സ്വാതന്ത്ര്യം എന്നത് മാനവികതയുടെ ഏറ്റവും ഉദാത്തമായ ഭാവമാണ്. എന്നാല്‍ സമകാലിക കേരളീയ പശ്ചാത്തലത്തില്‍, പൗരസ്വാതന്ത്ര്യം എന്നത് അനിയന്ത്രിതമായ വ്യക്തിതാല്പര്യങ്ങളുടെ സംരക്ഷണമായി വഴിമാറുന്നുണ്ടോ എന്ന് നാം ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. അവകാശങ്ങളെക്കുറിച്ച് അമിതമായി വാചാലരാവുകയും കടമകളെക്കുറിച്ച് കുറ്റകരമായ മൗനം പാലിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ ‘പൗരബോധം’ എന്നത് വെറും അക്കാദമിക് പദാവലിയായി ചുരുങ്ങുകയാണ്.
വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ‘സ്വതന്ത്രരായി ജീവിക്കുവിന്‍; എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തെ തിന്മയ്ക്കുള്ള മറയാക്കരുത്; ദൈവത്തിന്റെ ദാസന്മാരായി ജീവിക്കുവിന്‍’ (1 പത്രോസ് 2:16) എന്നാണ്. സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള മോചനമല്ല, മറിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള കരുത്താണ്. തന്റെ വ്യക്തിപരമായ നിലപാടുകളും പ്രവൃത്തികളും സമൂഹത്തിന്റെ പൊതുവായ സുസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്ന തിരിച്ചറിവാണ് പൗരബോധത്തിന്റെ ആണിക്കല്ല്. നിയമങ്ങളെ ലംഘിക്കുന്നത് പൗരത്വത്തിന്റെ കരുത്തായി തെറ്റിദ്ധരിക്കപ്പെടുന്ന സംസ്‌കാരം ഒരു നിശബ്ദ പ്രതിസന്ധിയാണ്.
സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും നല്‍കാന്‍ പഠിപ്പിച്ച മിശിഹാ, പൗരധര്‍മ്മം പാലിക്കുന്നതില്‍ നമുക്ക് വലിയ മാതൃകയാണ് നല്‍കിയത്. യഥാര്‍ഥ പൗരസംസ്‌കാരം രൂപപ്പെടുന്നത് നിയമങ്ങളോടുള്ള ഭയം കൊണ്ടല്ല, മറിച്ച് സഹജീവിയോടുള്ള ബഹുമാനത്തില്‍ നിന്നാണ്. ‘അതുകൊണ്ട്, മറ്റുള്ളവര്‍ നിങ്ങള്‍ക്ക് ചെയ്തുതരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കും ചെയ്യുവിന്‍’ (മത്തായി 7:12) എന്ന സുവര്‍ണ്ണനിയമം നമ്മുടെ സാമൂഹികജീവിതത്തിന്റെ ഭാഗമാകണം.
സഭാജീവിതത്തിന്റെ അകത്തളങ്ങളിലും ഈ പൗരബോധവും സ്വാതന്ത്ര്യവും കൃത്യമായി അടയാളപ്പെടുത്തപ്പെടേണ്ടതുണ്ട്. സഭയിലെ സ്വാതന്ത്ര്യം എന്നത് വ്യക്തികേന്ദ്രീകൃതമായ തന്നിഷ്ടങ്ങളല്ല, മറിച്ച് ക്രിസ്തുവാകുന്ന ശരീരത്തിലെ അവയവങ്ങള്‍ എന്ന നിലയിലുള്ള പരസ്പരപൂരകമായ ഐക്യമാണ്. വിശ്വസ്തതയോടും എളിമയോടും കൂടി നാം ഓരോരുത്തരും സഭയില്‍ നമുക്ക് ഏല്‍പ്പിച്ചു തന്നിട്ടുള്ള ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുമ്പോഴാണ് യഥാര്‍ഥ ആത്മീയ സ്വാതന്ത്ര്യം നാം അനുഭവിക്കുന്നത്. അധികാരങ്ങളെയോ പദവികളെയോ അവകാശവാദങ്ങളായല്ല, മറിച്ച് സഹോദരങ്ങള്‍ക്കുള്ള ശുശ്രൂഷയായാണ് നാം കാണേണ്ടത്. ‘സ്‌നേഹപൂര്‍വ്വം പരസ്പരം സേവിക്കുവിന്‍’ (ഗലാത്തിയ 5:13) എന്ന പൗലോസ് ശ്ലീഹായുടെ വചനം സഭയ്ക്കുള്ളിലെ നമ്മുടെ ഓരോ പ്രവൃത്തിക്കും ആധാരമാകണം. സഭാനിയമങ്ങളോടും പാരമ്പര്യങ്ങളോടുമുള്ള വിധേയത്വം നമ്മുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതല്ല, മറിച്ച് ഒരു വലിയ ആത്മീയകുടുംബത്തില്‍ നമ്മെ സുരക്ഷിതമായി ചേര്‍ത്തുനിര്‍ത്തുന്ന സ്‌നേഹത്തിന്റെ ചങ്ങലകളാണത്.
നമുക്ക് വേണ്ടത് അവകാശവാദങ്ങളുടെ മത്സരമല്ല, മറിച്ച് ഉത്തരവാദിത്തങ്ങളുടെ പങ്കുവെക്കലാണ്. കടമകള്‍ നിര്‍വഹിക്കുന്നതിലൂടെ മാത്രമേ ഒരാള്‍ക്ക് തന്റെ അവകാശങ്ങള്‍ക്കുവേണ്ടി സംസാരിക്കാനുള്ള ധാര്‍മ്മികമായ അര്‍ഹത ലഭിക്കുന്നുള്ളൂ. സുവിശേഷമൂല്യങ്ങളില്‍ അധിഷ്ഠിതമായ സ്‌നേഹവും നീതിയും പൗരധര്‍മ്മത്തോട് ചേര്‍ത്തുപിടിച്ചുകൊണ്ട്, ഉന്നതമായ പൗരസംസ്‌കാരത്തിലേക്ക് നമുക്ക് ഒരുമിച്ച് ചുവടുവെക്കാം.
മാർ റാഫേല്‍ തട്ടില്‍
സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്


