വിശ്വാസതിരുസംഘം പുറപ്പെടുവിച്ച പ്രമാണരേഖയായ ഫിദൂച്ച സുപ്ലിക്കൻസ് (Fiducia Supplicans) യഥാർഥത്തിൽ എന്താണ് അർഥമാക്കുന്നത്? ആ പ്രമാണരേഖയെ നാം എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?
വിശ്വാസതിരുസംഘം 2023 ഡിസംബർ 18ന് ‘ആശിർവാദത്തിന്റെ അജപാലനപരമായ അർഥ’മെന്ന ഉപശീർഷകത്തോടെ പുറപ്പെടുവിച്ച പ്രമാണരേഖയാണ് ‘Fiducia Supplicans’. ‘വിശ്വാസപൂർണമായ പ്രാർഥന’ എന്നോ ‘ആശ്രയമർപ്പിച്ചുകൊണ്ടുള്ള യാചന’ എന്നോ ഇത് പരിഭാഷപ്പെടുത്താവുന്നതാണ്. ഈ രേഖയുടെ ആമുഖത്തിൽ സൂചിപ്പിക്കുന്നതുപോലെ, പിതാവായ ദൈവത്തിന്റെ അനന്തമായ കരുണ, വിധികല്പിതമല്ലാത്ത (non- judgemental) ഉദാരമായ സമീപനരീതി നമ്മോട് ആവശ്യപ്പെടുന്നുണ്ട്. സഭമുഴുവനും തങ്ങളുടെ ഗുരുവായ ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വക്താക്കളാകുവാൻവേണ്ടിയാണ് വിളിക്കപ്പെട്ടിരിക്കുന്നത് (ഫിദൂച സുപ്ലിക്കൻസ്, നം.3).
ഈ രേഖയുടെ ആദ്യഭാഗം വിവിധതരത്തിലുള്ള ആശിർവാദങ്ങളെപ്പറ്റി പരാമർശിക്കുന്നു. സഭയുടെ കൗദാശികമായ ആശിർവാദപ്രാർഥനകളെല്ലാം ആരാധനാക്രമവുമായി ബന്ധപ്പെട്ടാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ആരാധനക്രമപരമായ ആശീർവാദങ്ങൾക്കു നിയതമായ മാനദണ്ഡങ്ങളും നിശ്ചിതരൂപങ്ങളുമുണ്ടെങ്കിലും, ‘ആശിർവാദ’ത്തിന് അനുഷ്ഠാനങ്ങളെക്കാൾ വിശാലമായ മാനമുണ്ട്. യേശുവിന്റെ ജീവിതത്തിൽ ആശിർവാദങ്ങൾ ദുർബലരായ മനുഷ്യരിലേയ്ക്കു കൃപയുടെയും സംരക്ഷണത്തിന്റെയും അടയാളമായി ചൊരിയപ്പെടുന്ന ദൈവകാരുണ്യത്തിന്റെ പ്രവാഹമായിരുന്നു. ജീവിതയാഥാർഥ്യത്തിന്റെ സംഘർഷാത്മകമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നവർക്ക്, തങ്ങളുടെ പ്രത്യേകമായ ജീവിതാവസ്ഥയിൽ സമാശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും സ്പർശമായി അവ മാറുകയും ചെയ്തിരുന്നു (നം.18-19).
ദൈവത്തിന്റെ കാരുണ്യത്തിലും സ്‌നേഹത്തിലും ആശ്രയിച്ചു കൂടുതൽ അർഥപൂർണമായ ജീവിതം നയിക്കാൻ ഒരാൾ ആഗ്രഹിക്കുമ്പോൾ, കരുണാമയനായ ദൈവപിതാവിന്റെ പ്രതിനിധി എന്ന നിലയിൽ ഒരു പുരോഹിതൻ ആ ആഗ്രഹം സ്വീകരിക്കുവാൻ ബാധ്യസ്ഥനാണ്. ഒരാൾ സഭയിൽ അനുഗ്രഹം തേടുന്നതു ദൈവകരുണയിൽ ആശ്രയിച്ചുകൊണ്ടു കൂടുതൽ നല്ലരീതിയിൽ മുമ്പോട്ടു പോകാനും മെച്ചപ്പെട്ട’ ജീവിതംനയിക്കാനും തന്നെ സംബന്ധിച്ചിടത്തോളമുള്ള കർത്താവിന്റെ ഇഷ്ടത്തോടു ക്രിയാത്മകമായി പ്രതികരിക്കാനും സഹായിക്കുന്നു (നം. 20-21, 31). ഇത്തരം സന്ദർഭങ്ങളിൽ, തങ്ങളുടെ പാപങ്ങൾക്കിടയിലും അവരുടെ ദൈനംദിനജീവിതത്തിൽനിന്നും ഉയർന്നുവന്ന ദൈവസഹായം ചോദിക്കുവാൻ ഹൃദയം തുറക്കുന്ന ദൈവജനത്തിന്റെ ലളിതമായ വിശ്വാസത്തെ വിലമതിക്കാനാണ് പരിശുദ്ധ പിതാവ് പ്രത്യേകമായി ആവശ്യപ്പെടുന്നത്.
കൂദാശയുടെ ആശീർവാദവും അജപാലനപരമായ ലളിതമായ ആശിർവാദവും തമ്മിലുള്ള വ്യത്യാസം ഈ രേഖ വ്യക്തമാക്കുന്നു. കൂദാശയുടെ ആശിർവാദം സഭയുടെ ആരാധനക്രമം നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ നിശ്ചയമായും പാലിക്കേണ്ട ഒന്നാണ്. എന്നാൽ ആരാധനാക്രമബദ്ധമായ പ്രാർഥനയോ അനുഷ്ഠാനങ്ങളോ ഇല്ലാതെ ലളിതമായ ഒരു ആശീർവാദമാണ് ഈ രേഖയിൽ വിവക്ഷിച്ചിരിക്കുന്ന ആശീർവാദം. ഇത് സ്വവർഗപങ്കാളികളുടെ ജീവിതമോ ക്രമരഹിതമായ വിവാഹബന്ധത്തിലുള്ളവരുടെ ജീവിതരീതിയോ സഭ അംഗീകരിക്കുന്നതു കൊണ്ടല്ല, മറിച്ച് ദൈവസഹായംതേടുന്ന എല്ലാ മനുഷ്യരുമായും മാതൃമസഹജമായ കാരുണ്യത്തോടെ സഭാമാതാവു തന്റെ അടുപ്പം പ്രകടിപ്പിക്കുകയും കാരുണ്യം കാട്ടുകയും ചെയ്യുന്നതിന്റെ അടയാളമാണ്. പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്താലും അനുഗ്രഹത്താലും വ്യക്തികൾ സൗഖ്യമാക്കപ്പെടും എന്ന വിശ്വാസമാണ് ഇതിന്റെ പിന്നിൽ (നവം.43).
വിവാഹത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള സഭയുടെ പഠനം മാറ്റമില്ലാത്തതും കൃത്യവുമാണെന്ന് ഈ രേഖയിലും തുടർന്നു നല്കിയ വിശദീകരണകുറിപ്പിലും വിശ്വാസതിരുസംഘം വ്യക്തമാക്കുന്നുണ്ട്. വിവാഹത്തെക്കുറിച്ചുള്ള സഭയുടെ പരമ്പരാഗത പഠനങ്ങൾക്ക് യാതൊരു തരത്തിലുള്ള മാറ്റവും വരുത്തിയിട്ടില്ല. ഈ രേഖ വിഭാവനം ചെയ്യുന്ന ലളിതമായ ആശിർവാദത്തിന് ആരാധനാക്രമത്തിന്റെ സമാനമായ ശൈലിയോ നിയതമായ അനുഷ്ഠാനങ്ങളോ പ്രത്യേക പ്രാർഥനയോ ഉപയോഗിക്കാൻ പാടില്ല. ഗവൺമെന്റ് തലത്തിലുള്ള സിവിൽ യൂണിയന്റെ ചടങ്ങുകളോട് അനുബന്ധിച്ചോ, വിവാഹത്തിന് യോജ്യമായ വസ്ത്രങ്ങളോ ആംഗ്യങ്ങളോ വാക്കുകളോ ഉപയോഗിച്ചോ ഈ ആശിർവാദം നടത്താനും പാടില്ല. സഭ തുറന്ന മനോഭാവം പുലർത്തുമ്പോൾ തങ്ങളുടെ ജീവിതം ആദർശവത്ക്കരിക്കാനോ മഹത്വവത്കരിക്കാനോ ഉള്ള അവസരമായി അവർ കണക്കാക്കുകയുമരുത്. മറിച്ച്, ക്രമരഹിതമായ ജീവിതം നയിക്കുന്നവർക്ക് അവരുടെ സാഹചര്യത്തിന്റെ സങ്കടവും സങ്കീർണതയും അസ്വസ്ഥതയും മനസ്സിലാക്കി ഏറ്റവും വൈവിധ്യമാർന്ന സാഹചര്യങ്ങൾക്കിടയിൽ ദൈവത്തോടു തുറവിയുള്ളവരാകുവാൻ പ്രേരിപ്പിക്കുന്നതിനുള്ള കരുണയുടെയും ആശ്വാസത്തിന്റെയും ഔഷധമായി വേണം ഈ ആശീർവാദത്തെ കാണേണ്ടത്.
റവ. ഡോ. സജി മാത്യു കണയങ്കൽ CST


