മാർതോമാശ്ലീഹായും സീറോമലബാർ ആരാധനക്രമവും 

Published on

ഈശോയുടെ ശിഷ്യനും ഭാരതത്തിന്റെ അപ്പസ്‌തോലനുമായ മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദുക്‌റാന  നാം ആഘോഷിക്കുകയാണല്ലോ. ഈ സന്ദർഭത്തിൽ, മാർതോമാശ്ലീഹായും സീറോമലബാർ ലിറ്റർജിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചു ചിന്തിക്കുന്നതു കരണീയമായിരിക്കും. ‘തെയോമ’ എന്ന അറമായ പദത്തിന്റെയും ‘ദിദിമൂസ്’ എന്ന ഗ്രീക്ക് പദത്തിന്റെയും അർത്ഥം ‘ഇരട്ട’  എന്നാണ്. ഈ പദങ്ങളിൽ നിന്നുമാണ് ‘തോമാ’ എന്ന പേര് ഉത്ഭവിച്ചിരിക്കുന്നത്. ചില അപ്രമാണികഗ്രന്ഥങ്ങളിൽ ഈശോയുടെ ഇരട്ട പിറന്നവനായി തോമാശ്ലീഹായെ വിശേഷിപ്പിക്കുന്നുണ്ട് (തോമായുടെ നടപടികൾ, 31).

സമാന്തരസുവിശേഷങ്ങളിൽ തോമാശ്ലീഹായെപ്പറ്റി വിശേഷാൽ ഒന്നുംതന്നെ പറയുന്നില്ലെങ്കിലും യോഹന്നാന്റെ സുവിശേഷത്തിൽ മൂന്നുപ്രാവശ്യം മിശിഹായുടെ തീക്ഷ്ണമതിയായ ഈ ശിഷ്യനെപ്പറ്റി സൂചനയുണ്ട് (യോഹ 11:16; യോഹ 14: 35; യോഹ 20:2429). അതായത്, ജീവിതത്തിലും മരണത്തിലും ഈശോയോടൊപ്പമായിരിക്കാനും അവനെ അനുഗമിക്കാനും തോമാശ്ലീഹാ എപ്പോഴും ജാഗ്രത പുലർത്തിയിരുന്നുവെന്നർത്ഥം.

മാർതോമാശ്ലീഹായിലും പൗരസ്ത്യസുറിയാനിപാരമ്പര്യത്തിലും ചൂഴ്ന്നുനില്ക്കുന്നതാണ് സീറോമലബാർ കുർബാനയുടെ ചരിത്രം. ‘എന്റെ കർത്താവേ, എന്റെ ദൈവമേ’ (യോഹ 20:28) എന്ന മാർ തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം കുർബാനയിൽ നമ്മൾ പ്രഘോഷിക്കുന്നതിന്റെ ഭാഗമായി കുർബാനയിലെ പ്രാർഥനകളിലധികവും ‘ഞങ്ങളുടെ കർത്താവായ ദൈവമേ’ എന്നു വിളിച്ചാണാരംഭിക്കുന്നത്. തോമാശ്ലീഹായുടെ ഓർമ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകണമെന്ന് സീറോമലബാർ കുർബാനയുടെ ഓനീസാ ദ്‌റാസേയുടെ വ്യതിയാനവിധേയമല്ലാത്ത ഭാഗത്തു പ്രാർഥിക്കുന്നതു തോമാശ്ലീഹായ്ക്കു പൗരസ്ത്യആരാധനക്രമത്തിൽ എത്രമാത്രം പ്രാധാന്യമുണ്ടെന്നു വ്യക്തമാക്കുന്നതാണ്. മാത്രമല്ല, മാർതോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിനോടനുബന്ധിച്ചു പ്രത്യേകം പ്രാർഥനകൾ കുർബാനതക്‌സായുടെ പ്രോപ്രിയാഭാഗത്തു ചേർത്തിട്ടുണ്ട്. കൂടാതെ, മാർതോമായുടെ ദുക്‌റാനയുമായി ബന്ധപ്പെട്ടു പ്രത്യേകം റംശാ, ലെലിയാ, സപ്രാ പ്രാർഥനകൾ സീറോമലബാർ സഭയുടെ നവീകരിച്ച യാമപ്രാർഥനാപുസ്തകത്തിലും ഉണ്ട്.

ഉത്ഥാനത്തിനു തെളിവ് ആവശ്യപ്പെടുകയും ഉത്ഥിതനെതൊട്ട് അനുഭവിക്കുകയുംചെയ്ത തോമാശ്ലീഹായാണ് മറ്റു ശ്ലീഹന്മാരെക്കാൾ ദൂരത്തേക്കു സുവിശേഷസന്ദേശവുമായി യാത്രതിരിച്ചത്. ഈശോയുടെ സുവിശേഷം യുറോപ്പിലെത്തിയ ഒന്നാം നൂറ്റാണ്ടിൽതന്നെ ഈശോയുടെ ദൂത് ഇന്ത്യയിൽ എത്തിച്ചത് മാർതോമാശ്ലീഹായാണ്. ദിദീമൂസ് എന്നു വിളിക്കപ്പെടുന്ന ഗലീലിയാക്കാരനായ തോമാശ്ലീഹാ പാർത്തിയ, മേദിയ എന്നിവിടങ്ങളിൽ ഈശോയുടെ സുവിശേഷം പ്രഘോഷിച്ചതായി സഭാപിതാക്കന്മാരായ വിശുദ്ധ ജെറോമും മാർ അപ്രേമും  മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരിജനും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 

ഗുരുവിനോടുള്ള സ്‌നേഹം നിമിത്തം സുവിശേഷവുമായി എ.ഡി. 52 ൽ തോമാശ്ലീഹാ കൊടുങ്ങല്ലൂരെത്തി. ‘നമുക്കും അവനോടൊപ്പം പോയി മരിക്കാം’ എന്ന വാക്കുകൾ അന്വർത്ഥമാകുന്ന രീതിയിൽ ശ്ലീഹാ ഭാരതത്തിൽ പ്രേഷിതപ്രവർത്തനം നടത്തി. എ.ഡി. 52 മുതൽ 72 വരെയുള്ള 20 വർഷത്തെ പ്രേഷിതപ്രവർത്തനം നടത്തിയതിന്റെ ഫലമായി കേരളത്തിൽ രൂപം കൊണ്ട ഏഴു ക്രൈസ്തവകൂട്ടായ്മകളും അവസാനം ശ്ലീഹാ രക്തസാക്ഷിത്വം വരിച്ച മൈലാപ്പൂരിൽ അദ്ദേഹത്തെ മറവുചെയ്ത കബറിടവും തോമാശ്ലീഹായുടെ പ്രേഷിതപ്രവർത്തനത്തിന്റെ അനിഷേധ്യതെളിവുകളായി പ്രശോഭിക്കുന്നു. തോമാശ്ലീഹാ ആരംഭിച്ചുവെന്ന് പറയുന്ന ഏഴു സ്ഥലങ്ങളിലാണ്, ഈ അടുത്തകാലംവരെ ഏറ്റവും കൂടുതൽ മാർതോമാക്രിസ്ത്യാനികൾ തിങ്ങിപ്പാർത്തിരുന്നതെന്നതും ചരിത്രപരമായ വസ്തുതയാണ്.

തോമാശ്ലീഹാ ഭാരതത്തിൽ വന്നപ്പോൾ ആഘോഷിച്ച ലിറ്റർജിയെക്കുറിച്ചു പരാമർശിക്കുന്ന എറ്റവും പ്രാചീനകൃതി എ.ഡി. 220നും 250നും ഇടയിൽ എഴുതപ്പെട്ട ‘തോമായുടെ നടപടികൾ’ എന്ന അപ്പോക്രിഫൽ ഗ്രന്ഥമാണ്. ഹാബാൻ എന്ന യഹൂദകച്ചവടക്കാരന്റെകൂടെ ഗൊണ്ടൊഫാറസ് എന്ന രാജാവിന്റെ നാട്ടിലാണ് തോമാശ്ലീഹാ സുവിശേഷം പ്രഘോഷിക്കാൻ ആദ്യം എത്തിയതെന്നു ‘തോമായുടെ നടപടി’കളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുപോയ മറ്റു ശ്ലീഹന്മാർ ചെയ്തതുപോലെ, ഇന്ത്യയിലെത്തിയ തോമാശ്ലീഹായും വിശ്വാസികൾക്കുവേണ്ടി ‘അപ്പംമുറിക്കൽ ശുശ്രൂഷ’യ്ക്കു നേതൃത്വം കൊടുത്തിരുന്നുവെന്നും അങ്ങനെ, വിശുദ്ധ കുർബാന അർപ്പിച്ചിരുന്നുവെന്നും ചിന്തിക്കുന്നത് യുക്തിസഹമാണ്.

തോമാശ്ലീഹായുടെതന്നെ വിശ്വാസാനുഭവം പൈതൃകമായി ലഭിച്ച പേർഷ്യൻ സഭയിലെ എദേസായിലാണ് പൗരസ്ത്യസുറിയാനി ആരാധനക്രമം രൂപപ്പെട്ടത്. എദേസൻസഭയും കേരളത്തിലെ മാർതോമാ നസ്രാണിസമൂഹവും തോമാശ്ലീഹായുടെ വിശ്വാസപൈതൃകം പൊതുസമ്പത്തായി കരുതി. തോമാശ്ലീഹായുടെ ശിഷ്യരായിരുന്ന മാർ അദായിയുടെയും മാർ മാറിയുടെയും പേരിലുള്ളതും മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ രൂപപ്പെട്ടതുമായ അനാഫൊറ അഥവാ കൂദാശക്രമം സീറോമലബാർസഭയുടെ അമൂല്യമായ സമ്പത്താണ്. മാർതോമാക്രിസ്ത്യാനികൾ തങ്ങളുടെ ആരാധനക്രമതനിമ എപ്പോഴും തോമാശ്ലീഹായുമായി ബന്ധപ്പെടുത്തിയാണു മനസ്സിലാക്കിയിരുന്നതെന്ന വസ്തുത നമ്മുടെ പൂർവികരുടെ ചരിത്രബോധത്തിന്റെ ആഴവും സഭാത്മകചിന്തയുടെ വ്യാപ്തിയും  ഓർമ്മിപ്പിക്കുന്നു. രണ്ടായിരം വർഷത്തോളം കലർപ്പുകൂടാതെ കാത്തൂസൂക്ഷിച്ച പൗരസ്ത്യസുറിയാനിപൈതൃകം കുറവുകൂടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്. ആരാധനക്രമതനിമയുടെ സ്വത്വബോധം പരിപോഷിപ്പിക്കാനും വരുംതലമുറകളിലേക്കു പകർന്നുകൊടുക്കാനും ദുക്‌റാന നമ്മെ ഓർമിപ്പിക്കുന്നു. അതിനു വിഘാതമായി നില്ക്കുന്ന പ്രതിലോമശക്തികളെ തിരിച്ചറിയാനും സഭയോടു ചേർന്നുനില്ക്കാനും കൂട്ടായ്മയുടെ പാതയിൽ സഞ്ചരിക്കാനും തോമാശ്ലീഹായുടെ മരണതിരുന്നാൾ ആഘോഷം കാരണമായിത്തീരട്ടെ. ഏവർക്കും ദുക്‌റാനത്തിരുനാൾ മംഗളങ്ങൾ സ്‌നേഹപൂർവം നേരുന്നു.

ബിഷപ് മാർ തോമസ് ഇലവനാൽ

Latest Updates

POPULAR Views

FEATUERD Views

നോമ്പുകാലം: ശ്രവണത്തിന്റെയും ഉപവാസത്തിന്റെയും മാനസാന്തരത്തിന്റെയും സമയം

പ്രിയ സഹോദരീസഹോദരന്മാരെ,മാതൃസഹജമായ കരുതലാൽ പ്രചോദിതയായി ദൈവത്തിന്റെ രഹസ്യം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി...

സ്വാതന്ത്ര്യം ആഘോഷമാവട്ടെ, പക്ഷേ കടമകള്‍ വിസ്മൃതിയിലാവരുത്

അവകാശങ്ങള്‍ക്കുവേണ്ടി ആര്‍ത്തുവിളിക്കുകയും കടമകളെക്കുറിച്ച് മൗനം ഭജിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ സ്വാര്‍ഥപ്രകൃതിയില്‍ അടിസ്ഥാനമിട്ട ഒരു സംസ്‌കാരമാണ്. ജോലിസമയത്ത് കൈവലിക്കുകയും കൂലിസമയത്ത് കൈനീട്ടുകയും ചെയ്യുന്നത് ഈ സംസ്‌കാരത്തിന്റെ മലിനമുഖമാണ്.

സമുദായശക്തീകരണം സഭയുടെ വളര്‍ച്ചയ്ക്ക്

'നിന്റെ അമ്മ, ജലാശയത്തിനടുത്തു നട്ടിരിക്കുന്ന മുന്തിരിച്ചെടിപോലെയാണ്. ധാരാളമായി വെള്ളം കിട്ടിയതുമൂലം അതു...

പ്രത്യാശയുടെ ജൂബിലിവര്‍ഷം

എഡി 1300 മുതല്‍ ഓരോ 25 വര്‍ഷം കൂടുമ്പോഴും ആചരിച്ചുപോരുന്ന ജൂബിലിവത്സരത്തിന്...

പ്രകാശവീഥിയില്‍ സഭ

തിരുസഭയുടെ ആത്മാവബോധം ദൈവശാസ്ത്ര ലോകത്തും സാധാരണ ചര്‍ച്ചകളിലും ശരിയായ വിധത്തില്‍ ഗ്രഹിക്കുകയും...

പിയര്‍ ജോര്‍ജോ ഫ്രസാത്തിയും ലോട്ടസ് ഇഫക്ടും

* പലവിധത്തിലുള്ള മാലിന്യങ്ങള്‍ പരന്നിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ യുവജനങ്ങള്‍ക്ക് വിശുദ്ധജീവിതം സാധ്യമാണോ? നവവിശുദ്ധനായ...

ഇവിടെ തുടങ്ങാം കാര്‍ലോയിസം

ഇന്ന് ലോകത്തിന്റെ ശ്രദ്ധാപാത്രമായിരിക്കുന്ന രണ്ടു ചെറുപ്പക്കാരുണ്ട്. പീഠത്തില്‍ കൊളുത്തിവച്ച ദീപം പോലെ...

കടിയേറ്റു ചോരവാര്‍ന്ന് കേരളം !

ഈ പട്ടികളെക്കൊണ്ടു തോറ്റു...! ഈ പ്രയോഗം കടുത്തതായി തോന്നിയേക്കാം. എങ്കിലും നഗര, ഗ്രാമ...

ക്രൈസ്തവരും ഭാരതസ്വാതന്ത്ര്യവും

ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ക്രൈസ്തവജനത വഹിച്ച പങ്ക് നിസ്തുലമാണ്. സ്വന്തം ജീവിതവും സമ്പത്തും...

ദൈവം കരുതിവച്ച വീഞ്ഞ്

2025 മെയ് എട്ടാം തീയതി ചരിത്രപ്രസിദ്ധമായ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ...

മനുഷ്യരുടെ ഭാഷയിൽ സംസാരിച്ച ദൈവദൂതൻ

എല്ലാവരും തങ്ങളുടെ സ്വന്തമായി കണ്ട, എല്ലാവരെയും സ്വന്തമായി പരിഗണിച്ച പാപ്പാ. ഇരുപത്തൊന്നാംനൂറ്റാണ്ടിന്റെ...

ധാർമിക ലോകത്തെ തകർക്കുന്ന ലഹരി

'ജന്മം നൽകിയതിനുള്ള ശിക്ഷ ഞാൻ നടപ്പിലാക്കി' അമ്മയെ കൊലപ്പെടുത്തിയതിനുശേഷം കുറ്റബോധമോ പശ്ചാത്താപമോ...