്കാളിയെ സംശയിച്ചുതുടങ്ങും സംശയരോഗം എന്ന അപകടകരമായ അവസ്ഥയിലേക്ക് അതെത്തിച്ചേരുന്നില്ലെങ്കിലും ബന്ധങ്ങളില്‍ ഉരസല്‍ സൃഷ്ടിക്കാന്‍ ഇതു ധാരാളം മതിയാവും.
അതുകൊണ്ടാണ് പങ്കാളിയോട് തുറന്നു സംസാരിക്കാമെങ്കിലും നീയെന്നെ സ്‌നേഹിക്കുന്നുണ്ടോയെന്ന് ചോദിക്കരുതെന്ന് ചില ആത്മീയഗുരുക്കന്മാരും മനശ്ശാസ്ത്രജ്ഞരും പറയുന്നത്. പങ്കാളിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഈ ചോദ്യം ഏറെ വേദനാജനകമായിരിക്കും. തന്റെ സ്‌നേഹം അനുഭവവേദ്യമാകുന്നില്ലെന്നോ തന്റെ സ്‌നേഹം പ്രകടനപരമാകുന്നില്ലെന്നോ അയാള്‍ സ്വയം സംശയിക്കാനാരംഭിക്കും.
സ്വന്തം സ്‌നേഹത്തിലുള്ള മതിപ്പ് അയാള്‍ക്ക് കുറഞ്ഞുവരും. പങ്കാളിയെ സ്‌നേഹിക്കുന്നുണ്ടെന്ന് കാണിക്കാനായി ചിലപ്പോള്‍ പലതും കാട്ടിക്കൂട്ടേണ്ടിവരും. അതെല്ലാം കൃത്രിമമായി പരിണമിക്കുകയും യാന്ത്രികത കടന്നുകൂടുകയും ചെയ്യും.
സ്‌നേഹിക്കുന്നുണ്ടോയെന്ന് ചോദിക്കുന്നത് അടയാളങ്ങള്‍ ആവശ്യപ്പെടുന്നതിന് തുല്യമാണ്. അതാവട്ടെ സംശയിക്കുന്നതിനും. കാളിദാസന്റെ അഭിജ്ഞാനശാകുന്തളം എന്ന കാവ്യത്തിലെ ഒരു രംഗം ഇപ്രകാരമാണ്.
ഗാന്ധര്‍വവിധിപ്രകാരം വിവാഹിതരായവരാണ് ദുഷ്യന്തമഹാരാജാവും ശകുന്തളയും. പിന്നീട് ദുഷ്യന്തന്‍ തന്റെ രാജ്യത്തിലേക്ക് പോകുന്നു. ഗര്‍ഭിണിയായ ശകുന്തളയെയും കൂട്ടി ആശ്രമവാസികള്‍ രാജകൊട്ടാരത്തിലെത്തുമ്പോള്‍ മുനിശാപം മൂലം ശകുന്തളയെ മറന്നുപോയ ദുഷ്യന്തന് അവളെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. പറയുന്നതു ശരിയാണെന്ന് തെളിയിക്കാന്‍ എന്തെങ്കിലും അടയാളങ്ങള്‍ കാണിക്കൂ എന്നാണ് ദുഷ്യന്‍ ആവശ്യപ്പെടുന്നത്.
ഈ രംഗത്തെ ആസ്പദമാക്കി വി. മധുസൂദനന്‍ നായര്‍ ഒരുകവിത എഴുതിയിട്ടുണ്ട്. ഗാന്ധര്‍വം എന്നാണ് പേര്. അതില്‍ ശകുന്തള ചോദിക്കുന്നത് ഇപ്രകാരമാണ്.
അറിവായ് സ്‌നേഹമുണ്ടെങ്കില്‍ അടയാളങ്ങള്‍ വേണമോ?
സ്‌നേഹിക്കുന്നുവെന്ന അറിവിന്റെ അഭാവമാണ് അടയാളങ്ങള്‍ ചോദിക്കുന്നതിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. അതുകൊണ്ട് അറിഞ്ഞ് സ്‌നേഹിക്കുക. അനുഭവവേദ്യമാകുന്നവിധത്തില്‍ സ്‌നേഹിക്കുക..
ഈ ലോകത്ത് പലതിലും തെളിവുകള്‍ നിരത്തിയൊന്നുമല്ല നാം വിശ്വസിക്കുന്നത്. അല്ലെങ്കില്‍ പറയൂ ഡിഎന്‍എ ടെസ്റ്റ് നടത്തിയാണോ നാം അച്ഛനമ്മമാരെ വിശ്വസിക്കുന്നത്.. അങ്ങനെയൊരു തെളിവിന്റെ അടിസ്ഥാനത്തിലാണോ അവരെ സ്‌നേഹിക്കുന്നത്? ദൈവത്തെ മുഖാമുഖം കണ്ടിട്ടാണോ ദൈവമുണ്ടെന്ന് വിശ്വസിക്കുന്നത്? കൈയില്‍ ഒതുക്കിപ്പിടിച്ചിട്ടാണോ വായുവുണ്ടെന്ന് വിശ്വസിക്കുന്നത്? ഒരിക്കലുമല്ല.
സ്‌നേഹിക്കുന്നുണ്ടോയെന്ന് ചോദിക്കുന്നതിലെ മറ്റൊരു അപകടം നാം നമുക്ക് തന്നെ വില കുറയ്ക്കുന്നുവെന്നതാണ്. മറ്റെയാളെ മുഖവിലയ്‌ക്കെടുക്കുന്നില്ല എന്നു മാത്രമല്ല നാംതന്നെ നമ്മെ വിലകുറച്ചുകാണുകയും ചെയ്യുന്നു. ഒരു ഭിക്ഷാംദേഹിയെ പോലെ നാം കൈനീട്ടുന്നു. എന്നെ സ്‌നേഹിക്കൂ.. കുറച്ചുകൂടി എന്ന മട്ടില്‍..
സ്‌നേഹം ഒരിക്കലും യാചിച്ചുവാങ്ങേണ്ടതല്ല. സ്‌നേഹിക്കപ്പെടുക എന്നത് ദാമ്പത്യത്തിലെ അവകാശമാണ്. സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുക എന്നതാണ് പ്രധാനം. എത്രമാത്രം സ്‌നേഹിക്കുന്നുവോ അത്രമാത്രം നിങ്ങള്‍ തിരികെ സ്‌നേഹിക്കപ്പെടുന്നതിന് യോഗ്യത നേടിയിട്ടുണ്ട്.പക്ഷേ അത് കിട്ടിയിരിക്കണമെന്നില്ല. അക്കാര്യവും മനസ്സിലാക്കുക.
ഇനി ജീവിതപങ്കാളി യഥാര്‍ത്ഥമായും നിങ്ങളെ സ്‌നേഹിക്കുന്നില്ലെന്ന് തന്നെകരുതുക. നിങ്ങള്‍ അപ്പോഴും അതേക്കുറിച്ച് സംശയം ചോദിക്കേണ്ടതില്ല. തെളിവുകള്‍ നിരത്തി ചോദ്യം ചെയ്യുകയോ അതനുസരിച്ച സ്ഥാപിച്ചെടുക്കുകയോ വേണ്ട. ജീവിതപങ്കാളി സ്‌നേഹിക്കുന്നുണ്ടെന്ന വിശ്വാസം- അത് തെറ്റാണെങ്കില്‍ പോലും- നിങ്ങളെ ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും പങ്കാളിയെ കൂടുതല്‍ സ്‌നേഹിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അതില്‍കൂടുതലെന്തു വേണം?
വിനായക് നിർമ്മൽ


