സന്യാസജീവിതത്തിലേക്കും വൈദികാന്തസിലേക്കുമുള്ള ദൈവവിളികളുടെ എണ്ണം മുൻകാലങ്ങളെ അപേക്ഷിച്ചു കുറയുന്നു എന്ന പരാമർശം ഇപ്പോൾ പതിവായി കേൾക്കുന്നുണ്ട്. എങ്കിലും ദൈവികപദ്ധതികൾ ഒരിക്കലും പരാജയപ്പെടുകയില്ല എന്ന ഉത്തമവിശ്വാസത്തോടുകൂടി പ്രാർഥിച്ച് ദൈവത്തിൽ ആശ്രയിച്ചു ധൈര്യപൂർവ്വം മുന്നോട്ടുപോകാനാണ് നാം പരിശ്രമിക്കേണ്ടത്. ഈശോ തന്റെ ശിഷ്യഗണത്തിന്റെ എണ്ണം 12 ആയിപരിമിതപ്പെടുത്തിയാണ് മൂന്നുവർഷക്കാലം നീണ്ട പരസ്യജീവിതകാല ശുശ്രൂഷകൾ നടത്തിയത്. ശിഷ്യന്മാർ ദൗർബല്യങ്ങൾ ഒന്നിനുപുറകെ ഒന്നായി പ്രകടിപ്പിച്ചപ്പോഴെല്ലാം അവരെ കൈവിടാതെ ചേർത്തുപിടിച്ച് ശുശ്രൂഷാനിർവഹണത്തിന് പ്രാപ്തരാക്കി.
ഈശോയുടെ മരണോത്ഥാനങ്ങൾക്കുശേഷം ശിഷ്യന്മാർ പരിശുദ്ധ മറിയത്തോടു ചേർന്ന് സെഹിയോൻശാലയിൽ പ്രാർഥനാനിരതരായിരുന്ന വേളയിൽ പരിശുദ്ധാത്മാവ് അവരുടെ മേൽ വന്നുനിറഞ്ഞതോടെ അവർ വലിയശക്തിയും തീക്ഷണതയും ഉള്ളവരായി മാറി. ഇപ്രകാരം അരൂപിയാൽ നിറഞ്ഞ ശിഷ്യന്മാരുടെ പ്രേഷിതപ്രവർത്തനഫലമായാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സുവിശേഷസന്ദേശം എത്താനും ക്രൈസ്തവിശ്വാസം വേരുപിടിക്കാനും ഇടയായത്.
ഭാരതത്തിൽ സുവിശേഷത്തിന്റെ ദീപശിഖയുമായി എത്തിയത് തോമാശ്ലീഹാ എന്ന ഒരേയൊരു ക്രിസ്തുശിഷ്യനാണ്. കർത്താവിന്റെ കൈകളിലെ ആണിപ്പഴുതുകൾ കാണാനും അവയിൽ വിരലിടാനും പാർശ്വത്തിൽ കൈവയ്ക്കാനും അനുഗ്രഹം സിദ്ധിച്ച തോമാശ്ലീഹാ അതിന്റെ ആവേശത്തിലും തീവ്രതയിലുമാണ് ഭാരതമണ്ണിൽ കാലുകുത്തിയത്. ഇരുപതുവർഷക്കാലം ഭാരതത്തിൽ ജീവിച്ച ഈ പ്രേഷിതവര്യൻ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് വിവിധ ക്രൈസ്തവസമൂഹങ്ങൾക്ക് രൂപംകൊടുത്തത്. അവസാനം രക്തംചിന്തി മരിക്കാനും അദ്ദേഹം സന്നദ്ധനായി.
ഇത്തരം പ്രേഷിതതീക്ഷണതയും ഊർജ്ജസ്വലതയും ആത്മാർത്ഥതയും വിശുദ്ധിയുമുള്ള വ്യക്തികളെയാണ് സഭയ്ക്ക് ആവശ്യമായിരിക്കുന്നത്. തീക്ഷ്ണതയുള്ള നിരവധി മിഷനറിമാരെ സംഭാവന ചെയ്ത കേരളസഭയ്ക്ക് ഇനിയും ഈ മേഖലയിൽ ധാരാളം കാര്യങ്ങൾ ചെയ്യാനാവും. വൈദികരും സന്യസ്തരുമായി മാത്രം മിഷനറിമാർ പരിമിതപ്പെടുന്നില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി കേരളസഭയിൽ നിന്ന് ഒട്ടനവധി അല്മായപ്രേഷിതർ കുടുംബജീവിതത്തിന്റേതായ പ്രാരബ്ധങ്ങൾക്കിടയിലും മിഷൻയാത്രകൾ നടത്തിയും മിഷൻകേന്ദ്രങ്ങളിൽ താമസിച്ചും അതിശയകരമായ രീതിയിൽ സുവിശേഷപ്രചാരകരായി മാറുന്നത് ഏറെ പ്രതീക്ഷ ജനിപ്പിക്കുന്ന ഒരു വസ്തുതയാണ്. ഇവരും എണ്ണത്തിൽ ഏറെയില്ലെങ്കിലും ഗുണമേന്മയിൽ മികച്ചുനില്ക്കുന്നവരാണ്.
വിളവധികം വേലക്കാരോ ചുരുക്കം (മത്താ 9:37) എന്നത് ഈശോയുടെ പരസ്യജീവിതകാലത്തുതന്നെ അവിടുന്ന് മുൻകൂട്ടി കണ്ട ഒരു പ്രതിഭാസമാണ്. എന്നാൽ ഈ കുറവു പരിഹരിക്കാൻ കർത്താവുതന്നെ നിർദ്ദേശിച്ചു തന്ന മാർഗമാണല്ലോ പ്രാർഥന? തന്റെ വിളഭൂമിയിലേക്ക് വേലക്കാരെ അയ്ക്കാൻ വിളവിന്റെ നാഥനോട് പ്രാർഥിക്കുവിൻ (മത്താ 9:38) ചെറിയ അജഗണമേ ഭയപ്പെടേണ്ടാ എന്തെന്നാൽ നിങ്ങൾക്ക് രാജ്യം നല്കാൻ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു (ലൂക്കാ 12:32) എന്ന വചനത്തിലാശ്രയിച്ചു നമുക്കു പ്രാർഥിക്കാം.
വിശുദ്ധ തോമാശ്ലീഹായുടെ മാധ്യസ്ഥസഹായത്താൽ ഭാരതസഭ ഇനിയും പ്രേഷിതതീക്ഷ്ണതയോടെ വളരുമെന്ന് നമുക്ക് ഉറപ്പായി വിശ്വസിക്കാം. ഏവർക്കും ദുക്റാന തിരുനാളിന്റെ മംഗളങ്ങൾ പ്രാർഥനാപൂർവം ആശംസിക്കുന്നു.
ബിഷപ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ


