പുതിയ ഒരു വര്‍ഷത്തിന്റെ പ്രഭാതത്തില്‍ നാം എല്ലാവരും പ്രത്യാശയുടെയും നവീകരണത്തിന്റെയും വാതില്‍പ്പടിയില്‍ നില്‍ക്കുകയാണ്. ഓരോ പുതുവത്സരവും ദൈവം നമുക്ക് സമ്മാനിക്കുന്ന പുതിയ തുടക്കത്തിനുള്ള അവസരമാണ്. കഴിഞ്ഞ വഴികളെ തിരിഞ്ഞുനോക്കി വിലയിരുത്താനും ഉണ്ടായ പിഴവുകള്‍ തിരിച്ചറിഞ്ഞ് തിരുത്താനും അതോടൊപ്പം തന്നെ പുതുമയുള്ള തീരുമാനങ്ങളോടും സ്വപ്നങ്ങളോടും കൂടി മുന്നോട്ട് കടക്കാനും അത് നമ്മെ ക്ഷണിക്കുന്നു. കാലത്തിന്റെ വെല്ലുവിളികളും ലോകത്തെ അലട്ടുന്ന യുദ്ധങ്ങളും അക്രമങ്ങളും അസഹിഷ്ണുതകളും മനുഷ്യമനസ്സില്‍ ആശങ്കകള്‍ വിതറുമ്പോഴും ക്രിസ്തുവില്‍ നമുക്ക് ലഭിച്ച പ്രത്യാശ ഒരിക്കലും അസ്തമിക്കാത്ത ദീപമായി തുടരുന്നു. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനു നമുക്കുള്ള ബലം ഏതു പ്രതിസന്ധികളുടെ നടുവിലും ദൈവം നമ്മുടെ കൂടെയുണ്ട് എന്ന വിശ്വാസത്തില്‍നിന്നും ഉളവാകുന്ന പ്രത്യാശയാണ്.
ഈ പ്രത്യാശ ഓര്‍മ്മകളില്‍ ഒതുങ്ങാതെ പ്രവൃത്തിയായി മാറേണ്ടതുണ്ട്. കാരുണ്യവും ദാനവും ക്രൈസ്തവജീവിതത്തിന്റെ ഹൃദയഭാഷയാണ്. വിശപ്പുള്ളവര്‍ക്ക് ആഹാരം നല്‍കുകയും, വേദനിക്കുന്നവനെ ആശ്വസിപ്പിക്കുകയും അവഗണിക്കപ്പെടുന്നവരോടൊപ്പം നില്‍ക്കുകയും ചെയ്യുന്നിടത്താണ് യഥാര്‍ഥ പുതുവത്സര നവീകരണം ആരംഭിക്കുന്നത്. വ്യക്തികളായും കുടുംബങ്ങളായും സമൂഹമായും കാരുണ്യത്തിന്റെയും ആര്‍ദ്രതയുടെയും സംസ്‌കാരം വളര്‍ത്തുമ്പോള്‍ ലോകം കൂടുതല്‍ മനുഷ്യസൗഹാര്‍ദ്ദവും ദൈവത്തിന്റെ സാന്നിധ്യമുള്ളതുമായിത്തീരും.
ഇന്നത്തെ ലോകത്തിന് ഏറ്റവും അവശ്യമായ മൂല്യങ്ങളില്‍ ഒന്നാണ് സഹിഷ്ണുത. മതം, സംസ്‌കാരം, ഭാഷ, അഭിപ്രായവ്യത്യാസങ്ങള്‍ എന്നിവയെ ആദരിക്കുകയും പരസ്പര ബഹുമാനത്തോടെയും സംവാദത്തോടെയും ജീവിക്കുവാന്‍ പഠിക്കുകയുമാണ് സമാധാനത്തിന്റെ വഴി. സമാധാനപൂര്‍വ്വകമായ സഹജീവനവും സഹവര്‍ത്തിത്വവും അസാധ്യമാക്കുന്ന അസഹിഷ്ണുത നമ്മുടെ ഇടയില്‍ വര്‍ധിച്ചുവരുന്നതിനെ നാം നിസാരമായി അവഗണിക്കരുത്. അസഹിഷ്ണുതയും വിദ്വേഷവും വര്‍ധിക്കുന്ന ഈ കാലഘട്ടത്തില്‍ പരസ്പരം കുറ്റപ്പെടുത്തുന്നതിന് പകരം പുതുവത്സരം നമുക്ക് പുതിയ തീരുമാനങ്ങള്‍ എടുക്കാനുള്ള ധൈര്യം നല്‍കട്ടെ. സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും വഴി തിരഞ്ഞെടുക്കാനുള്ള ധൈര്യം.
പുതിയവര്‍ഷം നവീകരിക്കപ്പെടാനുള്ള അവസരമാണ്. അവനവനെത്തന്നെ നവീകരിക്കാനും സ്വയംപുതുക്കിപ്പണിയാനുമുള്ള അവസരം. ഈ നവീകരണപ്രക്രിയയില്‍ നമ്മുടെ ചിന്തകള്‍ നവീകരിക്കപ്പെടണം, പ്രവര്‍ത്തനങ്ങള്‍ നവീകരിക്കപ്പെടണം. ബന്ധങ്ങള്‍ പുതുക്കിപ്പണിയണം. കുടുംബബന്ധങ്ങള്‍ മുതല്‍ സാമൂഹികബന്ധങ്ങള്‍ വരെ ഇത്തരത്തില്‍ പുതുതായ രീതിയിലുള്ള പുതുക്കിപ്പണിയല്‍ ആവശ്യപ്പെടുന്നുണ്ട്. സഭയോടും ദൈവത്തോടുമുള്ള ബന്ധത്തില്‍ എവിടെയെങ്കിലും വിള്ളലുകള്‍ വീണിട്ടുണ്ടോയെന്ന് നാം അന്വേഷിക്കണം. ആശയപരമായി നമ്മെ അകറ്റിനിര്‍ത്തിയിരിക്കുന്ന അത്തരം കാരണങ്ങള്‍ കണ്ടെത്തുകയും പരിഹരിക്കപ്പെടുകയും വേണം. അപ്പോള്‍ മാത്രമേ വീണ്ടും പൂര്‍വാധികം ശക്തിയോടും സ്‌നേഹത്തോടും കൂടി ഒന്നായിത്തീരാന്‍ നമുക്ക് സാധിക്കുകയുള്ളൂ. എവിടെയൊക്കെയാണ് നമ്മുക്ക് ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധം നഷ്ടമായതെന്നും സ്‌നേഹം മാഞ്ഞുപോയതെന്നും ചിന്തിക്കാനും കണ്ടെത്താനുമുള്ള അവസരം കൂടിയാണ് പുതുവര്‍ഷം.
കഴുകനെക്കുറിച്ച് നാം പറഞ്ഞുകേട്ടിട്ടുണ്ടല്ലോ, ഏകാന്തതയിലേക്കു സ്വയംപിന്‍വാങ്ങി ഏറെ വേദനയോടെയാണെങ്കിലും ശരീരത്തിലെ തൂവലുകള്‍ പിഴുതെറിഞ്ഞ് വീണ്ടും പുതുതാകാന്‍ ശ്രമിക്കുന്ന തയ്യാറെടുപ്പുകളെക്കുറിച്ച്.. വേദനയോടെയാണെങ്കിലും ഇത്തരത്തിലുള്ള നവീകരണപ്രക്രിയകള്‍ സഭാതലത്തിലും കുടുംബസാമൂഹികതലങ്ങളിലും നാം നടത്തിയേ തീരൂ. എങ്കില്‍ മാത്രമേ ക്രിസ്തു ആഗ്രഹിക്കുന്നവിധത്തിലുള്ള പുതുസൃഷ്ടിയായിത്തീരാന്‍ നമുക്ക് സാധിക്കുകയുള്ളൂ. അതിനു നമ്മളാദ്യം ചെയ്യേണ്ടത് ക്രിസ്തുവില്‍ പുതിയ സൃഷ്ടിയായിത്തീരുകയാണ്. ക്രിസ്തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി, ഇതാ പുതിയതു വന്നുകഴിഞ്ഞു (2 കോറി 5:17).
പഴയതിനെയോര്‍ത്ത് നാം ഇനി കണ്ണീരൊഴുക്കരുത്. പഴയകാര്യങ്ങള്‍ പറഞ്ഞ് നാം ഇനി പിറുപിറുക്കരുത്. പഴയതിനെ പുറത്തെടുത്ത് കീറിമുറിക്കരുത്. കാരണം പഴയതു കടന്നുപോയിരിക്കുന്നു. കഴിഞ്ഞകാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ട. ഇതാ ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അത് മുളയെടുക്കുന്നത് നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്തു ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും (ഏശയ്യ 43:18-19).
ഈ തിരുവചനത്തില്‍ വിശ്വസിച്ചു നമുക്കു പുതുവര്‍ഷത്തെ സ്വീകരിക്കാം. അസാധ്യതകള്‍ക്കിടയിലും ദൈവം എല്ലാം സാധ്യമാക്കുമെന്ന് ഉറച്ചുവിശ്വസിക്കുകയും ചെയ്യാം. സീറോമലബാര്‍വിഷന്റെ പ്രിയ വായനക്കാര്‍ക്ക് നന്മനിറഞ്ഞ, ദൈവാനുഗ്രഹങ്ങള്‍ നിറഞ്ഞ പുതുവര്‍ഷം സ്‌നേഹത്തോടെ ആശംസിക്കുന്നു.
മാർ റാഫേല്‍ തട്ടില്‍, സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്


