ഈ പട്ടികളെക്കൊണ്ടു തോറ്റു…!
ഈ പ്രയോഗം കടുത്തതായി തോന്നിയേക്കാം. എങ്കിലും നഗര, ഗ്രാമ ഭേദമില്ലാതെ മലയാളികള്‍ ഇക്കാലത്തു മനസിലെങ്കിലും പറയുന്നുണ്ട് ഈ പരാതി. നായ്ക്കളെ പേടിച്ചു പുറത്തിറങ്ങാനാവാത്ത സ്ഥിതിയായെന്നുകൂടി മലയാളിയുടെ പരിഭവമുണ്ട്.
തെരുവുനായ് ശല്യം ഇത്രമേല്‍ മാരകമായ സ്ഥിതിയിലായിട്ടും അതിനെ പ്രതിരോധിക്കാനുള്ള നടപടികളൊന്നും പൂര്‍ണതോതില്‍ ഫലപ്രദമായിട്ടില്ലെന്നതു ജനങ്ങളെ കൂടുതല്‍ നിരാശരും ഭീതിയുടെ നിഴലിലുമാക്കുന്നു.
രാജ്യത്തെ പരമോന്നത കോടതി പോലും ആശങ്കയോടെ നോക്കിക്കാണുന്ന പ്രശ്‌നമായി കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും തെരുവുനായ്ശല്യം മാറിക്കഴിഞ്ഞു.
പേടിക്കേണ്ട കണക്കുകള്‍
നമ്മുടെ ചുറ്റുപാടുകളിലും നാം അറിയുന്നവരിലും ഒരാളെങ്കിലും തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റവരുടെ പട്ടികയിലുണ്ടായേക്കും. കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ കടിയേറ്റവരിലുണ്ട്. നാട്ടിന്‍പുറത്തെ സ്വഛതയിലായാലും നഗരങ്ങളിലെ തിരക്കുകള്‍ക്കിടയിലായാലും നായ്ക്കള്‍ കടി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
രാജ്യത്ത് പ്രതിവര്‍ഷം 17.4 ദശലക്ഷം ആളുകള്‍ക്ക് നായ്ക്കളുടെ കടിയേല്‍ക്കുന്നുവെന്ന പഠനം പുറത്തുവന്നത് 2011 ലാണ്. പേവിഷബാധ 25,000 പേരുടെ മരണത്തിനു കാരണമായെന്നും അതേ പഠനം ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലേക്കു വന്നാല്‍ സ്ഥിതി രൂക്ഷമാണ്. 2016 2021 കാലഘട്ടത്തില്‍ 8,09,629 തെരുവുനായ് ആക്രമണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ അഞ്ചുവര്‍ഷ കാല!യളവില്‍ കടിയേറ്റ 42 പേര്‍ മരിച്ചു. വിവരാവകാശരേഖകള്‍ വഴി പുറത്തുവന്ന കണക്കുകളാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
തെരുവുനായ് ആക്രമണങ്ങളുടെ എണ്ണം സംബന്ധിച്ചു സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ ഇങ്ങനെ 2019ല്‍ 5,794 തെരുവുനായ ആക്രമണങ്ങളുണ്ടായെന്നു കമ്മീഷന്‍ വ്യക്തമാക്കുന്നു. 2020ല്‍ 3,951 , 2021ല്‍ 7,927, 2022ല്‍ 11,776 എന്ന നിലയിലാണ് പട്ടികടിയേറ്റവരുടെ എണ്ണം.
കേന്ദ്ര മൃഗസംരക്ഷണ മന്ത്രി ലോക്‌സഭയില്‍ വിശദീകരിച്ച കണക്കുകള്‍ കൂടി അറിയണം. രാജ്യത്താകെ വിവിധ വര്‍ഷങ്ങളിലെ പട്ടികടിയേറ്റവരുടെ കണക്കാണ് അദ്ദേഹം വ്യക്തമാക്കി!യത്.
2022ല്‍ 21,89,909 പേര്‍ക്കു കടിയേറ്റു. 2023ല്‍ 30,52,521ഉം 2024ല്‍ 37,15,713ഉം ആയി കണക്കുയര്‍ന്നു. ഓരോ വര്‍ഷവും നായ്ക്കളുടെ ആക്രമണവും കടിയേല്‍ക്കുന്നവരുടെ എണ്ണവും കൂടുന്നെന്നു സാരം.
ആളെത്ര!?, നായെത്ര!?
കേരളത്തില്‍ 10,000 പേരെ കടിക്കാന്‍ 83 നായ്ക്കള്‍..!
ദേശീയ ലൈവ് സ്റ്റോക്ക് സെന്‍സസ് പ്രകാരം ജനങ്ങളുടെയും നായ്ക്കളുടെയും എണ്ണത്തിലെ അനുപാതമാണിത്.
ഗോവ (183), കര്‍ണാടക (163) ഗുജറാത്ത് (132) സംസ്ഥാനങ്ങളിലെ അനുപാതം ഇതിനേക്കാള്‍ മാരകമാണ്. കേരളത്തിലെ പത്ത് ലക്ഷം പേരെയെടുത്താല്‍ അതില്‍ 1,470 പേരെ പട്ടി കടിക്കുന്നുണ്ട് എന്നു കൂടി ഔദ്യോഗിക കണക്കുണ്ട്.
എബിസിക്ക് എന്തു പറ്റി?
നായ്ക്കളെ നിയന്ത്രിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് ആനിമല്‍ ബര്‍ത് കണ്‍ട്രോള്‍ഡോഗ് അഥവാ എബിസി. മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയുന്ന 1960ലെ നിയമത്തിന്റെ വകുപ്പ് 38ലെ ഒന്നും രണ്ടും ഉപവകുപ്പുകളുടെ വെളിച്ചത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുകയാണ് പദ്ധതിയുടെ ഹൈലൈറ്റ്.
പദ്ധതി തുടങ്ങി മൂന്നു പതിറ്റാണ്ടടുത്തിട്ടും അതിനായി കുറേയേറെ പൊതുപണം ഉപയോഗിച്ചുവെന്നതിനപ്പുറം ഫലപ്രദമായ പരിഹാരം ഉണ്ടായിട്ടില്ല. പലയിടത്തും എബിസി സെന്ററുകളില്ല, ഉള്ള സ്ഥലങ്ങളില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളില്ല, ഷെല്‍ട്ടര്‍ ഹോമുകളുടെ അപര്യാപ്തത, വന്ധ്യംകരിച്ചു തുറന്നുവിടുന്ന നായ്ക്കളുണ്ടാക്കുന്ന ആക്രമണങ്ങള്‍ക്കു കുറവില്ല… ഇങ്ങനെ പോകുന്നു എബിസി പരാതികള്‍.
രാജ്യത്തു തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനു സ്റ്റേറ്റ് മുനിസിപ്പല്‍ നിയമങ്ങളും പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍ ആക്ടും (പിസിഎ 1960) ഉണ്ടായിരുന്നു. 2001ലാണ് ഇവ പരിഷ്‌കരിച്ച് എബിസി നിയമവും അനുബന്ധ പദ്ധതികളും നടപ്പില്‍ വരുത്തിയത്.
വന്ധ്യംകരണത്തിനുള്ള വാക്‌സിനേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കു പ്രായോഗിക തടസങ്ങളേറെ.
ഒരു നായയെ പിടികൂടി വിദഗ്ധ ഡോക്ടറുടെ നേതൃത്വത്തില്‍ വന്ധ്യംകരണം നടത്തി, തുടര്‍ന്നു മൂന്നുദിവസം പരിചരണവും വാക്‌സിനേഷനും നടത്തി പുറത്തുവിടാന്‍ 2100 രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത് എന്ന്
മൃഗസ്‌നേഹികളുടെ മനുഷ്യത്വം!
മൃഗങ്ങളെ നോവിച്ചാല്‍ ഹാലിളകുന്നവര്‍ അതേ മൃഗങ്ങള്‍ മനുഷ്യനെ കടിച്ചുകീറിയാലും ദാരുണമായി കൊന്നാലും ഒന്നും മിണ്ടില്ല. മിണ്ടാത്തതു പോകട്ടെ, ആ മൗനത്തിനു സഹജീവി സ്‌നേഹം എന്നുകൂടി അവര്‍ പേരിട്ടു വിളിച്ചാലോ…!?
മൃഗങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതും സ്‌നേഹിക്കപ്പെടേണ്ടതും ആവശ്യം തന്നെ. മനുഷ്യനേക്കാള്‍ പ്രാധാന്യത്തോടെ അവ സംരക്ഷിക്കപ്പെടണമെന്ന വാദത്തില്‍ മനുഷ്യത്വം തെല്ലുമില്ല. മൃഗസ്‌നേഹികളില്‍ മൃഗസ്‌നേഹത്തിന്റെ ധാരകള്‍ കര കവിഞ്ഞൊഴുകിക്കോട്ടെ; അപ്പോഴും മനുഷ്യപക്ഷത്തു നിന്നുള്ള പ്രശ്‌നങ്ങളും കാണാന്‍ അവര്‍ കണ്ണുള്ളവരാകണം, കേള്‍ക്കാന്‍ ചെവിയുള്ളവരാകണം. അടുത്ത കാലത്തു ഡല്‍ഹിയിലെ തെരുവുനായ് ശല്യം പരിഗണനയ്‌ക്കെടുത്തപ്പോള്‍ സുപ്രീം കോടതിയും ഈ അര്‍ഥത്തിലാണ് അക്കൂട്ടരോട് ചില നിര്‍ദേശങ്ങള്‍ നല്‍കിയത്.
കോടതി കുടഞ്ഞു
ഡല്‍ഹിയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും മുഴുവന്‍ തെരുവ് നായ്ക്കളേയും കൃത്യമായ ഷെല്‍ട്ടറുകളിലേക്കു മാറ്റണമെന്നു സുപ്രീംകോടതി ഉത്തരവിട്ടത് ഏതാനും ദിവസങ്ങള്‍ക്കു മുന്പാണ്. പേവിഷബാധയുള്ള നായകളുടെ ശല്യമേറിയതും അനേകരെ അവ അക്രമിക്കുന്നതും മരണമുണ്ടാകുന്നതും പതിവായതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി യുടെ ശക്തമായ ഇടപെടല്‍.
ഉത്തരവു പുറപ്പെടുവിച്ച സുപ്രീം കോടതി ബഞ്ചിലെ ജസ്റ്റീസ് പാര്‍ഡിവാലയുടെ വാക്കുകള്‍ ഇങ്ങനെ ‘ ഈ ഉത്തരവ് ഞങ്ങള്‍ക്ക് വേണ്ടിയല്ല, സമൂഹത്തിന്റെ നല്ല സ്ഥിതിക്കു വേണ്ടിയാണ്. ഒരു തരത്തിലുമുള്ള സെന്റിമെന്‍സും ഇക്കാര്യത്തില്‍ കോടതി മുഖവിലക്കെടുക്കില്ല. തെരുവ് നായ പ്രശ്‌നത്തില്‍ നടപടി എത്രയും പെട്ടെന്ന് തന്നെ എടുക്കണം’.
പൊതുവായ ഷെല്‍ട്ടര്‍ സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ അമേരിക്കയില്‍ ഓരോ വര്‍ഷവും 2.7 ദശലക്ഷത്തോളം നായ്ക്കളെയും പൂച്ചകളെയും ദയാവധം നടത്തുന്നുണ്ട്. 2016 ല്‍ മാത്രം ഇത്തരത്തില്‍ 8,66,366 തെരുവുനായ്ക്കളെ ഇല്ലാതാക്കിയെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. അപകടകാരികളായ നായ്ക്കളെ പിടികൂടി ദയാവധം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
നൂറ്റാണ്ടുകള്‍ക്കുമുന്പ് പാരീസില്‍ തെരുവുനായ്ക്കളെ കൊന്നൊടുക്കിയപ്പോള്‍ എലി പെരുകിയെന്ന വാദമുയര്‍ത്തി, കപട മൃഗസ്‌നേഹത്തിന്റെ തലപ്പാവണിയാന്‍ ശ്രമിച്ച മേനകമാരല്ല; സ്‌കൂളില്‍ പോയി മടങ്ങുംവഴി നായ്ക്കള്‍ കടിച്ചുകീറുന്‌പോള്‍ വേദനയോടെ പിടയുന്ന കുരുന്നുകളുടെ സങ്കടമുള്‍ക്കൊള്ളാന്‍ മനസുള്ളവരാണ് മനുഷ്യത്വത്തിനു കാവല്‍.
സിജോ പൈനാടത്ത്


