വീണ്ടുമൊരു സ്വാതന്ത്ര്യദിനാഘോഷം; സ്വര്‍ഗാരോപണത്തിരുനാളും. ഒരേസമയം ഭാരതീയരും ക്രൈസ്തവരുമായ നമ്മെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ സുദിനം. ഭാരതം നമ്മുടെ മാതൃരാജ്യമാണ്. ഭാരതാംബയെന്നാണ് നാം വിളിക്കുന്നത്. അതുപോലെ പരിശുദ്ധ മറിയം നമ്മുടെ സ്വര്‍ഗീയ അമ്മയാണ്.
രാജ്യത്തിന്റെ സ്വാതന്ത്ര്യദിനവും പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണവും ഒരേ ദിവസം ആചരിക്കാന്‍ ഭാഗ്യം ലഭിച്ചിരിക്കുന്ന അപൂര്‍വ്വം ജനതകളിലൊന്നാണ് നമ്മള്‍. അക്കാര്യത്തില്‍ നമുക്ക് അഭിമാനിക്കാം.
നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അടിമത്തത്തിനും അടിച്ചമര്‍ത്തലിനും ശേഷം സ്വാതന്ത്ര്യത്തിന്റെ പുതിയ ചക്രവാളങ്ങള്‍ നമുക്കു തുറന്നുകിട്ടിയ സുദിനമാണ് ഓഗസ്റ്റ് 15. സ്വാതന്ത്ര്യത്തിലേക്കുള്ള ഈ യാത്ര ഒട്ടും എളുപ്പമുള്ളതായിരുന്നില്ല എന്നാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം നമുക്ക് പറഞ്ഞുതരുന്നത്. നിരവധിയായ സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലുകളും ജീവത്യാഗങ്ങളും അതിനിടയില്‍ സംഭവിച്ചു. മഹത്തായ നേതൃത്വം അതിനെയെല്ലാം അതിജീവിച്ചു മുന്നോട്ടുപോയി. അവര്‍ക്കൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ.സ്വാതന്ത്ര്യം! ആ നേതാക്കളുടെ പോരാട്ടവീര്യത്തിനു മുമ്പില്‍ ബ്രിട്ടീഷുകാര്‍ അടിമുടിവിറച്ചു.ഒടുവില്‍ സ്വാതന്ത്ര്യത്തിന്റെ ലോകത്തിലേക്ക് നാം പ്രവേശിച്ചു. 1947 ഓഗസ്റ്റ് 15 അങ്ങനെ നമ്മുടെ സുവര്‍ണസുദിനമായി, സ്വാതന്ത്ര്യനിമിഷമായി.
നമുക്കെല്ലാം അറിയാവുന്നതുപോലെ 36 സംസ്ഥാനങ്ങളും 1.5 ബില്യന്‍ ജനങ്ങളും വ്യത്യസ്ത ഭാഷകളും സംസ്‌കാരവുമുള്ള ലോകത്തിലെതന്നെ ഏറ്റവും വലിയ രാജ്യമാണ് ഭാരതം. എന്നാല്‍ ഈ വൈവിധ്യങ്ങളൊന്നും നമ്മെ വിഘടിപ്പിച്ചുനിര്‍ത്തിയിരിക്കുകയല്ല മറിച്ച് ഏകത്വത്തിലേക്ക് നയിച്ചിരിക്കുകയാണ് എന്നതാണ് വാസ്തവം. വൈവിധ്യത്തിലും ഐക്യം ഉണ്ട് എന്നതാണ് ഭാരതത്തിന്റെ പ്രത്യേകത. സ്വാതന്ത്ര്യസമരവും തുടര്‍ന്നുകിട്ടിയ സ്വാതന്ത്ര്യവും പുതിയൊരു ലോകമാണ് നമുക്ക് തുറന്നുതന്നത്. സ്വാതന്ത്ര്യം എന്തെന്ന് അക്ഷരാര്‍ത്ഥത്തില്‍ നാം മനസ്സിലാക്കി. സ്വന്തം ദേശത്ത് ആത്മാഭിമാനത്തോടെ ജീവിക്കാന്‍, ആരുടെയും അടിമയാകാതെ ജീവിക്കാന്‍ നമുക്ക് അവസരം കിട്ടി. എന്നാല്‍ ചിലരെങ്കിലും ഈ സ്വാതന്ത്ര്യം അര്‍ഥമറിഞ്ഞാണോ ഉപയോഗിക്കുന്നത്?
ഏതൊരു ഇന്ത്യന്‍ പൗരനും അവനവര്‍ക്കു ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാന്‍ ഭരണഘടന ഉറപ്പുനല്കുമ്പോഴും ഭാരതത്തിലെ ക്രൈസ്തവര്‍ ഈ രാജ്യത്തിന്റെ പലയിടങ്ങളില്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ പീഡിപ്പിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്നു എന്നത് ഒരിക്കല്‍ക്കൂടി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടുത്തുന്ന ഒന്നാണ്. മതത്തിന്റെ പേരില്‍ വെട്ടിമുറിവേല്പിക്കപ്പെട്ട ഒരു രാജ്യംകൂടിയാണ് നമ്മുടേത് എന്ന കാര്യവും മറക്കാതിരിക്കാം. അതുകൊണ്ടുതന്നെ വീണ്ടും മതത്തിന്റെ പേരില്‍, വിശ്വാസത്തിന്റെ പേരില്‍, ഇവിടെ മുറിവുകളുണ്ടാകാതിരിക്കാന്‍, മതസൗഹാര്‍ദ്ദം നഷ്ടപ്പെടാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. മതവര്‍ഗവര്‍ണ്ണ ജാതിഭേദ ചിന്തകള്‍ ഇല്ലാതെ ഭാരതീയരെന്ന ഒറ്റലേബലില്‍ നമുക്ക് മുന്നേറുകയും രാജ്യത്തിന്റെ നന്മയ്ക്കും ഐശ്വര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യാം.നമുക്ക് നമ്മുടെ രാജ്യത്തെ സ്‌നേഹിക്കാം. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാം. ഇന്ത്യ എന്റെ രാജ്യമാണ് എന്ന് നാം പ്രതി്ജ്ഞയെടുക്കുമ്പോള്‍ അതിന്റെ വൈവിധ്യങ്ങളെക്കൂടിയാണ് ഉള്‍ക്കൊള്ളുന്നതെന്ന് മറക്കാതിരിക്കുകയും ചെയ്യാം. വിശ്വസിക്കാനും പ്രവര്‍ത്തിക്കാനും നമുക്ക് സ്വാതന്ത്ര്യം വേണം. ആരും കവര്‍ന്നെടുക്കാത്ത സ്വാതന്ത്ര്യം
പരിശുദ്ധ കന്യാമറിയം മരണശേഷം ശരീരത്തോടും ആത്മാവോടും കൂടി സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നതാണ് സ്വര്‍ഗാരോപണത്തിരുനാളിലൂടെ നാം വിശ്വസിക്കുന്നത്. കത്തോലിക്കാസഭയുടെ വിശ്വാസസത്യത്തിന്റെ ഭാഗമാണ് അത്. 1950 നവംബര്‍ ഒന്നിന് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയാണ് മാതാവിന്റെ സ്വര്‍ഗാരോപണം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. കത്തോലിക്കാസഭ മുറുകെപിടിക്കുന്ന നാലു വിശ്വാസസത്യങ്ങളിലൊന്നാണ് മാതാവിന്റെ സ്വര്‍ഗാരോപണം. പരിശുദ്ധ അമ്മയുടെ ഏറ്റവും പഴക്കമേറിയ തിരുനാളും ഇതുതന്നെ.
451 ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ചാല്‍സിഡോണ്‍ സൂനഹദോസ് നടന്നപ്പോള്‍ അവിടെ പ്രതിഷ്ഠിക്കാന്‍ പരിശുദ്ധ അമ്മയുടെ തിരുശേഷിപ്പുകള്‍ കൊണ്ടുവരാനായി മാര്‍സിയന്‍ ചക്രവര്‍ത്തി ജെറുസലേമിലെ പാത്രീയാര്‍ക്കീസിനോട് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ മറിയത്തിന്റെ ശൂന്യമായ കല്ലറയെക്കുറിച്ചുള്ള ശ്ലീഹന്മാരുടെ കാലം മുതലുളള വിശ്വാസസത്യം- മറിയം ആത്മശരീരങ്ങളോടെ സ്വര്‍ഗത്തിലേക്ക് കരയേറ്റപ്പെട്ടു- അവര്‍ ചക്രവര്‍ത്തിയെ അറിയിച്ചുവെന്നുമാണ് പാരമ്പര്യം.
സ്വര്‍ഗം തുറന്നു അകത്തുപ്രവേശിച്ചവളാണ് പരിശുദ്ധ അമ്മ. ഹവ്വ അടച്ചുകളഞ്ഞ സ്വര്‍ഗത്തിന്റെ വാതിലാണ് പരിശുദ്ധ അമ്മ തുറന്നത്. പരിശുദ്ധ അമ്മ തുറന്നുതന്ന ആ വാതിലിലൂടെ സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം ഓരോരുത്തരും. സ്വര്‍ഗത്തിലേക്കുള്ള കുറുക്കുവഴിയാണ് പരിശുദ്ധ അമ്മയെന്ന് പലരും വിശ്വസിക്കുന്നുണ്ട്. കുറുക്കുവഴി മാത്രമല്ല സ്വര്‍ഗത്തിലേക്കുള്ള വഴികാട്ടികൂടിയാണ് പരിശുദ്ധ കന്യാമറിയം.
അമ്മയെ മാതൃകയാക്കിവേണം നാം സ്വര്‍ഗത്തിലെത്തിച്ചേരേണ്ടത്. അതുപോലെതന്നെ മറ്റുള്ളവരെ സ്വര്‍ഗത്തിലേക്ക് നയിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം ഓരോരുത്തരും. സ്വര്‍ഗത്തിലെത്തിച്ചേരാനും മറ്റുള്ളവരെ സ്വര്‍ഗത്തിലെത്തിക്കാനുമുള്ള പ്രചോദനവും പ്രേരണയുമായി നമ്മുടെ ആത്മീയജീവിതത്തില്‍ പരിശുദ്ധ മറിയം നിലയുറപ്പിക്കട്ടെ. ഏറ്റവും സ്വതന്ത്രയായ വ്യക്തിയായിരുന്നു പരിശുദ്ധ അമ്മ. ആത്മീയസ്വാതന്ത്ര്യത്തിന്റെ വലിയ വിശാലതയിലേക്ക് അമ്മ നമ്മെ നയിക്കട്ടെ. എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനത്തിന്റെയും സ്വര്‍ഗാരോപണത്തിന്റെയും മംഗളങ്ങള്‍ പ്രാര്‍ഥനാപൂര്‍വ്വം ആശംസിക്കുന്നു.
മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ


