സ്‌നേഹത്തിന്റെ പൊൻതൂവലുകൾ തുന്നിച്ചേർത്ത് ഭിന്നശേഷിയുള്ള മക്കളുടെ സ്വപ്‌നങ്ങൾക്ക് ചിറകുകൾ നെയ്യുന്ന കരുണയുടെ കൂടാരമാണ് തൃശൂർ അതിരൂപതയുടെ പോപ്പ് പോൾ മേഴ്‌സി ഹോം സ്‌പെഷ്യൽ സ്‌കൂൾ. കഴിവുകളിൽ വ്യത്യസ്തതയുള്ള കുട്ടികൾക്ക് സ്‌നേഹവും സാന്ത്വനവും പരിശീലനവും നല്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്കു അവരെകൊണ്ടുവരികയെന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. കഴിഞ്ഞ വർഷവും സംസ്ഥാനത്തെ ഭിന്നശേഷിമേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും മികച്ച സ്ഥാപനത്തിനുള്ള അംഗീകാരത്തിന് അർഹമായി എന്നത് ഈ പരിശീലനകേന്ദ്രത്തിന്റെ മറ്റൊരു തിലകക്കുറി കൂടിയായി മാറിയിരിക്കുകയാണ്.
ദിവംഗതനായ ആർച്ചുബിഷപ്പ് മാർ ജോസഫ് കുണ്ടുകുളമാണ് 1977 ൽ പോപ്പ് പോൾ മേഴ്‌സി ഹോം ആരംഭിച്ചത്. 24 കുട്ടികളുമായി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് ഏറ്റവും കൂടുതൽ കുട്ടികൾക്ക് (305) പരിശീലനം നൽകുന്ന കേരളത്തിലെ സ്‌പെഷ്യൽ സ്‌കൂളായി വളർന്നിരിക്കുന്നു. സ്ഥാപനത്തിന്റെ രക്ഷാധികാരി തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്താണ്. നിർമ്മലദാസി സിസ്റ്റേഴ്‌സ് ഇവിടെ സേവനം ചെയ്യുന്നു. ഫാ. ജോസ് അന്തിക്കാട്ട് ഡയറക്ടറും പ്രിൻസിപ്പലുമായും ഫാ. സീജൻ ചക്കാലക്കൽ അസി.ഡയറക്ടറായും സേവനം ചെയ്യുന്നു. പ്രത്യേകപരിശീലനം നേടിയ 35 അധ്യാപകരും 30 അനധ്യാപകരും ഉണ്ട്.
ശാസ്ത്രീയമായ പഠനരീതികളും നൃത്ത സംഗീത കലാസാഹിത്യ കായിക പരിശീലനങ്ങളും തെറാപ്പികളും കമ്പ്യൂട്ടർ, തൊഴിൽ പരിശീലനങ്ങളും നൽകി ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പരിശീലനമാണ് ഇവിടെ നല്കിവരുന്നത്. ഓരോ കുട്ടിക്കും അനുയോജ്യമായ രീതിയിലുള്ളതാണ് പാഠ്യയപദ്ധതി. പരാശ്രയം കൂടാതെ ജീവിക്കാനുള്ള വ്യക്തിപരമായ കഴിവുകളും വികസിപ്പിച്ചെടുക്കുന്നു. ജില്ലാ സംസ്ഥാന ദേശീയ അന്തർദേശീയ തലങ്ങളിൽ മേഴ്‌സിഹോമിലെ കുട്ടികൾ കഴിവു തെളിയിച്ചിട്ടുണ്ട്. അബുദാബി, ജർമ്മനി, സ്വീഡൻ, അമേരിക്ക, ജപ്പാൻ എന്നിവിടങ്ങളിൽ നടന്ന സ്‌പെഷ്യൽ ഒളിംപിക്‌സ് മത്സരങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
ഭിന്നശേഷി ശൈശവത്തിൽ തന്നെ കണ്ടെത്തി ആവശ്യമുള്ള ചികിത്സയും പരിശീലനവും നൽകാനുള്ള ഏർളി ഇന്റർവെൻഷൻ ആന്റ് റിസേർച്ച് സെന്റർ 2019 മുതൽ മേഴ്‌സിഹോമിൽ പ്രവർത്തിക്കുന്നു. മൂന്നു വയസുമുതലുള്ള കുട്ടികൾക്ക് സൗജന്യ തെറാപ്പികളുമുണ്ട്. പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനം ക്രമപ്പെടുത്താൻ സ്‌ക്രീനിംഗ് ആന്റ് അസ്സസ്‌മെന്റ് , സെൻസറി ഇന്റെഗ്രേഷൻ, ശാരീരിക ചലനങ്ങളുടെ പുരോഗതിക്ക് ഫിസിയോ തെറാപ്പി, ആശയവിനിമയവും സംസാരശേഷിയും വർദ്ധിപ്പിക്കാൻ സ്പീച്ച് ആന്റ് ലാംഗ്വേജ്, ചെറിയ മസിലുകളുടെ പ്രവർത്തനം ത്വരിതപ്പെടുത്താൻ ഒക്യുപേഷണൽ തെറാപ്പി, കൗൺസിലിംഗ് സർവീസ്, സ്‌പെഷ്യൽ ഏജ്യുക്കേഷൻ തുടങ്ങിയവയുമുണ്ട്. ഇതുകൂടാതെ സ്മാർട്ട് ക്ലാസ്‌റൂം, മാനസികോല്ലാസത്തിനും കായികക്ഷമത വർധിപ്പിക്കാനും ബാസ്‌ക്കറ്റ്‌ബോൾ, ഫുട്‌ബോൾ, ഷട്ടിൽ ബാറ്റ്മിന്റ കോർട്ടുകളും ഇൻഡോർ കോർട്ടും ഉണ്ട്. പോപ്പ് പോൾ മേഴ്‌സി ഹോമിലെ 21 പേരടങ്ങുന്ന ശിങ്കാരിമമേളം ടീമും 19 പേരടങ്ങുന്ന ബാൻഡ് ടീമും സ്‌ക്കൂൾ പ്രോഗ്രാമിനു പുറമേ നിരവധി സ്റ്റേജുകളിൽ കഴിവു തെളിയിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാരായ മക്കളുടെ പുനരധിവാസം ലക്ഷ്യംവച്ച് സജീവമായി പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ബേക്കിംഗ് യൂണിറ്റ്, ടൈലറിംഗ് യൂണിറ്റ്, പേപ്പർ പ്‌ളേറ്റ് യൂണിറ്റ്, പിഗ്ഫാം, പശുഫാം, മുയൽ, ഗിനിപ്പി ഫാം, വെജിറ്റബിൾ ഗാർഡൻ എന്നിവ കൂടാതെ ഫാൻസി ആഭരണങ്ങൾ, മെഴുകുതിരി, ഫിനോയിൽ, സോപ്പ് ലോഷൻ, സോപ്പു പൊടി തുടങ്ങി നാൽപത്തിയാറോളം വൊക്കേഷണൽ ഐറ്റംസ് നിർമ്മിച്ച് ഇവിടെത്തെ ക്രാഫ്റ്റ് യൂണിറ്റിൽ പ്രദർശനവും വിപണനവും നടത്തുന്നു.
1993 ൽ മാനസിക ശാരീരിക വൈവല്യമുള്ളവർക്കുള്ള ഏറ്റവും നല്ല പരിശീലനകേന്ദ്രത്തിനുള്ള സംസ്ഥാന അവാർഡ്, 1996 ൽ ഇന്ത്യയിലെ ഏറ്റവും നല്ല പരിശീലന കേന്ദ്രത്തിനുള്ള നാഷണൽ അവാർഡ്, 2001 ൽ ഏറ്റവും മികച്ച ശിശുക്ഷേമ കേന്ദ്രത്തിനുള്ള നാഷണൽ അവാർഡ്, 2023 ൽ ഭിന്നശേഷിമേഖലയിലെ ഏറ്റവും മികച്ച സ്ഥാപനത്തിനുള്ള സംസ്ഥാന അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പോപ്പ് പോൾ മേഴ്‌സി ഹോമിന്റെ ഭാഗമായി സോഷ്യൽ വെൽഫയർ സെന്റ്ർ റെസിഡൻഷ്യൽ ട്രെയിനിംഗ് സ്‌കൂൾ. (15 വയസ്സിൽ താഴെയുള്ള 85 കുട്ടികൾ). ആശാനിലയം (15 വയസ്സിനു മുകളിലുള്ള 80 ആൺകുട്ടികൾ), ആശാവനം (15 വയസ്സിനു മുകളിലുള്ള 25 പെൺകുട്ടികൾ) എന്നിവ പ്രവർത്തിക്കുന്നു. കൂടാതെ 120 കുട്ടികൾ നാലു സ്‌കൂൾ ബസുകളിലായി മേഴ്‌സിഹോമിന്റെ 25 കിലോമീറ്റർ ചുറ്റളവിൽ നി്ന്ന് എത്തുന്നു.
ഭിന്നശേഷിയുള്ള കുട്ടികൾക്ക് പരിശീലനം നൽകുന്ന അധ്യാപകരെ വാർത്തെടുക്കുന്നതിനുള്ള സ്‌പെഷ്യൽ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജുമുണ്ട്.
ബി.എഡ്, ഡി.എഡ് സ്‌പെഷ്യൽ എജ്യുക്കേഷൻ കോഴ്‌സുകളിലായി 120 പേർ ഇവിടെ പരിശീലനം നേടുന്നു.
ഫാ. ജോൺസൻ അന്തിക്കാട്


