ആത്മീയയാത്രയുടെ അനുഭവമാണ് വലിയ ആഴ്ച നമുക്ക് പകര്‍ന്നുതരുന്നതെന്ന് കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പിതാവ്. കാക്കനാട് മൗണ്ട്‌സെന്റ് തോമസില്‍ ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികത്വം വഹിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
കര്‍ത്തൃത്വത്തിന്റെയും
രാജത്വത്തിന്റെയും അടയാളമായിട്ടായിരുന്നു ഓശാനനാളില്‍ കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്തുള്ള യേശുവിന്റെസഞ്ചാരം. സമാധാനത്തിന്റെ രാജാവ് എന്നാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. യേശു ജീവിതത്തിലുടനീളം പുലര്‍ത്തിയ മനോഭാവം കൂടിയായിരുന്നു ഇത്.
എപ്പോഴും സമാധാനത്തിന്റെ വക്താവായിരിക്കാന്‍ യേശുപരിശ്രമിച്ചു. അവിടുന്ന് അത് പൂര്‍ത്തിയാക്കുകയും ചെയ്തു. യേശുകാണിച്ച എല്ലാ മാതൃകകളും നമുക്ക് അനുകരണീയങ്ങളാണ്.
കുരിശിലേറ്റിയവരോട് ക്ഷമിച്ചുകൊണ്ട് കുരിശില്‍ കിടന്നുകൊണ്ട് നടത്തിയപ്രാര്‍ത്ഥന നൂറ്റാണ്ടുകള്‍ക്ക് ശേഷവും സജീവമായ ധ്യാനവിഷയമാണ്. ഇത് നമ്മുടെ വ്യക്തിജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനായി ഈശോ നമ്മോട് ആവശ്യപ്പെടുകയാണ്.
സമാധാനത്തിന്റെ ആളുകളായി നിലകൊള്ളാന്‍ നമുക്ക് കഴിയണം. വീട് ഒരു ചെറിയ സമൂഹമാണ്. ഭാര്യഭര്‍ത്താക്കന്മാര്‍ മാത്രമായും മാതാപിതാക്കളും മക്കളും മാത്രമായുള്ള സമൂഹങ്ങളുണ്ട്, വൈദികസമൂഹങ്ങളുണ്ട്,സന്യാസസമൂഹങ്ങളുണ്ട്.
എവിടെ ജീവിച്ചാലും സമാധാനത്തിന്റെ വക്താക്കളായിത്തീരാന്‍ നമുക്ക്് കഴിയണം. പ്രകോപിതരാകുന്ന സന്ദര്‍ഭങ്ങളും നമ്മുടെ ജീവിതത്തിലുണ്ട്.പക്ഷേ ആ സമയത്ത് നാം മാതൃകയാക്കേണ്ടത് ഈശോയെയാണ്. ഉള്‍ക്കൊള്ളേണ്ടത് അവിടുത്തെ മനോഭാവമാണ്.
ഓശാനവിളികളില്‍ ഈശോ മതിമറന്നുപോയില്ലെന്ന് നമുക്കറിയാം. ഈശോയ്ക്ക് സ്തുതിഗീതങ്ങള്‍ പാടിയ ജനത തന്നെയാണ് അവിടുത്തെ ഒറ്റിക്കൊടുത്തതെന്നും ഒടുവില്‍ ക്രൂശിലേറ്റിയതെന്നും നമുക്കറിയാം. ഇത് നമ്മുടെ മനുഷ്യജീവിതത്തിന്റെ വലിയ വിവരണമാണ്.
ദമ്പതികള്‍ വിവാഹജീവിതത്തിന്റെ ആദ്യനാളുകളില്‍ വലിയ സന്തോഷമുളളവരാണ്. കുഞ്ഞുണ്ടാകുമ്പോഴും സന്തോഷവും പ്രതീകഷയുമാണ്. എന്നാല്‍ നാളുകള്‍ മുന്നോട്ടുപോകുംതോറും അസ്വസ്ഥതകള്‍ ഉടലെടുക്കുന്നു. മക്കളില്‍ നിന്ന് തിരസ്‌ക്കരണം ഉണ്ടാകുമ്പോള്‍ മനസ്സ് ഏറെ വിഷമിക്കുന്നു. ഈ സമയത്തെല്ലാം തന്നെ ദ്രോഹിച്ചവരോടും പീഡിപ്പിച്ചവരോടും ഈശോ കാണിച്ച മനോഭാവം പുലര്ത്താന്‍ നമുക്കാകണം.
ഈശോ സഞ്ചരിച്ച കഴുതയെക്കുറിച്ചുള്ള വിവരണം ആരും കയറിയിട്ടില്ലാത്ത കഴുതയെന്നതാണ്. അതിനും സവിശേഷമായ ചില അര്‍ത്ഥങ്ങളുണ്ട്. ഈശോ രൂപം കൊണ്ട മറിയത്തിന്റെ ഉദരത്തില്‍ വേറൊരു ജീവന്‍ രൂപം കൊണ്ടിട്ടില്ല. ഒരു ശിശുവും രൂപം കൊളളാത്ത ഉദരത്തിലാണ് ഈശോ രൂപം കൊണ്ടത്. മരിച്ചുകഴിഞ്ഞപ്പോള്‍ അടക്കം ചെയ്ത കല്ലറ ആരെയും അതുവരെ അടക്കിയിട്ടില്ലാത്ത കല്ലറയാണ്.
നമ്മള്‍ പുതിയൊരു വസ്ത്രം ധരിച്ചാല്‍, പുതിയ പാത്രം വാങ്ങിയാല്‍ അത് ആദ്യം ഉപയോഗിക്കുമ്പോള്‍ നമുക്കെന്തുമാത്രം സന്തോഷം ഉണ്ടാകുന്നുവോ അതുപോലെ ചിലതെല്ലാം ചിലര്‍ക്കായി മാത്രം നാം സംവരണം ചെയ്തുവച്ചിരിക്കുകയാണ്. അതുപോലെ ജീവിതത്തെ കാണാനുംനമുക്ക് കഴിയണം.
ഈശോയ്്ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചവരെന്ന നിലയില്‍ ലോകത്തിന്റേതായ എല്ലാവിധ സുഖഭോഗങ്ങളില്‍ നിന്നും മാറി കര്‍ത്താവിന് വേണ്ടി മാത്രമുളളവരാണ് എന്ന ഓര്‍മ്മയില്‍ ജീവിക്കാന്‍ കഴിയണം.
ആന്തരികമായി മറ്റുളഌരെ ഉള്‍ക്കൊണ്ട് ജീവിക്കാനും നമുക്ക് കഴിയണം. മറ്റുള്ളവരുടെ സ്വഭാവപ്രത്യേകതകള്‍ എന്തുതന്നെയുമായിരുന്നുകൊള്ളട്ടെ അതുവച്ചായിരിക്കരുത് നാം അവരെ ഉള്‍ക്കൊള്ളേണ്ടത്. അവരുടെ ഉള്ളിലേക്ക് കടന്നു അവരുടെ ഉള്ളിലുള്ള ഈശോയാണ് എന്റെയും ഉള്ളിലുള്ള ഈശോയെന്ന് മനസ്സിലാക്കി അവരെ സ്‌നേഹിക്കുമ്പോള്‍ അത് വിശുദ്ധമായ മനോഭാവമായിമാറും. മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കല്‍ ഓര്‍മ്മിപ്പിച്ചു.



