കത്തോലിക്കാസഭയുടെ 266 -ാമത്തെ മാർപാപ്പയായി 2013 മാർച്ച് 13- ാം തീയതിയാണ് അർജന്റീനയിലെ ബ്യൂണസ് അയേഴ്സ് അതിരൂപത മെത്രാപ്പോലീത്തയായിരുന്ന കർദിനാൾ ജോർജ് ബെർഗോളിയോ തിരഞ്ഞെടുക്കപ്പെട്ടത്. ഫ്രാൻസീസ് എന്ന പേരു സ്വീകരിച്ച് 2013 മാർച്ച് 19 ാം തീയതി വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ദിവസം അദ്ദേഹം സാർവത്രികസഭയുടെ പരമാധ്യക്ഷനായി ശുശ്രൂഷാ നേതൃസ്ഥാനം ഏറ്റെടുത്തു.
തുടക്കം മുതൽ ഒടുക്കം വരെയുള്ള അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും വേറിട്ട ശൈലിയിലായിരുന്നു. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ബാൽക്കണിയിൽ ആദ്യമായിപ്രത്യക്ഷപ്പെട്ട് ദൈവജനത്തെ ആശീർവദിക്കുന്നതിന് മുമ്പ് അവരുടെ പ്രാർഥന ആവശ്യപ്പെട്ട് ശിരസ് നമിച്ചുനിന്ന നിമിഷംതന്നെ ജനഹൃദയങ്ങളിൽ ഇരിപ്പിടം നേടിയ പാപ്പ പിന്നീടുള്ള പന്ത്രണ്ടുവർഷങ്ങളിലും ആ സ്ഥാനം നഷ്ടപ്പെടുത്തിയില്ല.
വത്തിക്കാൻ കൊട്ടാരത്തിൽ നിന്ന് ജനസമ്പർക്കം കൂടുതൽ ലഭിക്കാൻ വേണ്ടി സാന്താമാർത്ത ഭവനത്തിലേക്ക് താമസംമാറ്റിയതും ഗുരുതരമായ രോഗംബാധിച്ചു 38 ദിവസം നീണ്ട ആശുപത്രിവാസത്തിനു ശേഷം തിരിച്ചെത്തിയ ഉടനെ ജനങ്ങളെ കാണാൻ വേണ്ടി വിശുദ്ധപത്രോസിന്റെ ബസിലിക്കയുടെ ഉള്ളിലും ചത്വരത്തിലും സന്നിഹിതനായി ജനങ്ങളെ കണ്ടതും 2025 ലെ ഉയിർപ്പുതിരുനാൾ ദിവസം ലോകജനതയ്ക്ക് അവസാനആശീർവാദം നല്കിയതും അതിന്റെ പിറ്റേദിവസം നിത്യതയിലേക്ക് യാത്രയായതും ജനമനസുകളിൽ എന്നും ഓർമയിൽനില്ക്കുന്ന സംഗതികളാണ്.
പറയുന്ന വാക്കുകളിലും ചെയ്യുന്ന പ്രവൃത്തികളിലും ഏറെ പൊരുത്തമുണ്ടായിരുന്ന പരിശുദ്ധപിതാവിനെ കാണാൻ എല്ലായിടങ്ങളിലും ജനം ആവേശപൂർവ്വം ഓടിക്കൂടിയിരുന്നു. 2013 നവംബർ മാസം ആറാംതീയതി നടന്ന ഒരു സംഭവത്തിലൂടെ പാപ്പായുടെ കരുണയുടെ മുഖം ലോകം കൂടുതൽ അടുത്തറിഞ്ഞു. അന്നാണ് ഇറ്റലിയുടെ വടക്കൻപട്ടണമായ വിച്ചെൻസായിൽ നിന്ന് വിനീച്ചോറീവ എന്ന 53 കാരൻ വത്തിക്കാനിലേക്ക് പാപ്പയുടെ ജനറൽ ഓഡിയൻസിൽ സംബന്ധിക്കാനുള്ള ആഗ്രഹത്തോടെ എത്തിച്ചേർന്നത്. ന്യൂറോ ഫൈബ്രോമാറ്റോസിസ് എന്ന രോഗം മൂലം ശരീരമാസകലം കുരുക്കൾ ബാധിച്ച് വികൃതമായ ഒരുരൂപമായിരുന്നു അയാളുടേത്. റോമിലേക്ക് ബസ് കയറിയപ്പോൾ ഒരു സീറ്റിൽ പങ്കുചേർന്ന് ഇരിക്കാൻ ആഗ്രഹിച്ച അയാളോട് അവിടെ നേരത്തെയിരുന്നിരുന്ന ആൾ “അടുത്തുവരരുത് ” എന്ന് ആക്രോശിച്ചു.
അയാളോട് മറുപടി പറയാൻ ആഗ്രഹിച്ചുവെങ്കിലും തന്നെത്തന്നെ നിയന്ത്രിച്ച് അതിനു തുനിയാതെ ബസിൽ നിന്നുകൊണ്ട് തുടർന്നുള്ള യാത്രനടത്തുകയാണ് താൻ ചെയ്തതെന്ന് വിനീച്ചോ പിന്നീട് പറയുകയുണ്ടായി. സഹയാത്രികരായ ആരും വിനിച്ചോറീവയോട് ഒരക്ഷരംപോലും ഉരിയാടിയില്ല. വത്തിക്കാനിലെത്തിയ വിനിച്ചോ പാപ്പായുടെ ജനറൽ ഓഡിയൻസിന്റെ സമയത്ത് പാപ്പകടന്നു പോകുന്ന വഴിയിൽ ഇരുന്നു. വിനിച്ചോയെ കണ്ടമാത്രയിൽ പാപ്പ അയാളെ തന്റെ മുഖത്തോടു ചേർത്തുപിടിച്ച് ചുംബിച്ചു. ബസിലെ സഹയാത്രികർ അകന്നുപോകാൻ ആക്രോശിച്ചുവെങ്കിലും ഫ്രാൻസിസ് പാപ്പ തന്നെ ചേർത്തുപിടിച്ചതുവഴി വിനീച്ചോ റീവ ക്രിസ്തുവിന്റെ വികാരിയിൽ യഥാർഥക്രിസ്തുവിനെതന്നെ കണ്ടെത്തുകയായിരുന്നു.
ഒരിക്കൽ കുതിരപ്പുറത്ത് യാത്രചെയ്യുകയായിരുന്ന അസീസിയിലെ വിശുദ്ധ ഫ്രാൻസീസ് വഴിയോരത്ത് ഒരു കുഷ്ഠരോഗിയെ കണ്ടപ്പോൾ തന്റെ കുതിരപ്പുറത്തു നിന്നിറങ്ങി രോഗിയെ കെട്ടിപ്പിടിച്ചു ചുംബിച്ചു. കൂടാതെ കുറച്ചുപണവും നല്കി. തിരിച്ചു കുതിരപ്പുറത്തു കയറിയ ഫ്രാൻസീസ് ചുറ്റും നോക്കിയപ്പോൾ ആ പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. ആ കുഷ്ഠരോഗി ഈശോ തന്നെയായിരുന്നുവെന്ന് വിശുദ്ധ ഫ്രാൻസീസ് പിന്നീട് തിരിച്ചറിഞ്ഞു.
മറ്റൊരു ക്രിസ്തുവായിത്തീരുവാനുള്ള വിളിയാണ് ഓരോ ക്രൈസ്തവനുമുള്ളത്. ഇത് ഏതുവിധം പ്രാവർത്തികമാക്കാമെന്ന് ആധുനികലോകത്തിന് കാണിച്ചുതന്ന മഹാപ്രതിഭയാണ് പരിശുദ്ധപിതാവ് ഫ്രാൻസീസ് പാപ്പ. ഈ വലിയ ജീവിതസാക്ഷ്യത്തെയോർത്ത് ദൈവത്തിന് സ്തുതിയും സ്തോത്രവും അർപ്പിച്ചു നമുക്കു പ്രാർഥിക്കാം.
ബിഷപ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ


