ശാസ്ത്രസാങ്കേതികവിദ്യയുടെ വിപ്ലവകരമായ പുരോഗതിയിലൂടെ ലോകം അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മനുഷ്യന്റെ ചിന്താശേഷിയെയും സര്‍ഗ്ഗാത്മകതയെയും വെല്ലുവിളിക്കുന്ന രീതിയില്‍ ‘നിര്‍മ്മിതബുദ്ധി’ (Artificial Intelligence) ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. സാങ്കേതികവിദ്യയുടെ ഈ അതിപ്രസരത്തിനിടയില്‍, നിര്‍മ്മിതബുദ്ധി തുറന്നുതരുന്ന അനന്തമായ സാധ്യതകളെക്കുറിച്ചും, അതേസമയം തന്നെ ക്രൈസ്തവരും ആഗോളസമൂഹവും പുലര്‍ത്തേണ്ട ജാഗ്രതയെയും ആത്മീയ ഉത്തരവാദിത്തങ്ങളെയും കുറിച്ചും നാം ആഴത്തില്‍ ചിന്തിക്കേണ്ടതുണ്ട്.
നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ തീര്‍ച്ചയായും അനന്തമാണ്; കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനും സാമ്പത്തിക വികസനത്തിനും ഇത് അത്യന്തം ഉപകാരപ്രദമാണ്. എന്നാല്‍ അതേസമയം തന്നെ ഇത് ഉയര്‍ത്തുന്ന കടുത്ത പ്രതിസന്ധികളും നാം ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്. ജനാധിപത്യത്തിനും സത്യത്തിനും സാമൂഹികബന്ധങ്ങള്‍ക്കും മനുഷ്യസ്വാതന്ത്ര്യത്തിനും മനുഷ്യന്റെ സമഗ്രതയ്ക്കും വെല്ലുവിളി ഉയര്‍ത്തുവാന്‍ പര്യാപ്തമായ രീതിയിലാണ് ഇന്ന് നിര്‍മ്മിതബുദ്ധി ലോകത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതുപോലെ: ‘സാങ്കേതികവിദ്യയ്ക്ക് നമ്മുടെ പൊതുഭവനത്തെ സുഖപ്പെടുത്താനും ബന്ധിപ്പിക്കാനും വിദ്യാഭ്യാസം നല്‍കാനും സംരക്ഷിക്കാനുള്ള ശക്തിയുണ്ട്. എന്നാല്‍ അതോടൊപ്പംതന്നെ വിഭജിക്കാനും ഒഴിവാക്കാനും പുതിയ തരത്തിലുള്ള അനീതികള്‍ സൃഷ്ടിക്കാനും അതിന് കഴിയും’. സാങ്കേതികവിദ്യയുടെ ഉപയോഗത്തെ തള്ളിക്കളയുകയല്ല നാം ചെയ്യേണ്ടത്, മറിച്ച് വിവേകത്തോടും ജ്ഞാനത്തോടും നീതിയോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള കരുതലോടും ഭൂമിയോടുള്ള പ്രതിബദ്ധതയോടും കൂടി വേണം ഇത് ഉപയോഗിക്കാന്‍ എന്ന് ലെയോ മാര്‍പാപ്പയും നമ്മെ ഓര്‍മ്മിപ്പിക്കുന്നു .
സാങ്കേതികവിദ്യ അതിവേഗം മാറിമറിയുന്ന ഈ ആധുനിക ലോകത്ത്, ആന്തരികമായി ആഴപ്പെട്ട ഒരു മനുഷ്യനായി ജീവിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഓരോ വ്യക്തിക്കും ദൈവം നല്‍കിയിട്ടുള്ള ആന്തരികസ്വാതന്ത്ര്യത്തിനും ധാര്‍മ്മികമനസ്സാക്ഷിക്കും പകരം വെയ്ക്കാന്‍ ഒരു യന്ത്രത്തിനും സാധിക്കില്ല. കാരണം, മനുഷ്യന്റെ അന്തസ്സ് എന്നത് യന്ത്രങ്ങള്‍ക്ക് അനുകരിക്കാന്‍ കഴിയുന്ന ഒന്നല്ല. അത് ദൈവത്തിന്റെ സ്വന്തം ശ്വാസത്തില്‍ നിന്നും രൂപംകൊണ്ടതാണ്. വിശുദ്ധ ഗ്രന്ഥം ഉല്പത്തി പുസ്തകത്തില്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഇപ്രകാരമാണ്: ‘ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു’ (ഉല്പത്തി 1:27). ദൈവത്തിന്റെ ഈ ജീവസ്സുറ്റ പ്രതിച്ഛായയാണ് ഓരോ മനുഷ്യനിലും പ്രകാശിക്കുന്നത്. ഈ ദൈവികതയ്ക്ക് പകരമായി ഭൗതികമായ ഒരു സാങ്കേതികവിദ്യയെയും പ്രതിഷ്ഠിക്കാന്‍ നമുക്കാവില്ല. സങ്കീര്‍ത്തകന്‍ മനുഷ്യന്റെ ഈ മഹിമയെ നോക്കി അത്ഭുതത്തോടെ പാടുന്നു: ‘അവിടുന്ന് അവനെ ദൈവ ദൂതന്മാരെക്കാള്‍ അല്പം മാത്രം താഴ്ത്തി; മഹിമയും ബഹുമാനവുംകൊണ്ട് അവനെ മകുടമണിയിച്ചു’ (സങ്കീര്‍ത്തനങ്ങള്‍ 8:5). യന്ത്രങ്ങളുടെ അല്‍ഗോരിതങ്ങള്‍ക്കോ പ്രോഗ്രാമുകള്‍ക്കോ മനുഷ്യന് ദൈവം നല്‍കിയ ഈ ആത്മീയ മഹിമയെയും അന്തസ്സിനെയും തൊട്ടറിയാന്‍ സാധിക്കില്ല.
സഭാപിതാക്കന്മാരും മനുഷ്യന്റെ ഈ അതുല്യമായ അന്തസ്സിനെക്കുറിച്ച് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം പഠിപ്പിച്ചിട്ടുണ്ട്. വിശുദ്ധ ലെയോ മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നത് ഇപ്രകാരമാണ്: ‘ക്രിസ്ത്യാനിയേ, നിന്റെ അന്തസ്സ് തിരിച്ചറിയുക; നീ ഇപ്പോള്‍ ദൈവീക സ്വഭാവത്തില്‍ പങ്കാളിയായിരിക്കുകയാണ്, അതിനാല്‍ നിന്റെ മുന്‍കാല പാപങ്ങളിലേക്ക് മടങ്ങിപ്പോകരുത്.’ മനുഷ്യന്‍ വെറുമൊരു ഭൗതിക സൃഷ്ടിയല്ല, മറിച്ച് ക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ദൈവീക സ്വഭാവത്തിന്റെ പങ്കാളിയാണ്. അത്രമേല്‍ ഉന്നതമായ മനുഷ്യന്റെ അന്തസ്സിനെ കേവലം ഡിജിറ്റല്‍ വിവരങ്ങളായോ ഡാറ്റയായോ മാത്രം കാണുന്ന ഒരു പ്രവണത നിര്‍മ്മിതബുദ്ധിയുടെ കാലഘട്ടത്തില്‍ ഉടലെടുക്കുന്നുണ്ട് എന്നത് നാം കാണാതിരുന്നുകൂടാ. വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ ഇപ്രകാരം വ്യക്തമാക്കുന്നു: ‘മനുഷ്യാ, നീ നിന്നെത്തന്നെ വിലകുറച്ചു കാണരുത്; കാരണം പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് നിന്നെ അത്രമാത്രം വിലമതിക്കുന്നു.’ ദൈവത്താല്‍ ഇത്രയധികം വിലമതിക്കപ്പെട്ട മനുഷ്യന്റെ സ്ഥാനത്ത് ഒരു കൃത്രിമ ബുദ്ധിയെയും പ്രതിഷ്ഠിക്കാന്‍ സഭയ്ക്ക് അനുവദിക്കാനാവില്ല.
അതുകൊണ്ട്, സാങ്കേതികവിദ്യയ്ക്ക് ഒരിക്കലും ഒരു മനുഷ്യഹൃദയത്തെയും അതിന്റെ സ്‌നേഹത്തെയും ആത്മീയതയെയും പുനഃസൃഷ്ടിക്കാന്‍ കഴിയില്ലെന്ന് നാം ബോധ്യപ്പെടണം. യന്ത്രങ്ങള്‍ക്ക് മനുഷ്യനേക്കാള്‍ വേഗത്തില്‍ വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ സാധിച്ചേക്കാം. വിശുദ്ധ അന്തോണീസ് ഓര്‍മ്മിപ്പിക്കുന്നതുപോലെ, ‘ദൈവഭയവും മനുഷ്യസ്‌നേഹവുമാണ് യഥാര്‍ത്ഥ ജ്ഞാനം; അത് യന്ത്രങ്ങളില്‍ നിന്നല്ല, ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നാണ് പുറപ്പെടുന്നത്.’ യന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പ്രോഗ്രാമുകളും മൃഗങ്ങള്‍ക്ക് ജീവിക്കാന്‍ സഹജവാസനകളുമുണ്ട്; എന്നാല്‍ മനുഷ്യന് മാത്രമാണ് ദൈവത്തിന്റെ ശ്വാസവും, നന്മതിന്മകളെ തിരിച്ചറിയാനുള്ള ധാര്‍മ്മിക മനസ്സാക്ഷിയും നല്‍കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ഒരു യന്ത്രത്തിനും മനുഷ്യഹൃദയത്തിന് പകരമാകാന്‍ കഴിയില്ല. ഈ ആധുനിക ലോകത്ത് നാം സാങ്കേതികവിദ്യയെ നന്മയ്ക്കായി മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അത് മനുഷ്യനെ പാര്‍ശ്വവല്‍ക്കരിക്കാനോ ചൂഷണം ചെയ്യാനോ ഉള്ള തിന്മയുടെ ആയുധമാകരുത്. നിര്‍മ്മിതബുദ്ധിയുടെ കാലഘട്ടത്തിലും മനുഷ്യത്വവും, സഹാനുഭൂതിയും, ദൈവവിശ്വാസവും മുറുകെപ്പിടിച്ചുകൊണ്ട്, നമ്മുടെ ആന്തരിക സ്വാതന്ത്ര്യത്തെയും ധാര്‍മ്മിക മനസ്സാക്ഷിയെയും കാത്തുസൂക്ഷിക്കാന്‍ നമുക്ക് സാധിക്കണം. വിവേകപൂര്‍വ്വമായ ആത്മീയതയിലൂടെ സാങ്കേതികവിദ്യയുടെ യജമാനന്മാരായി ജീവിക്കാനും, സമൂഹത്തില്‍ സ്‌നേഹത്തിന്റെയും നീതിയുടെയും പ്രകാശമായി മാറാനും ദൈവം നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ.
മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ



