കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ആസ്ഥാന കാര്യാലയമാണു പാലാരിവട്ടത്തുള്ള പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ (പി. ഓ. സി.). ലത്തീൻ, സീറോമലങ്കര, സീറോമലബാർ സഭകളിലെ രൂപതകളിൽനിന്നും സന്യാസസമൂഹങ്ങളിൽനിന്നുമുള്ള വൈദികരും സന്യാസിനിമാരും ഇവിടെ ശുശ്രൂഷ ചെയ്യുന്നുണ്ട്. 2020 ഡിസംബർ മാസത്തിൽ നടന്ന കെ.സി.ബി.സി സമ്മേളനത്തിനിടയിൽ പി. ഓ. സി. യുടെ ഹൗസ് മാനേജ്മെന്റ് ഉത്തരവാദിത്വം ഉണ്ടായിരുന്ന സിസ്റ്റർ ബീനയുടെ പിതാവു മരിച്ചു. മിഷനറി സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ (MST) എന്ന സന്യാസിനി സമൂഹത്തിലെ അംഗമാണ് സിസ്റ്റർ ബീന. സിസ്റ്ററിന്റെ പിതാവു മരണമടഞ്ഞ വിവരം അറിഞ്ഞ്, സിസ്റ്ററിനെ വ്യക്തിപരമായി അറിയാവുന്ന മെത്രാന്മാർ പലരും വീട്ടിൽച്ചെന്ന് ഒപ്പീസു ചൊല്ലി പ്രാർഥിച്ചു. പിതാവു മരിക്കുന്നതിനു നാലുമാസം മുമ്പു മാത്രമാണു സിസ്റ്ററിന്റെ അമ്മ മരിച്ചത്. ഇങ്ങനെ ഈ രണ്ടു വേദനാജനകമായ അനുഭവങ്ങൾ സിസ്റ്ററിന് ഉണ്ടായിട്ടും ഞങ്ങൾ പ്രത്യേകമായി ശ്രദ്ധിച്ച ഒരു കാര്യം ഇതാണ്. പിതാവിന്റെ മൃതസംസ്കാര ശുശ്രൂഷ നടന്ന അന്ന് ഉച്ചഭക്ഷണസമയത്തു സിസ്റ്ററിനെ പി. ഓ. സി. യിൽ സജീവ ശുശ്രൂഷയിൽ വ്യാപൃതയായി കണ്ടു. സെമിത്തേരിയിലെ കർമങ്ങൾ കഴിഞ്ഞ ഉടനെ സിസ്റ്റർ ബീന നേരെ പി. ഓ. സി. യിലേക്കാണ് വന്നത്. സിസ്റ്ററിന്റെ ഈ പ്രവൃത്തി എന്നെ ഓർമിപ്പിച്ച ഒരു ബൈബിൾ ഭാഗമാണ് വി. ലൂക്കായുടെ സുവിശേഷം ഒൻപതാം അധ്യായം 59 ാം വാക്യം: ഇൗശോ ഒരാളോട് എന്നെ അനുഗമിക്കുക എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു: “കർത്താവേ, ഞാൻ ആദ്യം പോയി എന്റെ പിതാവിനെ സംസ്കരിക്കാൻ അനുവദിച്ചാലും.” അതിനു മറുപടിയായി അവനോട് ഈശോ പറഞ്ഞു: “മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ”. നീ പോയി ദൈവരാജ്യം പ്രസംഗിക്കുക.”
മറ്റൊരുദാഹരണം പറയുവാൻ ആഗ്രഹിക്കുകയാണ്. വിശുദ്ധ മദർ തെരേസ സ്ഥാപകയായിട്ടുള്ള മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസിനിസമൂഹത്തിലെ അംഗമാണ് സിസ്റ്റർ മരിയ. അവികസിതവും ദരിദ്രപൂർണവുമായ രാജ്യങ്ങളിലെ ഉൾനാടൻ ഗ്രാമങ്ങളിൽ ശുശ്രൂഷചെയ്യാനാണ് സിസ്റ്ററിനു കൂടുതൽ താല്പര്യം. തീക്ഷ്ണമതിയായ ഈ സിസ്റ്റർ പത്തു വർഷത്തിലൊരിക്കൽമാത്രം വീട്ടിൽ പോകാമെന്ന സന്യാസിനിസമൂഹത്തിന്റെ നിയമം അക്ഷരശ്ശ പാലിക്കുന്ന ഒരു സഹോദരിയാണ്. സിസ്റ്ററിന്റെ മാതാപിതാക്കളും സഹോദരങ്ങളും മരിച്ചിട്ടും ആരുടെയും മൃതസംസ്കാരശുശ്രൂഷയ്ക്കു പോകാൻ സിസ്റ്റർ കൂട്ടാക്കിയിട്ടില്ല. ഇത്തരം ഉദാഹരണങ്ങളോടു കൂട്ടിച്ചേർക്കാവുന്ന ആയിരക്കണക്കിനു സംഭവങ്ങൾ കത്തോലിക്കാസഭയിലെ വിവിധ പ്രേഷിത സമൂഹങ്ങളിൽ ഉണ്ട്. ഇത്തരം സമർപ്പിതരുടെ പ്രേഷിതതീഷ്ണത സഭയുടെ സമ്പന്നതയും സൗന്ദര്യവുമാണ്.
പഴയനിയമത്തിൽ രാജാക്കന്മാരുടെ പുസ്തകത്തിൽ ആഹാബു രാജാവിന്റെ ഭാര്യ ജെസബെലിന്റെ ഭീഷണി കേട്ട് ഭയപ്പെട്ടോടി ഹോറെബു മലയിലെ ഒരു ഗുഹയിൽ വസിച്ചിരുന്ന ഏലിയായോടു കർത്താവു ചോദിക്കുന്നുണ്ട്: “ഏലിയാ നീ ഇവിടെ എന്തു ചെയ്യുന്നു? ഏലിയാ ഉത്തരം പറഞ്ഞു സൈന്യങ്ങളുടെ ദൈവമായ കർത്താവിനെപ്രതിയുള്ള തീക്ഷ്ണതയാൽ ഞാൻ ജ്വലിക്കുകയാണ്.” ഇത്തരം പ്രേഷിതതീക്ഷ്ണതയിൽ ജ്വലിക്കുന്ന മിഷനറി വൈദികരോടും സന്യസ്തരോടുംചേർന്നു നില്ക്കാൻ സാധിക്കുന്ന ധാരാളം അല്മായപ്രേക്ഷിതരും സഭയിലുണ്ട്. ഫിയാത്തു മിഷൻ, ജീസസ് യൂത്തു തുടങ്ങിയ പ്രസ്ഥാനങ്ങളിൽ കത്തിജ്വലിക്കുന്ന ധാരാളം വിളക്കുകൾ ഉണ്ട്.
ഷംഷാബാദ് രൂപതയുടെ സ്ഥാപനംവഴി സീറോമലബാർസഭയ്ക്കു ഭാരതംമുഴുവൻ അജപാലന പ്രവർത്തനത്തിനുള്ള അനുവാദം ലഭിച്ചതോടെ പ്രേഷിതപ്രവർത്തനത്തിനു ഒരു പുതിയ മുഖം ലഭിച്ചിരിക്കുകയാണ്. സുവിശേഷ സന്ദേശം ഇന്നും എത്തിച്ചേരാത്ത മേഖലകളിലേക്കു തീക്ഷ്ണതയാൽ ജ്വലിക്കുന്ന സഭാമക്കൾ ആവേശപൂർവ്വം കടന്നുചെന്നു കൊണ്ടിരിക്കുകയാണ്. സീറോമലബാർ കുർബാനക്രമത്തിൽ കൈത്താക്കാലത്തിൽ ചൊല്ലുന്ന ഒരു കാറോസൂസ പ്രാർഥന നമ്മെ ശക്തിപ്പെടുത്തട്ടെ”. “നിന്റെ തിരുരക്തത്താൽ വീണ്ടെടുക്കുകയും രക്തസാക്ഷികളുടെ ചുടുനിണത്താൽ പരിപോഷിപ്പിക്കുകയും ചെയ്ത സഭയ്ക്കു പ്രയാസങ്ങളെയും എതിർപ്പുകളെയും നേരിടുന്നതിനും പ്രേഷിതദൗത്യം വിജയപ്രദമായി തുടരുന്നതിനും ശക്തി നൽകണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു”.
ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ
സീറോമലബാർസഭയുടെ കുരിയ മെത്രാൻ


