അജപാലനശുശ്രൂഷാവേളയിൽ ഇടവകവികാരിയായി ശുശ്രൂഷ ചെയ്തിരുന്ന അവസരത്തിലെ ഒരു സംഭവം ഇപ്പോഴും മനസ്സിൽ തെളിഞ്ഞുകിടക്കുന്നുണ്ട്. ഭവനസന്ദർശനത്തിന്റെ ഭാഗമായി ഒരു വീട്ടിലെത്തിയപ്പോൾ സന്ധ്യയായിരുന്നു. ആ വീടിന്റെ പ്രധാനവാതിലിന്റെ മുമ്പിൽ എട്ടുവയസുപ്രായമുള്ള ഒരു ആൺകുട്ടി എന്നെ സ്വീകരിക്കാനെന്ന വിധത്തിൽ നില്ക്കുന്നുണ്ടായിരുന്നു. പക്ഷേ അവന്റെ വായിൽ ഒരു ബീഡിയുണ്ടായിരുന്നു.
കത്തിച്ചിരുന്നില്ലെങ്കിലും ബീഡിവലിച്ചു പുക പുറത്തേക്കുവിടുന്ന മട്ടിൽ അവൻ അഭിനയിക്കുകയായിരുന്നു. ഈ രംഗം കണ്ടുനിന്നിരുന്ന കുട്ടിയുടെ വല്യമ്മ അവനെ ശാസിക്കുകയും എന്നോട് ഖേദപൂർവം ക്ഷമാപണം നടത്തുകയുംചെയ്തു. “അച്ചാ, ക്ഷമിക്കണം,അവൻ വല്യപ്പനെ അനുകരിക്കുന്നതാണ്. പുകവലിക്കുന്നത് വലിയ സംഭവമാണെന്നാണ് അവന്റെ വിചാരം”
മാതാപിതാക്കളുടെ ജീവിതം അതു നല്ലതാണെങ്കിലും ചീത്തയാണെങ്കിലും മക്കളെ വലിയതോതിൽ സ്വാധീനിക്കുന്നുണ്ട്. മദ്യപാനവും പുകവലിയും ലഹരിവസ്തുക്കളുടെ ഉപയോഗവും കുട്ടികളിൽ തുടങ്ങുന്നതിന് പലപ്പോഴും കാരണം മുതിർന്നവരുടെ ദുർമാതൃകകളാണ്. മുതിർന്നവർ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ നല്ലതാണെന്ന് തെറ്റിദ്ധരിക്കുകയും അത് അനുകരിക്കാനുള്ള പ്രവണത കാണിക്കുകയും ചെയ്യുന്നത് കുട്ടികളുടെ ഒരു പ്രത്യേകതയാണ്.
മാമോദീസ, ആഘോഷമായ പ്രഥമ ദിവ്യകാരുണ്യസ്വീകരണം എന്നിങ്ങനെയുള്ള പരിശുദ്ധകൂദാശാ പരികർമങ്ങളുടെ അവസരങ്ങളിൽപോലും വീടുകളിലും ഭോജനശാലകളിലും മദ്യം വിളമ്പുന്നത് തെറ്റുതന്നെയാണ്. നിരവധി കുടുംബങ്ങളിൽ മദ്യപാനികളായ വ്യക്തികളുണ്ട്. പകലന്തിയോളം കഠിനാധ്വാനം ചെയ്ത് കുടുംബം പോറ്റാനുള്ള ഉത്തരവാദിത്വമുള്ള വ്യക്തികൾ വിലയേറിയ മദ്യം വില്ക്കുന്ന ബിവറേജുകളുടെ മുന്നിലായി നീണ്ട ക്യൂവിൽ അക്ഷമരായി കാത്തുനില്ക്കുന്ന രംഗങ്ങൾ നഗരങ്ങളിലെന്ന പോലെ ഗ്രാമങ്ങളിലും ഇന്ന് സർവസാധാരണമായിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ ആ കാഴ്ചകൾ ഹൃദയഭേദകമാണ്.
കുട്ടികൾക്ക് വിദ്യാഭ്യാസം നല്കാനും എന്തിനേറെ ഭക്ഷണം കൊടുക്കാൻ പോലും ശ്രദ്ധിക്കാതെ മാതാപിതാക്കൾ ഇത്തരം നിരുത്തരവാദിത്തപരമായ തിന്മകൾ ചെയ്ത് ദുർമാതൃകകൾ കാണിക്കുന്നതുവഴി കുട്ടികളുടെയും യുവതലമുറയുടെയും വഴിതെറ്റിയുളള സഞ്ചാരത്തിന് ഇടവരുത്തുന്നുണ്ട്. കുട്ടികളുടെയിടയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം അപകടകരമായ വിധത്തിൽ വർധിച്ചിരിക്കുന്നുവെന്നും അവരിൽ അക്രമവാസന കൂടിയിരിക്കുന്നുവെന്നും വീടുകളിലും വിദ്യാലയങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന കൊടുംപാതകങ്ങൾ വ്യക്തമാക്കുന്നു.
ഈ വിപത്തുകളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ മാതാപിതാക്കളും അധ്യാപകരും പൊതുപ്രവർത്തകരും ഒത്തൊരുമിച്ചു ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. മദ്യലഹരി വിരുദ്ധസമിതികളും സന്നദ്ധ സംഘടനകളും കാലങ്ങളേറെയായി മാറിമാറി വരുന്ന സർക്കാരുകളോട് ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബന്ധപ്പെട്ട സർക്കാരുകൾ വിജയിച്ചാൽ അവയുടെ പ്രഭവസ്ഥാനം കണ്ടുപിടിക്കാനും വിതരണക്കാരെ ശിക്ഷിക്കാനും അമർച്ച ചെയ്യാനും സാധിക്കും എന്നത് ഉറപ്പാണ്.
സിംഗപ്പൂർ ഒരു ചെറിയ രാജ്യമാണ്. ആ രാജ്യത്തിലെ ഭരണകർത്താക്കൾ ഇക്കാര്യത്തിൽ കാണിക്കുന്ന ജാഗ്രതയും തെറ്റുചെയ്യുന്നവരോട് സ്വീകരിക്കുന്ന ശിക്ഷാരീതികളും മറ്റുരാജ്യങ്ങൾക്കും മാതൃകയാക്കാവുന്നതാണ്. ലഹരിവസ്തുക്കൾ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന ആളുകളോട് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സമീപനരീതിയാണ് സിംഗപ്പൂരിലുള്ളത്. ഇതു സൂചിപ്പിക്കുന്നത് സർക്കാരുകൾ ഇച്ഛാശക്തിയോടെ പ്രവർത്തിച്ചാൽ മദ്യലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും നിയന്ത്രിച്ച് സമൂഹവളർച്ചയിൽ നിർണായക പങ്കുവഹിക്കാനാവും എന്നാണ്.
അതോടൊപ്പം കുടുംബത്തിലും സമൂഹത്തിലും ഉത്തരവാദപ്പെട്ട വ്യക്തികൾ മദ്യലഹരിവസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് പൂർണമായി വിട്ടുനില്ക്കുന്നവരും യുവതലമുറയ്ക്കു മാതൃക നല്കുന്നവരുമായിരിക്കണം. ഈ വിധത്തിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉന്നമനം ലക്ഷ്യമാക്കി ജീവിക്കാനും പ്രവർത്തിക്കാനും ഏവർക്കും കഴിയുന്നതിനുവേണ്ടിയുളള കൂട്ടായ പരിശ്രമങ്ങളിൽ നമുക്കു സജീവമായി പങ്കുചേരാം.
ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ


