വിശുദ്ധ മദർ തെരേസ പറയുന്ന ഒരു സംഭവമുണ്ട്. കൽക്കട്ടയുടെ തെരുവോരങ്ങളിൽ നിന്ന് ഒരിക്കൽ ഒരു സ്ത്രീയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കടുത്ത പനിയും വിശപ്പും മൂലം തീർത്തും അവശനിലയിലായിരുന്ന അവൾ മരണത്തോട് അടുത്തിരുന്നു. എങ്കിലും അവൾ ഉച്ചസ്വരത്തിൽ വിലപിച്ചു. “എന്റെ മകനാണ് ഇത് ചെയ്തത്. ” മദർ തെരേസ ആ സ്ത്രീയോട് യാചിച്ചുപറഞ്ഞു, നീ നിന്റെ മകനോട് ക്ഷമിക്കണം,. ഒരു നിമിഷനേരത്തെ ദൗർബല്യം കൊണ്ട് അവൻ ഇത് ചെയ്തതാവും. പക്ഷേ നീ ക്ഷമിച്ചുകൊണ്ട് അവന് അമ്മയായിരിക്കണം.” കുറെ ദിവസങ്ങളുടെ പരിശ്രമം കൊണ്ടാണ് എന്റെ മകനോട് ഞാൻ ക്ഷമിക്കുന്നുവെന്ന് പറയാൻ ഈ അമ്മ പ്രാപ്തയായത് എന്ന് മദർ തെരേസ പിന്നീട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
മാത്രവുമല്ല മരണസമയത്ത് അവൾ ഈ ക്ഷമാവചസുകൾ ആവർത്തിച്ചു ഉരുവിട്ടിരുന്നുവെന്നും മദർ കൂട്ടിച്ചേർത്തുപറയുന്നുണ്ട്. ക്ഷമിക്കുന്ന സ്നേഹം നാം പഠിക്കുന്നത് ഈശോയുടെ കുരിശിൽനിന്നാണ്. തനിക്കെതിരെ കളളസാക്ഷ്യം പറയുകയും തന്നെ വിചാരണ ചെയ്യുകയും അന്യായമായി വിധിന്യായം പുറപ്പെടുവിക്കുകയും പരിഹസിക്കുകയും മുഖത്ത് തുപ്പുകയും ചാട്ടവാറടിക്കുകയും കുരിശിൽ തറയ്ക്കുകയും ചെയ്തവരെക്കുറിച്ചാണ് ഈശോ പറഞ്ഞത് പിതാവേ അവരോട് ക്ഷമിക്കണമേ അവർ ചെയ്യുന്നത് എന്തെന്ന് അവരറിയുന്നില്ല, ( ലൂക്കാ 23:34) .
ക്ഷമയുടെ ഉദാത്തമാതൃക നല്കിക്കൊണ്ട് കുരിശിൽ മരിച്ച ഈശോയുടെ അനുയായികൾ യഥാർഥ ക്രിസ്തുശിഷ്യരായിത്തീരണമെങ്കിൽ അവിടുത്തെ ക്ഷമയുടെ ഈ പാഠം സ്വജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതുണ്ട്. പരസ്പരം ഭിന്നിച്ചും കലഹിച്ചും വിദ്വേഷവും പകയും വെറുപ്പും മനസിൽ സൂക്ഷിച്ചുകൊണ്ടും ക്രിസ്തുവിന്റെ സുവിശേഷം ഫലപ്രദമായ വിധത്തിൽ പ്രസംഗിക്കാനോ ജീവിക്കാനോ ആർക്കും സാധിക്കുകയില്ല. ആദിമ കൈ്രസ്തവസമൂഹങ്ങളിൽ തന്നെ പലവിധ കാരണങ്ങളാൽ ഭിന്നിപ്പുകൾ ഉടലെടുത്തിരുന്നു.
ഇത്തരക്കാരെ ശാസിച്ചുകൊണ്ടാണ് വി.പൗലോസ് ശ്ലീഹ എഴുതിയിരിക്കുന്നത്, എന്തെന്നാൽ നിങ്ങളുടെ സമ്മേളനങ്ങൾ ഗുണത്തിനു പകരം ദോഷമാണ് ചെയ്യുന്നത്.( 1 കോറി:11-17) ആദ്യനൂറ്റാണ്ടു മുതൽ ഇന്നുവരെയുള്ള സഭയുടെ വളർച്ചയുടെ കാലഘട്ടത്തിലുടനീളം വ്യത്യസ്ത കാരണങ്ങളാലും സാഹചര്യങ്ങളാലും ഭിന്നി്പ്പുകൾ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം തന്നെ ഐക്യത്തിനായുള്ള പരിശ്രമങ്ങളും നടന്നിട്ടുണ്ട്. ചിലതെല്ലാം ഫലപ്രദമായി. മറ്റ് ചിലതു വൃഥാവിലുമായി.
എങ്കിലും ഇത്തരം പരിശ്രമങ്ങൾ മടുപ്പുകൂടാതെ തുടരുന്നുവെന്നതിന്റെ പ്രകടമായ തെളിവാണ് ഇന്നുള്ള എക്യുമെനിക്കൽ സമ്മേളനങ്ങൾ എല്ലാം. സഭൈക്യത്തെക്കുറിച്ച് പ്രബോധിപ്പിച്ച രണ്ടാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം എഴുതി. വിഭജനം ക്രിസ്തുവിന്റെ തിരുമനസിന് കട്ടായം എതിരാണ്, ലോകത്തിന് ഇടർച്ചയാണ്. എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുക എന്ന മഹനീയോദ്യമത്തെ ക്ഷതപ്പെടുത്തുന്നതുമാണ്. (സഭൈക്യം നമ്പർ: 1) ചർച്ചകളും എക്യുമെനിക്കൽ സമ്മേളനങ്ങളും പഠനക്ലാസുകളും വഴി ഭിന്നിച്ചുനില്ക്കുന്നവർ ഐക്യപ്പെടുവാനുള്ള സാധ്യതകൾ ഏറെ തുറന്നുവന്നിട്ടുണ്ട് എന്നത് ആശാവഹമാണ്. എങ്കിലും മറക്കാനും പൊറുക്കാനും സഹിക്കാനും ക്ഷമിക്കാനും നാം മനസ്സുവയ്ക്കുമ്പോഴാണ് ഈശോയുടെ യഥാർഥ അനുയായികളായിത്തീരാൻ നമുക്ക് സാധിക്കുന്നത്. ഈ വലിയ കൃപയ്ക്കുവേണ്ടി ആത്മാർഥമായി നമുക്കു പ്രാർഥിക്കാം.
ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ


